ഒരു നിമിഷമെങ്കിലും സ്നേഹത്തോടെ എത്തിച്ചേരുന്ന ആ നോട്ടത്തെ അവൾ മനസിലെക്കാവഹിച്ചുകൊണ്ട്...

Valappottukal


രചന: Chethana Rajeesh

നാലരയുടെ അലാറം അടിച്ചപ്പോൾ പാറു കണ്ണു തുറന്നു.. വേഗം അലാറം ഓഫ്‌ ചെയ്തു എണീറ്റു.. 

ഫ്രഷ് ആയി നേരെ അടുക്കളയിലോട്ട്.. 

അടുക്കള വാതിൽ തുറന്നാൽ മതിലിനപ്പുറം പൂന്തോട്ടമാണ് അതിൽ വിവിധ തരത്തിലുള്ള ചെടികളും ചെറുമരങ്ങളുമുണ്ട്.. 

ഇടയിലായി ഇരിക്കാനുള്ള ബെഞ്ചും സെറ്റ് ചെയ്തിട്ടുണ്ട്.. അതിനപ്പുറം പുഴയാണ്.. 

ഈ പൂന്തോട്ടവും പുഴയുടെ തീരവും പിന്നെ ഒരുപോലെയുള്ള മനോഹരമായ പത്തിരുപതു വില്ലകളും അതിനപ്പുറം വലിയൊരു മതിലും സെക്യൂരിറ്റിയും.. 

പുറത്ത് മറ്റൊരു ലോകം.. ഈ വില്ലയിലേക്ക് താമസം മാറിയിട്ട് കൊല്ലം മൂന്നായി.. 

ഭർത്താവ് യദുനന്ദൻ പ്രസിദ്ധമായ vts ഗ്രൂപ്പിൽ  സീനിയർ എൻജിനീയറാണ്.. 

പ്രൊമോഷൻ കിട്ടിയപ്പോൾ വാങ്ങിയതാണ് ഈ വില്ല.  കുട്ടികൾക്കും ഭർത്താവിനും ഈ സിറ്റിയും ഇവിടുത്തെ ജീവിതവുമാണ് ഇഷ്ട്ടം.. 

നാട്ടിലെ യദുവിന്റെ വീട്ടിലേക്ക് പോകുന്നത് പോലും വർഷത്തിൽ രണ്ടോ മൂന്നോ തവണ.. അതും മൂന്നാല് ദിവസത്തിൽ കൂടുതൽ അവിടെ തങ്ങില്ല.. 

അവൾ ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ ഒക്കെ പുറത്തേക്ക് എടുത്തു.. പുറത്തു ഇരുട്ട് തന്നെയാണ്.. 

അടുത്ത വില്ലകളും ഇരുട്ടിൽ ആഴ്ന്നു കിടപ്പുണ്ട്.. ഈ വെളുപ്പിന് മറ്റാര് എഴുന്നേൽക്കാനാണ്... 

തലേന്ന് അരിഞ്ഞു വച്ച കഷ്ണങ്ങളും ഉണ്ടാക്കി വച്ച ചോറും എടുത്തു അവൾ ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ തുടങ്ങി.. 

പണ്ടൊക്കെ സ്കൂളിലും കോളജിലും ചോറും ചമ്മന്തിയും തോരനും അച്ചാറും ഒക്കെയാണ് പിള്ളേർ കൊണ്ടോവാറു.. 

ഇന്ന് സ്റ്റൈൽ ഒക്കെ മാറിയില്ലേ.. നോൺവെജ് ഇല്ലാതെ അവർക്കാർക്കും തൊള്ളയിൽ നിന്നിറങ്ങില്ല.. 

മറ്റൊരു അടുപ്പിൽ രാവിലെത്തേക്കുള്ള കുറുമ തയാറാക്കാൻ തുടങ്ങി.. 

അത് കഴിഞ്ഞു ഒന്നിൽ അപ്പവും മറ്റൊന്നിൽ ചിക്കൻ പൊരിക്കാനും വച്ചു.. അതിനിടയിൽ കട്ടൻചായ ഉണ്ടാക്കി ഇടയ്ക്കിടെ മൊത്തി കൊണ്ടിരുന്നു.. 

