അവസാന പരീക്ഷയും കഴിഞ്ഞ് ഇറങ്ങുമ്പോൾ ആണ് ഗായത്രി ഈ കാര്യം പറയുന്നത്...

Valappottukal


രചന: എ കെ


"എടീ ഞാൻ പഠിപ്പ് നിറുത്താൻ പോണ്. ഇനി തുടർന്ന് പഠിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല."

"എന്തൊക്കെയാ ഗായു നീയീ പറയുന്നേ, അല്ല! എന്താ ഇപ്പ അങ്ങനെ തോന്നാൻ?"

ഗായത്രിയുടെ വാക്കുകൾ കേട്ട് മീര തെല്ലൊന്ന് അമ്പരപ്പോടെ ചോദിച്ചു.

ഗായത്രിയും മീരയും രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനികളാണ്. പഠിപ്പിൽ രണ്ടാളും ഒപ്പത്തിനൊപ്പം. അതിനപ്പുറം ഉറ്റ ചങ്ങാതിമാർ. ചെറുപ്പം മുതലേ പരസ്പരം അറിയാവുന്നത് കൊണ്ട് അത്രയ്ക്കും ഊഷ്മളമായിരുന്നു അവർക്കിടയിലെ ബന്ധം.

ഇന്നിതാ നാലാം സെമസ്റ്ററിൻ്റെ അവസാന പരീക്ഷയും കഴിഞ്ഞ് ഇറങ്ങുമ്പോൾ ആണ് ഗായത്രി ഈ കാര്യം പറയുന്നത്.

മീര അവളെയും വിളിച്ച് ക്യാൻ്റീനിൽ ചെന്നു. അവിടെ ഒരു മൂലയിൽ ഒഴിഞ്ഞു കിടന്ന ടേബിളിൻ്റെ അപ്പുറവും ഇപ്പുറവുമായി അവർ ഇരുന്നു.

" ഗായു, ഇനി പറ നിനക്കെന്താ പറ്റിയത്? "

അവൾ ഒന്നും മിണ്ടിയില്ല.

" ഹസ്ബൻ്റ് ആണോ പ്രശ്നം? അതോ അയാളുടെ വീട്ടുകാരോ?"

" അതും ഒണ്ട് മീരാ, പക്ഷേ ഇപ്പഴ്തെ എൻ്റെ പ്രശ്നം അതൊന്നുമല്ല, എനിക്കറിയില്ല മീരാ ഞാനെങ്ങനെയാ നിന്നോടത് പറയുകാന്ന് "

" എന്താണെങ്കിലും എന്നോട് പറ ഗായു " 

മീര അവളുടെ കയ്യുകൾ തന്നിലേക്ക് ചേർത്ത് പിടിച്ചു.

" അത് പിന്നെ മീരാ, ഞാനിത്രയും നാൾ ഭയപ്പെട്ടിരുന്ന കാര്യം സംഭവിച്ചിരിക്കുന്നു. ഞാനൊരു അമ്മയാകാൻ പോകുന്നു, അതെ മീരാ ഞാനിപ്പോ രണ്ട് മാസം പ്രഗ്നൻ്റ് ആണ് "

മീരയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

" wow എന്താ ഗായു നീ പറഞ്ഞേ, ഓഹ് സോറി ഞാനത് മറന്നു... ബൈ ദ ബൈ കൺഗ്രാട്സ് മോളെ,"

എന്നാൽ ഗായത്രിയുടെ മുഖത്ത് വലിയ പ്രസരിപ്പൊന്നും ഇല്ലായിരുന്നു.