ആറുമണി ആയപ്പോഴേക്കും അടുക്കളയിലെ ജോലി കഴിഞ്ഞു.. മക്കൾക്കും കെട്ട്യോനും കൊണ്ടുപോവാനുള്ളത് ടിഫിൻ ബോക്സിൽ ആക്കി.. 

ബ്രേക്ക്‌ ഫാസ്റ്റ് കാസറോളിൽ ആക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു.. 

പാത്രങ്ങൾ എല്ലാം കഴുകി അടുക്കള വൃത്തിയാക്കിയിട്ട് അവൾ പുറത്തിറങ്ങി.. 

വേഗത്തിൽ മുറ്റമടിച്ചുവാരി.. അധികം മുറ്റമൊന്നുമില്ല എങ്കിലും എന്നും രാവിലെ അടിച്ചു വാരിയില്ലെങ്കിൽ എന്തൊപോലെയാണ്.. 

അപ്പോഴേക്കും മക്കളൊക്കെ എണീറ്റു വന്നു.. ട്യൂഷൻ ഒക്കെയുണ്ട് രണ്ടാൾക്കും.. 

മൂത്തയാൾ ഇഷാനി  എഞ്ചിനീയർ സെക്കന്റ്‌ ഇയർ സ്റ്റുഡന്റ് ആണ്.. കോളജ് അധികം ദൂരെയല്ലാതെയാണ്.. 

രണ്ടാമത്തവൾ ഇധിക.. പ്ലസ് വണിൽ..  അവളും അച്ഛന്റെ പാത പിന്തുടരുമോ എന്നറിഞ്ഞൂടാ..

അവർക്ക് രണ്ടാൾക്കും ആറരയ്ക്ക് ട്യൂഷൻ ഉണ്ട്.. എല്ലാം അച്ഛൻ ഏർപ്പാടാക്കിയതാണ്.. 

ഇഷാനിക്ക് ഫസ്റ്റ് സെമ്മിൽ മാർക്ക്‌ കുറവായത് കൊണ്ട് ഒരു ട്യൂഷൻ വച്ചതാണ്.. 

അവളാകണം കോളേജ് ടോപ് എന്നാണ് യദുവിന്റെ ആഗ്രഹം..

മക്കളെ പറ്റി എല്ലാ അച്ഛനമ്മമാരും ഇങ്ങനെ സ്വപ്നം കാണുമല്ലോ.. 

പക്ഷെ തനിക്കു അവരെ പറ്റി കൂടുതൽ സ്വപ്നങ്ങളില്ല.. ആകും പോലെ ആവട്ടെ എന്ന് കരുതുവാ.. 

എന്നെങ്കിലും അവർക്ക് തന്നെ ആവശ്യം വരുമ്പോൾ കൂടെ ഉണ്ടാവും.. ഒരു ബലമായി.. 

ഇധിക ദ്രിതിയിൽ ഒരുങ്ങി വരുന്നുണ്ട്.. 

അവൾക്ക് ഹോർലിക്‌സും ബ്രേക്ക്‌ ഫാസ്റ്റും വിളമ്പി വച്ചു.. എന്നിട്ട് അവളുടെ ടിഫിൻ ബോക്സ്‌ ബാഗിലേക്ക് വച്ചുകൊടുത്തു.. 

ഫോണിൽ നോക്കി ഭക്ഷണം കഴിക്കയാണ്.. 

"മുത്തേ.. കഴിക്കുമ്പോ ഫോണിൽ നോക്കല്ലേ.. "

അത് കേട്ടതും അവൾ തുറിച്ചു നോക്കി.. 

"ഇന്നത്തെ ട്യൂഷന്റെ കാര്യം ഡിസ്‌കസ് ചെയ്യാ അമ്മ.. പ്ലീസ് എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് ഡാഡിയുടെ  ഓർഡർ ഇല്ലേ.. പിന്നെന്താ.."

അത് കേട്ടപ്പോൾ മുഖമൊന്നു വാടി.. അത് കാണിക്കാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. 

"സോറി മോളെ.. "

കൂടുതൽ ഒന്നും പറയാതെ അടുക്കളയിലേക്ക് വലിഞ്ഞു.. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു..  

ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.. അപ്പോഴേക്കും മൂത്തയാൾ അടുക്കള വാതിൽക്കൽ വന്നൊന്ന് ചുമച്ചു  .. 

അതിന്റെ അർത്ഥമറിയാവുന്നത് കൊണ്ട് അവൾക്കുള്ള ഭക്ഷണം വിളമ്പി കൊടുത്തു.. കൊണ്ടുപോകാനുള്ളതും എടുത്തു വച്ചു.. 

എന്നിട്ട് മേലെ മക്കളുടെ മുറിയിലേക്ക് ചെന്നു.. എത്ര അടുക്കി വച്ചാലും പിറ്റേന്ന് നോക്കുമ്പോ പഴയ പോലെ ഉണ്ടാകും.. 

വീണ്ടും രണ്ടു മുറിയും അടുക്കി വച്ചു അടിച്ചു വാരിയിട്ടു.. 

കോറിഡോറും വൃത്തിയാക്കിയിട്ടു.. 
അപ്പോഴേക്കും അച്ഛനോട് യാത്ര പറഞ്ഞു മക്കളിറങ്ങിയിരുന്നു.. 

അവർ പോകുമ്പോൾ മുന്നിൽ ചെന്നു നിൽക്കാറില്ല.. ആ അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ്.. 

താഴേക്ക് വരുമ്പോൾ യദു ടീവിയിൽ ന്യൂസ്‌ കണ്ടിരിക്കയാണ്.. 

അയാൾക്കുള്ളത് മേശപ്പുറത്ത് അടച്ചു വച്ചിട്ട് ബെഡ്‌റൂം ക്ലീൻ ചെയ്യാൻ പോയി.. പിന്നെ അലക്കാനുള്ളത് എല്ലാം മെഷീനിൽ ഇട്ടു.. 

മുകളിൽ മോപ് ചെയ്തു താഴേക്ക് വന്നു..  അപ്പോഴേക്കും കഴിച്ചെഴുന്നേറ്റ് പോയിരുന്നു യദു.. 

പത്രങ്ങൾ എല്ലാം സിങ്കിൽ കൊണ്ടിട്ടു.. എല്ലാം കഴുകി എടുത്തു.. 

യദു പോകും വരെ ഓരോ ജോലിയിൽ മുഴുകി.. പോകാൻ നേരം അടുക്കള വാതിൽക്കൽ വന്നു നിന്നു.. 

"വൈകിട്ടത്തേക്ക് പാസ്ത മതി.. ചിക്കൻ പാസ്ത.. "

അവൾ വെറുതെ തലയാട്ടി.. അയാൾ മുറ്റത്തേക്കിറങ്ങി.. 

വാതിലടച്ചു തിരിഞ്ഞതും അവൾ ദീർഘശ്വാസമുതിർത്തു.. 

സാധാരണ എല്ലാവരും കുടുംബത്തോടൊപ്പം ഇരിക്കാനാണ് ആഗ്രഹിക്കുക പക്ഷെ താനോ..?  

അവർക്ക് താനൊരു അധികപ്പറ്റാണെന്ന ബോധമാവണം.. അവരിൽ നിന്നകന്നു നില്ക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.. 

സത്യം പറഞ്ഞാൽ എന്തിനീ ജീവിതം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.. ജീവിതത്തെ അത്രമേൽ വെറുത്തു പോയിരിക്കുന്നു.. 

ഡൈനിങ്ങ് ടേബിളിനരികിൽ വന്നു.. 
അവർ കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കഴുകി വച്ചു.. 

ബാക്കിയുള്ള പണികളെല്ലാം തീർത്തു കുളിച്ചു വിളക്ക് വച്ചിട്ടാണ് അവൾ കഴിക്കാനിരുന്നത്.. 