 
എടിപിടിയേന്ന് ആയിരുന്നു അവളുടെ കല്യാണം. കുടുംബത്തിന് ഭാരമാണെന്ന് തോന്നിയത് കൊണ്ടാവാം അച്ഛനും അമ്മയും തൻ്റെ മേലുള്ള അവകാശം ചിറക് മുളയ്ക്കുന്നതിന് മുമ്പേ ഒരുത്തന് എഴുതി കൊടുത്തത്. അവകാശങ്ങളും കടമകളും തീർത്ത് താനെന്ന ഭാരം ഇറക്കി വക്കുമ്പോൾ ഒരിക്കലെങ്കിലും തൻ്റെ മോഹങ്ങളെയോ ആഗ്രഹങ്ങളെയോ പറ്റിയവർ ചോദിച്ചിരുന്നോ?എത്രയോ തവണ താൻ കരഞ്ഞു പറഞ്ഞതാണ്, തനിക്ക് പഠിക്കണം നല്ല ജോലി വാങ്ങണം, അത് കഴിഞ്ഞ് വിവാഹം മതിയെന്നൊക്കെ,,,ആര് കേൾക്കാൻ? 
"വിവാഹം കഴിഞ്ഞാലും നിനക്ക് പഠിക്കല്ലോ"
എന്ന ക്ലീഷെമൊഴിയിൽ അവരത് ഒതുക്കിയപ്പോൾ നഷ്ടപ്പെട്ടത് മുഴുവൻ തൻ്റെ സ്വപ്നങ്ങളായിരുന്നല്ലോ.

"പെൺകുട്ടികളെയൊന്നും അധികകാലം വീട്ടിൽ നിർത്താൻ പാടില്ലെ" അല്ലെങ്കിൽ
"പെൺകുട്ടിയല്ലെ, ഈ പഠിപ്പൊക്കെ മതി!" എന്നുള്ള പരമ്പരാഗത വർത്തമാനങ്ങൾക്ക് താഴെക്കിട അമ്മായി മുതൽ തലമൂത്ത കാരണവന്മാർ വരെ തീർപ്പ് വിധിച്ചപ്പോൾ, മറ്റൊരുത്തനു മുന്നിൽ തലകുനിക്കുകയല്ലാതെ വേറെയൊരു മാർഗം തൻ്റെ മുന്നിലില്ലായിരുന്നു.താൻ പെണ്ണായി ജനിച്ചത് കൊണ്ടാണോ ഇവർക്കൊക്കെ ഭരമായത്?  തൻ്റെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്? പെണ്ണിനെ കെട്ടിച്ചയച്ചാൽ മാത്രം അവളോടുള്ള കടമകൾ കഴിയുന്നു എന്നാണോ ഇവരുടെയൊക്കെ വിചാരം. എന്നിരുന്നാലും അച്ഛൻ്റെയും അമ്മയുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ ഒടുവിൽ താനും വഴങ്ങി കൊടുക്കുവായിരുന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും, 
വിവാഹം കഴിഞ്ഞാലും തുടർന്ന് പഠിക്കാല്ലോ എന്ന ആശയിലായിരുന്നു താൻ. ഭർത്താവിൻ്റെ ഭാഗത്ത് നിന്ന് അതിനു സമ്മതം കൂടെ കിട്ടിയപ്പോൾ പിന്നെ ഒന്നും ഓർത്തില്ല.വിവാഹ പന്തലിൽ വച്ച് തൻ്റ കഴുത്തിൽ താലി ചാർത്തുമ്പോളും തൻ്റെ കണ്ണുകൾ നിറഞ്ഞത്, ആരും കാണാതെ തുടച്ചു കളഞ്ഞത്, ചിറകറ്റ ജീവിതത്തിൻ്റെ തുടക്കം കുറിച്ചതായിരുന്നോ?