ഇനി പ്രത്യേകിച്ച് ജോലി ഒന്നുമില്ല.. 
അവൾ നേരെ ടെറസിലേക്ക്  പോയി.. 

അവിടെ അലക്കി വിരിക്കാനുള്ള സൗകര്യം ഉണ്ട്.. വെയിൽ കിട്ടാതിരിക്കാൻ ഷീറ്റ് കെട്ടിയിട്ടുമുണ്ട്.. 

പുഴയുടെ ഭാഗം കാണുന്ന നിലയിൽ ടെറസിൽ ഒരു സ്ഥലമുണ്ട്.. അവിടെയാണ് പാറുവിന്റെ ഇഷ്ട്ടസ്ഥലം.. 

തന്റെ മൊബൈലിൽ ഇഷ്ടഗാനം വച്ചിട്ട് സാരിതുമ്പ് എളിയിൽ കുത്തി നമസ്കരിച്ചു.. എന്നിട്ട് ഇഷ്ടഗാനത്തിനൊപ്പം ചുവടുവച്ചു.. 

മണിക്കൂറുകളോളം അവളതിൽ ലയിച്ചു.. വെയിലിന്റെ കാഠിന്യം കൂടുതലായപ്പോഴവൾ നൃത്തം മതിയാക്കി.. വിയർത്തൊലിച്ചു തുടങ്ങി.. 

തിരികെ വന്നു വീണ്ടും കുളിച്ചു എന്നിട്ട് റെഡിയായി പുറത്ത് പോയി.. 

വൈകിട്ടത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.. സൂപ്പർ മാർകറ്റിൽ കയറി വേണ്ടതൊക്കെ വാങ്ങി വീണ്ടും വീട്ടിലേക്ക്.. 

ഉച്ച ഭക്ഷണത്തിനു ശേഷം പണികളിലേക്ക് വീണ്ടും.. വൈകുന്നേരം ഭർത്താവും മക്കളും വരുമ്പോഴേക്കും എല്ലാം റെഡിയായിരുന്നു.. 

അവർ കുളിച്ചു വന്നു മൂന്നാളും ഡൈനിങ്ങ് ടേബിളിന് മുന്നിൽ എത്തി.. 

ഭക്ഷണം വിളമ്പുമ്പോൾ പോലും അവളെ ശ്രദ്ധിക്കാൻ മൂന്നാളും പോയില്ല.. 

അവർക്ക് പരസ്പരം സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അച്ഛനും മക്കളും കൂട്ടുകാരാണ്.. അമ്മയാണ് പുറമ്പോക്ക്.. 

പക്ഷെ കുഞ്ഞു നാളിൽ അവർക്കമ്മ മതിയായിരുന്നു.. തികട്ടി വന്ന തേങ്ങലിനെ ശാസനയോടെ അടക്കി വച്ചു.. 

ഭക്ഷണം കഴിഞ്ഞു എല്ലാവരും അവരാരവരുടെ ലോകത്തിലേക്ക് ചെന്നു.. തനിക്കു മാത്രം ഇരുണ്ട ലോകം മുന്നിൽ.. 

പണികളൊതുക്കി മുറിയിൽ വന്നു കിടന്നു.. നേരം കുറച്ചു കഴിഞ്ഞപ്പോൾ യദുവും.. 

അയാളുടെ കൈകൾ അവളെ പൊതിഞ്ഞു.. അതിന്റെ അർത്ഥമറിയാമെന്നപോലെ അവൾ അയാളോട് ചേർന്നു കിടന്നു.. 

തന്നിലേക്ക് ഒരു നിമിഷമെങ്കിലും സ്നേഹത്തോടെ എത്തിച്ചേരുന്ന ആ നോട്ടത്തെ അവൾ മനസിലെക്കാവഹിച്ചുകൊണ്ട് അയാൾക്ക് വിധേയയായി കിടന്നു.. 

ഇതാണ് എന്നത്തേയും ജീവിതം.. മാറ്റമില്ലാതെ വര്ഷങ്ങളായി തുടർന്നു പോകുന്ന ദിനചര്യ.. 

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പതിവില്ലാതെ ഒരു ദിവസം യദു വൈകുന്നേരം വന്നു പാറുവിനോട് സംസാരിച്ചു.. 

"വരുന്ന ശനിയാഴ്ച ഒരു പാർട്ടി ഉണ്ട്.. ഫാമിലി ഒക്കെ വരണമെന്ന് പറഞ്ഞിരുന്നു.. 

അത് കൊണ്ട് താൻ വേഗം ഒരുങ്ങു  പാർട്ടിക്കുള്ള ഡ്രസ് ഒക്കെ വാങ്ങണം.. "

മറുത്തൊന്നും പറയാതെ ഒരുങ്ങി ഇറങ്ങി.. സാധാരണ അവർ മൂന്നുപേരുമാണ് പുറത്ത് പോകാറുള്ളത്.. ഇങ്ങനെ വല്ലപ്പോഴും മാത്രമേ തന്നെ കൂട്ടാറുള്ളു.. 

ഇഷാനി ചാടി കയറി മുന്നിൽ ഇരുന്നു.. പാറുവും ഇധികയും പിന്നിലും.. 

അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു.. പാറു ആണെങ്കിൽ പുറം കാഴ്ചയിൽ മുഴുകി ഇരുന്നു.. 

വലിയൊരു ടെക്സ്റ്റെയിൽസിന്റെ മുന്നിൽ വണ്ടി നിർത്തി.. മക്കൾക്കാണ് ആദ്യം വാങ്ങാൻ തുടങ്ങിയത്.. 

താൻ സെലക്ട്‌ ചെയ്യുന്നതൊക്കെ നോക്കുക പോലും ചെയ്യാതെ അവർ മാറ്റി വച്ചു.. അത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും വന്നു.. 

കുറെ നേരം നിന്നപ്പോഴേക്കും ബോർ അടിച്ചു.. 

അവരോടൊന്നും പറയാതെ സാരി സെക്ഷനിലേക്ക് ചെന്നു.. 

പാർട്ടി വെയർ സാരികളിലൂടെ കണ്ണോടിച്ചു.. 

അവസാനം ഇഷ്ടമായ ഒരെണ്ണം സെലക്ട്‌ ചെയ്തു.. ആരോടും ചോദിക്കേണ്ട കാര്യമില്ലല്ലോ.. അവളത് സെയിൽസ്ഗേലിനെ ഏൽപ്പിച്ചു.. 

അപ്പോഴേക്കും മക്കളുടെ സെലെക്ഷൻ കഴിഞ്ഞു സാരി സെക്ഷനിലേക്ക് വന്നു.... 

"അമ്മയ്ക്കുള്ളത് ഞങ്ങൾ സെലക്ട്‌ ചെയ്യാം.."

അവർ സാരി നോക്കാൻ തുടങ്ങി.. 

"എനിക്കുള്ളത് ഞാൻ എടുത്തു കഴിഞ്ഞു.. ഇനി പോകാം.. "

"അമ്മേടെ സെലെക്ഷൻ എങ്ങനെ ആയിരിക്കും എന്ന് നന്നായി ഞങ്ങൾക്കറിയാം.. 

ഇത് കല്യാണത്തിന് ഒന്നുമല്ല പാർട്ടിക്കാണ്.  Vvip കൾ ഒക്കെ വരും.. 

ഗ്രാമവാസി ലുക്കിൽ അമ്മ വന്നാൽ ഡാഡിക്കാണ് കുറച്ചിൽ.. "

അത് കേട്ടതും സകല കണ്ട്രോളും പോയി.. മക്കൾക്കരികിൽ വന്നു അവർക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ സംസാരിച്ചു.. 

"നിങ്ങൾ പറഞ്ഞത് ശരിയാണ്.. എന്റെ ഒരു സെലെക്ഷൻ തെറ്റിപ്പോയി നിങ്ങടെ ഡാഡി.. അതും ഞാനായിട്ട് കണ്ടുപിടിച്ചതല്ല.. 