ഭർത്താവിൻ്റെ വീട്ടിൽ ആദ്യമാദ്യമൊക്കെ
തൻ്റെ പഠിപ്പിൻ്റെ കാര്യത്തിൽ മറുത്തൊന്നും പറഞ്ഞില്ലെങ്കിലും, പോകപോകേ അവരുടെ മട്ടും സ്വഭാവവുമോക്കെ മാറി. അതിൻ്റെ പേരിൽ നിരന്തരം തനിക്ക് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പഴും അത് തുടർന്നു പോകുന്നു. "നിനക്ക് ജീവിക്കാൻ ഉള്ളത് അവൻ സമ്പാദിക്കുന്നില്ലെ" എന്ന ചോദ്യമാണ് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത്. വീട്ടിൽ ഇതിനെപ്പറ്റി അറിയിച്ചപ്പോൾ " ഭർത്താവിൻ്റെ വീടാണ് ഇനി മുതൽ നിൻ്റെയും വീട്, അത് കൊണ്ട് അവരു പറയുന്നത് കേട്ട് ജീവിക്കുന്നതാണ് നിനക്ക് നല്ലത് " എന്ന് പറഞ്ഞ് കയ്യോഴിയുമ്പോൾ താൻ കരഞ്ഞ് തീർത്ത രാത്രികളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അന്ന് പഠിപ്പ് നിറുത്താൻ അവരെല്ലാവരും പറഞ്ഞപ്പോൾ താൻ അതിനു സമ്മതിച്ചിരുന്നില്ല. അതിൻ്റെ പേരിൽ താൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ആത്മഹത്യക്ക് വരെ ചിന്തിച്ചു പോയ ദിനരാത്രങ്ങൾ. 
പിന്നെ ലിനീഷ് സാറിൻ്റെ ഒറ്റ ശുപാർശയിലാണ് തൻ്റെ പഠനം മുന്നോട്ട് പോയത്. തൻ്റെ കോളജിലെ തന്നെ പ്രൊഫസർ ആയിരുന്നു ലിനീഷ് സാർ. കൂടാതെ ഭർത്താവിൻ്റെ അച്ഛൻ്റെ ഒരേഒരു സുഹൃത്തിൻ്റെ മകൻ! അത് കൊണ്ട് അദ്ദേഹത്തിൻ്റെ വാക്കുകൾ തള്ളിക്കളയാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പൊ അതല്ല അവസ്ഥ, ചിലപ്പോ സാറിന് ഈ കാര്യത്തിൽ നിസ്സഹായനായി നിക്കാനേ കഴിയുള്ളു. 

ലിനീഷ് സാറിൻ്റെ ശുപാർശയിൽ പഠിക്കാൻ വിട്ടിരുന്നെങ്കിലും തൻ്റെ ഭർത്താവിനോ അദ്ദേഹത്തിൻ്റെ വീട്ടുകാർക്കോ യാതൊരു താൽപര്യവുമില്ലായിരുന്നു. സ്കോളർഷിപ് ഉണ്ടായിരുന്നത് കൊണ്ട് ഫീസിൻ്റെ കാര്യത്തിൽ ആശങ്കയില്ലായിരുന്നു. എന്നാൽ പഠനം നിർത്തിയാലോയെന്ന ചിന്ത തനിക്ക് തന്നെ ചില സമയങ്ങളിൽ തോന്നി തുടങ്ങി. സമപ്രായക്കാരായ കുട്ടികൾക്കിടയിൽ വിവാഹിതയായ ഒരാൾ ഇരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിധിക്കപ്പുറം താൻ അനുഭവിച്ചിട്ടുണ്ട്. ചില ആണുങ്ങളുടെ തുറിച്ചുള്ള നോട്ടവും, പെണ്ണുങ്ങൾക്ക് അറിയേണ്ട കിടപ്പറ വിശേഷവും പല പ്രാവശ്യം തന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകന്മാരുടെ ഭാഗത്തും നിന്നുകൂടി ചികഞ്ഞുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ താൻ ആകെ തളർന്നു പോയി. അപ്പോഴും കൂടെ നിന്നു തനിക്ക് ധൈര്യം പകർന്നത് മീര ഒരാള് മാത്രമായിരുന്നു. കോളജ് കഴിഞ്ഞ് വീട്ടിൽ ചെന്നാലും അടുക്കളമുറി തനിക്ക് വേണ്ടി തുറന്നിടുമായിരുന്നു ഭർത്താവിൻ്റെ അമ്മ. ഇതിനിടയിൽ പഠിക്കാനുള്ള സമയം കിട്ടാതെയായി. ഭർത്താവിനോട് ഈ കാര്യം പറഞ്ഞാൽ തന്നോട് പഠിത്തം നിർത്താനാണ് ആവശ്യപ്പെടുന്നത്. എല്ലാം ക്ഷമിച്ചും സഹിച്ചും ഒരുതരത്തിൽ ഒതുങ്ങി കൂടുകയായിരുന്നു താൻ. എന്നാൽ ഇനി തനിക്ക് രക്ഷയില്ല. എല്ലാം തൻ്റെ കയ്യ് വിട്ട് പോയിരിക്കുന്നു.

ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

" എടൊ, എന്താ നിനക്ക് പറ്റിയത്? നീ ഇതിൽ ഹാപ്പി അല്ലെ..." 

ഗായു ശൂന്യമായ കണ്ണുകളോടെ മീരയെ നോക്കി. ആർക്ക് മനസിലാക്കാൻ കഴിയില്ലെങ്കിലും മീരയ്ക്ക് തന്നെ മനസ്സിലാവും.

"മീരാ, നിനക്ക് അറിയാല്ലോ എൻ്റെ കാര്യങ്ങൾ, എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ പഠിക്കാൻ തന്നെ വരുന്നതെന്ന്... ഞാൻ ഗർഭിണി കൂടെ ആയ സ്ഥിതിക്ക് ഉറപ്പായും എന്നെ ഇനി പഠിക്കാൻ വിടില്ല. അത് മാത്രവുമല്ല, ഈ വയറും വച്ച് ഞാൻ എങ്ങനെയാ ഇവിടേക്ക് വരുക. ഞാൻ എങ്ങനെ ക്ലാസിൽ ഇരിക്കും? എന്നിലേക്ക് പതിയുന്ന പരിഹാസ നോട്ടങ്ങൾ ഞാനെങ്ങനെ നേരിടും, നീ പറ...."

അവളുടെ വാക്കുകൾ ഇടറി, മീര ഒന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ നിസ്സഹായത ഓർത്തപ്പോൾ മീരയ്ക്ക് നന്നേ വിഷമം തോന്നി.

" ഈ വിവരം നിൻ്റെ വീട്ടുകാർ അറിഞ്ഞോ?"

" ഉം"

" അവരെന്ത് പറഞ്ഞു"

" പഠിപ്പ് നിർത്താൻ,.."

" ഗായു നീ വിഷമിക്കാതെ, നീ നിൻ്റെ ഹസ്ബൻ്റുമായി ഒന്ന് സംസാരിക്ക്, നിൻ്റെ അവസ്ഥ പുള്ളിക്കാരനോടൊന്ന് പറഞ്ഞു നോക്ക്, ഇനി ഒരു വർഷം കൂടെ അല്ലേ ഉള്ളൂ കോഴ്സ് പൂർത്തിയാകാൻ" 

" ഇല്ല മീരാ, അതൊന്നും നടക്കില്ല ഞാൻ എത്രയോ വട്ടം പറഞ്ഞതാണ് "

ഗായത്രി കണ്ണീരോടെ പറഞ്ഞു. 

പെട്ടന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു. അവളുടെ ഭർത്താവ് രാജീവ് ആണ്.

" ഹലോ രാജീവെട്ടാ "

" നിനക്ക് ക്ലാസ്സ് കഴിഞ്ഞില്ലേ "

" ഓ ഏട്ടാ കഴിഞ്ഞു "

" പിന്നെ നീ എവിടെ പോയി ചത്ത് കിടക്കുവാണെടീ..."

" ഏട്ടാ ഞാൻ...."

"നിന്നെ പഠിക്കാൻ വിടുന്നതും പോര, ഇനി നിൻ്റെ അഴിഞ്ഞാട്ടം കൂടി കാണണോ ഞങ്ങൾ"

" ഏട്ടാ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നെ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ..." സങ്കടം സഹിക്ക വയ്യാതെ ഗായത്രി ചോദിച്ചു.