എന്നിട്ടും എല്ലാം സഹിച്ചു നിൽക്കുന്നത് നിങ്ങളെ രണ്ടാളെയും ഓർത്താണ്.. ആ നിങ്ങൾക്കും ഞാനൊരു കുറച്ചിലാണെങ്കിൽ എനിക്കൊന്നുമില്ല.. 

ഞാൻ സെലക്ട്‌ ചെയ്ത ഡ്രസ് ഇട്ടിട്ടു ഞാൻ വരും പാർട്ടിക്ക്.. എന്റെ കൂടെ നിങ്ങളുമുണ്ടാവും.. "

ആദ്യമായാണ് അമ്മയുടെ അങ്ങനെ ഒരു ഭാവം അവർ കണ്ടത്.. ഡാഡിയെ നോക്കിയപ്പോൾ അദ്ദേഹം മെൻസ് സെക്ഷനിലേക്ക് പോയിരുന്നു.. 

മക്കൾ പിന്നൊന്നും മിണ്ടാതെ നടന്നു.. 

അന്ന് രാത്രിയിൽ അമ്മ പറഞ്ഞ കാര്യങ്ങൾ അവർ ഡാഡിയെ അറിയിച്ചു.. അയാൾക്ക് ദേഷ്യം വന്നു.. 

മുറിയിൽ എത്തിയതും ദേഷ്യം മൊത്തം അവളിൽ തീർത്തു.. 

"സ്കൂളിന്റെ പടി പോലും കാണാത്ത കാൽ കാശിനു ഗതിയില്ലാത്ത നിന്നെ ഞാനന്ന് കെട്ടിയതാടി എന്റെ തെറ്റ്.. 

ഇവിടുത്തെ സുഖങ്ങളൊക്കെ നിനക്ക് കൂടിപ്പോയി അതാ ഇങ്ങനെ.. എന്റെ മക്കളോട് ഇനി എന്തെങ്കിലും പറഞ്ഞാൽ എന്റെ സ്വഭാവം മാറും.. പറഞ്ഞില്ലെന്നു വേണ്ട.. "

" ഞാൻ നിങ്ങടെ ഭാര്യയാണ് അല്ലാതെ വേലക്കാരിയോ അടിമയോ അല്ല.. അത് പോലെത്തന്നെ അവർ എന്റെയും മക്കളാണ്.. 

പിന്നെ എന്നെ കെട്ടിയ കാര്യം.. താലി കെട്ടിയെന്നും ഫിസിക്കൽ റിലേഷൻ ഉണ്ടെന്നും കരുതി നിങ്ങള് ഉത്തമ ഭർത്താവ് ആണെന്ന് കരുതരുത്.. 

ഭർത്താവിന് ഒരുപാട് ഉത്തരവാദിതമുണ്ട് ഭാര്യയോട്.. പരസ്പരം എല്ലാം ഷെയർ ചെയ്യുന്നവരാണ് ഭാര്യ ഭർത്താക്കന്മാർ.. 

അങ്ങനെ നോക്കിയാൽ നിങ്ങൾ വട്ടപ്പൂജ്യമാണ്.. പിന്നെ മക്കളുടെ കാര്യം.. 

ഞാൻ ഗർഭിണി ആയപ്പോൾ പോലും നിങ്ങളെനിക്ക് സ്പെഷ്യൽ കെയർ തന്നിട്ടില്ല.. 

എല്ലാവരും വയറ്റിലുള്ള കുഞ്ഞിനോട് സംസാരിക്കാറുണ്ട് ഒരിക്കൽ പോലും നിങ്ങളത് ചെയ്തിട്ടില്ല..

എനിക്കെന്തെങ്കിലും വേണോ എന്ന്പോലും ചോദിച്ചിട്ടില്ല..

അതൊക്കെ പോട്ടെ.. ഞാൻ പ്രസവവേദന അനുഭവിച്ച സമയത്തു പോലും ഒരു ആശ്വാസമായി കൂടെ നിന്നിട്ടുണ്ടോ ഇല്ല.. 

കുഞ്ഞു ജനിച്ചപ്പോൾ വന്നു കണ്ടു പോയി.. രണ്ടാളുണ്ടായപ്പോഴും അങ്ങനെ തന്നെ.. 

പിന്നെ അവരുടെ വളർച്ച.. രാവും പകലും റസ്റ്റ്‌ ഇല്ലാതെ ഞാനവരെ നോക്കിയത്.. 
ഒരു രാത്രി എങ്കിലും എനിക്ക് കൂട്ടിരുന്നിട്ടുണ്ടോ??  

എന്തിന് അവരെ എടുത്തു കരച്ചിൽ നിർത്തിയിട്ടുണ്ടോ..? 

അവർ ഇത്തിരി വലുതായപ്പോൾ എന്നെ അവരിൽ നിന്നകത്തി നിങ്ങടെ മാത്രം മക്കളായി വളർത്തി.. 

എനിക്ക് എന്റെ മക്കളേ ഒന്ന് വഴക്ക് പറയാൻ പോലും അവകാശമില്ലാതാക്കി.. "

അവൾ നിന്ന് കിതച്ചു.. 

പറഞ്ഞതൊക്കെ സത്യമായ കാര്യമാണ്.. പക്ഷെ ആദ്യമായാണ് അവളിങ്ങനെ വെട്ടിത്തുറന്നു ചോദിക്കുന്നത്.. 

മറുപടി ഇല്ലാതെ അയാൾ നിന്നു.. 

"ഇതിന്റെ പേരിൽ തല കുനിയണ്ട.. മക്കളോട് പറഞ്ഞേക്ക് അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടാൻ സ്വാതന്ത്ര്യം ഇല്ലാത്തിടത്തോളം എന്റെ ഒരു കാര്യത്തിലും അവർ അധികാരം കാണിക്കരുത് എന്ന്.. 

അവർക്ക് ഞാൻ വെറുമൊരു മെയ്ഡ് മാത്രമാണ്.. അതെനിക്കറിയാം.. അതങ്ങനെ തന്നെ നിന്നോട്ടെ.. "

അപ്പോഴേക്കും അവൾ കരഞ്ഞു പോയി.. വേഗം മുഖം കഴുകി വന്നവൾ കിടന്നു ... 

കുറച്ചു കഴിഞ്ഞപ്പോൾ അയാളും വന്നു കിടന്നു.. അമ്മയെ ചീത്ത പറയുന്നത് കേൾക്കാൻ മുറിക്ക് പുറത്ത് രണ്ടാളും ഉണ്ടായിരുന്നു.. 

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്കൊരു സങ്കടം തോന്നി.. എന്ത് പറഞ്ഞാലും അമ്മയല്ലേ.. വിദ്യാഭ്യാസം ഇല്ലാത്ത,  ഗ്രാമത്തിൽ വളർന്ന ആളാണ് അമ്മ.. 

എന്നും സാരി മാത്രം ഉടുത്തു അധികമാരോടും സംസാരിക്കാത്ത ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതം..

പിന്നെ അങ്ങോട്ടും ആവശ്യത്തിന് മാത്രമേ ഞങ്ങളും സംസാരിക്കാറുള്ളു.. എന്നും കൂട്ടിന് ഡാഡി ഉണ്ട്.. 

ബെസ്റ്റ് ഫ്രണ്ട് ഡാഡി ആണ്..  

ആകെ കൂടെ അമ്മേടെ  ഒരു നല്ല കാര്യമെന്തെന്ന് വെച്ചാൽ നല്ല കുക്ക് ആണ് അമ്മ.. 

ഏത് ഫുഡ് ഉണ്ടാക്കിയാലും അടിപൊളി ടേസ്റ്റ്.. 

അവരതൊക്കെ ഓർത്ത് മുറിയിൽ ചെന്നു.. 

പിറ്റേന്നും പാറു പതിവ് പോലെ എണീറ്റു.. തലേന്നത്തെ സംഭവം മറന്നപോലെ തന്നെയാണ് പെരുമാറ്റം.. 