" ഓ അവളുടെ ഒരു പൂങ്കണ്ണീർ... ഉം വേഗം വീട്ടിലേക്ക് ചെല്ല്, അമ്മ വിളിച്ചിരുന്നു നിന്നേ അന്വേക്ഷിച്ച്...കോളജിൽ ഉണ്ടാക്കാൻ പോകുമ്പോ വീട്ടിൽ അടുപ്പ് പുകയണമെന്നുള്ള കാര്യവും കൂടെ ഓർക്കണം"

രാജീവ് ഫോൺ കട്ടാക്കി. ഗായത്രിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരയാൻ തുടങ്ങി. മീര ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്നു.

" എന്താ ഗായു, എന്താ പ്രശ്നം "

"ഗായു നീ കരച്ചിലൊന്ന് നിർത്ത്. എന്താ പറ്റിയേ...?"

ഗായത്രി കരച്ചിൽ തുടർന്നു. താൻ ഗർഭിണിയായ നിമിഷത്തെ ഒരു നിമിഷം അവൾ ശപിച്ചു.  പെട്ടന്ന് തന്നെ അവൾ മീരയോട് ഒന്നും തന്നെ പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി. 

" ഗായു.. ഗായൂ അവിടെ നിക്ക്, ഗായു അവിടെ നിക്കാനാ പറഞ്ഞത് "

പുറകിൽ നിന്ന് മീര വിളിച്ചെങ്കിലും അവൾ അത് കേൾക്കാതെ നടന്നു നീങ്ങി. അവളുടെ മനസ്സ് നീറുകയായിരുന്നു.

...............................................

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഗായത്രിയുടെ മനസ്സ് പുകയുന്നുണ്ടായിരുന്നു.
തനിക്ക് ഇനിയും പഠിക്കണം, അതിനു തൻ്റെ വയറ്റിലെ കുഞ്ഞൊരു തടസ്സമാവുമോ?
തൻ്റെ ഇത്രെയും കാലത്തെ സ്വപ്നം..
തൻ്റെ ജീവിതം.
എല്ലാം നശിക്കാൻ പോകുവാണ്.

ഗേറ്റ് തുറന്ന് അവൾ അകത്തേക്ക് കയറി. ലീലാവതി ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.

" ഓ,  ഐ എ എസ് ഉദ്യോഗസ്ഥ വന്നോ,,, എവിടെയായിരുന്നാവോ ഇത്രേം നേരം.."

" അത് പിന്നെ അമ്മേ...ഞാൻ"

" ഛീ നിർത്തെടി അസത്തെ, ഇനി മേലാൽ പഠിക്കണം എന്ന് പറഞ്ഞു നീ ഇവിടെ നിന്ന് ഇറങ്ങിയാൽ ഉണ്ടല്ലോ....
നിൻ്റെ വയറ്റിൽ വളരുന്നതെ എൻ്റെ മകൻ്റെ കുഞ്ഞാ,,,അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം പറഞ്ഞേക്കാം. ഒന്നാതെ ആളുകൾ ഇപ്പൊ തന്നെ അതുമിതും പറഞ്ഞു തുടങ്ങി. ഇനി ഈ വയറും കൂടെ തൂക്കി പഠിക്കാൻ പോണെന്നും കൂടെ അറിഞ്ഞാൽ..
ശ്ശൊ മാനക്കേട്...."

" അമ്മേ,, അത്.... ഞാനൊന്നു....." 