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.. ഇന്നാണ് പാർട്ടി.. വൈകുന്നേരം അതും സ്റ്റാർ ഹോട്ടലിൽ വച്ച്.. 

വൈകുന്നേരം എല്ലാവരും ഒരുങ്ങി.. പാറു സാരി സിംഗിൾ പ്ളീറ്റിൽ ഇട്ട് മുടി ചീവി വിടർത്തിയിട്ടു.. 

കുറച്ചു വലിയ ഇയർ റിംഗ് ഇട്ട് പൊട്ടു മാത്രം തൊട്ട് സിന്ദൂരം തൊട്ടില്ല.. പിന്നെ താലി മാല..  കൈയിൽ നേർത്തൊരു വള മറുകൈയിൽ വാച്ച്.. 
അത്രയും മാത്രമായി ഒരുങ്ങി.. 

സ്വയം സംതൃപ്തി അടഞ്ഞവൾ പുറത്തേക്ക് വന്നു.. 

പുറത്ത് നിൽക്കുന്ന മൂന്നാളും അമ്പരപ്പോടെ അവളെ നോക്കി.. 

സാധാരണ ഒരുക്കങ്ങൾ ഒന്നുമില്ലാതെയാണ് പുറത്തിറങ്ങാറ്.. 

അവളവരെ മൈൻഡ് ചെയ്തില്ല.. കാറിൽ പതിവ് പോലെ പിന്നിൽ കയറിയിരുന്നു.. 

പാർട്ടി ഹാളിൽ vts ഗ്രൂപ്പിലെ ജോലിക്കാർ എല്ലാവരും ഉണ്ട്.. പരസ്പരം കുടുംബങ്ങങ്ങളെ ഒക്കെ പരിചയപ്പെടുത്തി കൊടുത്തു കുടിച്ചും കഴിച്ചുമൊക്കെ എല്ലാവരും നിൽക്കുന്നു.. 

പാറുവിനെ ആദ്യമായാണ് സ്റ്റാഫ് ഒക്കെ കാണുന്നത്.. സാധാരണ എന്ത് പരിപാടിക്കും അച്ഛനും മക്കളുമാണ് പോകാറ്.. അവളെ വിളിക്കാറുപോലുമില്ല.. 

"ഇത് ഇന്ദു.. എന്റെ ഭാര്യ.. "

പാറുവിനെ ചേർത്തു നിർത്തി പലർക്കും പരിചയപ്പെടുത്തി.. 

"ഇത്രയും സുന്ദരി ആയ ഭാര്യ ആയത് കൊണ്ടാണോ ഇതുവരെ ഭാര്യയെ ഒരു ഫങ്ഷനും കൊണ്ടുവരാഞ്ഞത്..? "

കൂടെ ജോലി ചെയ്യുന്ന ആരോ കമന്റ് പറഞ്ഞപ്പോൾ യദു ഒന്ന് ചിരിച്ചു.. പാറുവും.. 

അയാൾ അവൾക്ക് നേരെ കൈനീട്ടി.. 

"ജേക്കബ് വർഗീസ്.. യദുവിന്റെ സെയിം ഡിപ്പാർട്മെന്റ്.. "

അവൾ തിരിച്ചും ചിരിയോടെ കൈ നീട്ടി പറഞ്ഞു.. 

"പാർവണേന്ദു.. "
കുറച്ചു നേരം സംസാരിച്ചു.. മക്കൾക്ക് പരിചയമുള്ള കുട്ടികൾ ഒക്കെയുണ്ട് . 

അവരൊക്കെ ഒരുമിച്ചിരുന്നു സംസാരിക്കാൻ തുടങ്ങി.. 

അവർക്ക് കുറച്ചു മാറി അവളുമിരുന്നു.. ജ്യൂസ്‌ കുടിച്ചു കൊണ്ടിരുന്നു.. 

പെട്ടന്ന് മുന്നിൽ ആരോ നിൽക്കും പോലെ തോന്നി അവൾ തലയുയർത്തി നോക്കി.. 
മൂന്നു ഭാഗങ്ങൾ മാത്രമുള്ള ഈ കഥയുടെ ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top