അവൾക്ക് പൊട്ടിക്കരയാൻ തോന്നി. പെയ്തിറങ്ങിയ മഴയെ പിടിച്ച് നിർത്താൻ അവൾക്ക് സാധിച്ചില്ല, അത് ചാലുകളായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി

" എന്താഡീ നോക്കി നിൽക്കുന്നത് , അകത്ത് നൂറ് കൂട്ടം പണി ഒള്ളതാണ് , നീ ഇവിടെ കിടന്ന് മോങ്ങിയാലെ പണിയൊക്കെ നിൻ്റെ തള്ള വന്ന് ചെയ്യോ.. ഇല്ലലോ, അതുകൊണ്ട് മോൾ അകത്തോട്ടു ചെന്നാട്ടെ" 

 " പിന്നെയൊരു കാര്യം, ഗർഭിണിയാണെന്ന് കരുതി അതാണ് ഇതാണ് എന്ന് പറഞ്ഞ് ജോലി ചെയ്യാതെ വല്ലോമിരുന്നാൽ....എൻ്റെ വിധം മാറും, പറഞ്ഞേക്കാം..."
 
അവർ ക്രൂരമായ ഭാഷയിൽ ഗായത്രിയെ നോക്കി പറഞ്ഞു. മുഖം പൊത്തി കൊണ്ട് ഗായത്രി അടുക്കളയിലോട്ട് ഓടി...അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തൻ്റെ വിധിയെ ഓർത്ത് മനംനൊന്തവൾ വിതുമ്പി.

അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞപ്പോൾ ഗായത്രി റൂമിലേക്ക് ചെന്നു. രാജീവ് കട്ടിലിൽ ഇരിപ്പുണ്ട്. അവൾ വേച്ച് വേച്ച് അവൻ്റെയടുത്തേക്ക് നടന്നു. 

"രാജീവേട്ടാ...."  

"ഉം..."

" ഏട്ടാ..എനിക്ക് പഠിക്കണം ഏട്ടാ, അരുതെന്ന് പറയല്ലേ ഏട്ടാ, ഒരു വർഷം കൂടി കഴിഞ്ഞാൽ എൻ്റെ പഠനം പൂർത്തിയാവും...അത് വരെ ഞാൻ...."

രാജീവ് പെട്ടന്ന് അവളെ ഒന്ന് നോക്കി. അയാളുടെ മുഖം ഗൗരവമേറിയിരുന്നു. പെട്ടന്ന് മുഖത്തെ ഗൗരവം പുച്ഛമായി മാറി. അയാൾ അവിടെ നിന്ന് എഴുന്നേറ്റ് ഗായത്രിയുടെ മുന്നിലെത്തി. അവളുടെ രണ്ടു തോളിലും കയ്യ് വച്ച് കൊണ്ട് പറഞ്ഞു.

" നോക്ക്, ഇതുവരെയുള്ളത് പോട്ടെ, എന്നാൽ ഇപ്പൊ നീ ഗർഭിണിയാണ്, എൻ്റെ കുഞ്ഞിൻ്റെ അമ്മയാകാൻ ഉള്ളവൾ, നീ പഠിക്കാനെന്ന് പറഞ്ഞ് പോയാൽ അത് നിൻ്റെ ആരോഗ്യത്തെ ബാധിക്കും. ഇനിയിപ്പോ പഠിച്ചിട്ട് തന്നെ എന്തെടുക്കാനാ, നിനക്കും നമ്മുടെ വരാനുള്ള കുഞ്ഞിനുമുള്ളത് ഞാനുണ്ടാക്കുന്നുണ്ട്.
അത് പോരെ? അത് കൊണ്ട് നീ അത് മറന്നേക്ക്....വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ "

" ഇല്ലേട്ടാ, എനിക്ക് പഠിക്കണം, എനിക്ക് പഠിക്കണം എട്ടാ... പ്ലീസ് ഏട്ടാ, ഞാൻ കാലു പിടിക്കാം, എനിക്ക് പഠിക്കണം....."

ഇതും പറഞ്ഞ് ഗായത്രി രാജീവിൻ്റെ കാലുകളിൽ വീണു പൊട്ടിക്കരയാൻ തുടങ്ങി. അയാൾ പെട്ടന്ന് തന്നെ കാലുകൾ പുറകോട്ട് വലിച്ചു.

" ഛെ, നാശം നിനക്ക് പറഞ്ഞാലും മനസ്സിലാവില്ലേ..,നീ ഇവിടെ നിന്ന് ഒരിടത്തും പോവുന്നില്ല, എൻ്റ വാക്ക് ധിക്കരിക്കാനാണ് ഉദ്ദേശമെങ്കിൽ..ങാ "

അയാൾ അരിശത്തോടെ ഇതും പറഞ്ഞ് കട്ടിലിൽ കയറി കിടന്നു. ഗായത്രി അപ്പോഴും തറയിലിരുന്ന് പൊട്ടിക്കരയുവായിരുന്നു. 

കൊറച്ചു കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ നിറുത്തി. എന്തോ ഒരു ചിന്ത പെട്ടന്നവളുടെ ഉള്ളിൽ ബലം നൽകുന്നത് പോലെ അവൾക്ക് തോന്നി. കട്ടിലിൽ തീരിഞ്ഞ് കിടക്കുന്ന തൻ്റെ ഭർത്താവിൻ്റെ നേർക്കവൾ നോക്കി. ആ നിമിഷം അവളുടെ മനസ്സിലൂടെ ചില തീരുമാനങ്ങൾ  കടന്ന് പോയി. ഇല്ല തോൽക്കാൻ പാടില്ല! തനിക്ക് ജയിക്കണം. അവളുടെ കണ്ണുകൾ എന്തോ ഉറപ്പിച്ചിരുന്നു.
തൽക്കാലം നേരം പുലരട്ടെ! 

...................................................

" രാജീവാ...മോനെ രാജീവാ, എടി ഗായത്രി..."

വാതിലിൽ ആഞ്ഞുള്ള മുട്ട് കേട്ടാണ് രാജീവ് കണ്ണ് തുറന്നത്. ലീലാവതി ആയിരുന്നു അത്.

" എടാ എന്തൊരു ഉറക്കമാണിത്, സമയം 8 കഴിഞ്ഞു, അല്ല! നിൻ്റെ കേട്ടിയോൾക്ക് പള്ളിയുറക്കം കഴിയാറായില്ലേ ഇനിയും? വിളിച്ചുണർത്തെടാ അവളെ, രാവിലെ അടുക്കളയിൽ കേറേണ്ടവളാണ് മൂടിപുതച്ച് കിടക്കുന്നത്.

രാജീവ് കട്ടിലിലേക്ക് നോക്കി, ഗായത്രി അപ്പോഴും മൂടിപുതച്ചു നല്ല ഉറക്കത്തിലാണ്. 

" ഓ, വയറ്റിലുണ്ടായിട്ട് രണ്ട് മാസമായതെയുള്ളു, അപ്പഴെക്കും അവൾക്കങ്ങ് ക്ഷീണമായോ? ഞാനൊക്കെ മൂന്നു പെറ്റതാ, ആ എൻ്റെയടുത്താണോ അവളുടെ അടവ്? നോക്കിനിൽക്കാതെ വിളിച്ചുണർത്തെടാ അവളെ..." 

അവർ രാജീവിനെ നോക്കി അലറി. അയാൾ കട്ടിലിനരികിലേക്ക് ചെന്നു. ഗായത്രിയുടെ തലയിൽ നിന്ന് പുതപ്പ് മാറ്റി. ഒരു നിമിഷം അവർ രണ്ട് പേരും സ്തംഭിച്ചു പോയി. അവിടെ ഗായത്രി ഇല്ലായിരുന്നു, വെറും തലയണ മാത്രം. 

രണ്ട് പേരും ഒന്നും മനസ്സിലാവാതെ മുഖത്തോട് മുഖം നോക്കി നിന്നു. അതിനു ശേഷം വീട് മുഴുവൻ അവളെ അന്വേഷിക്കാൻ തുടങ്ങി.

ഇതേ സമയം ഗായത്രി മീരയോടൊപ്പം കോളജിൽ എത്തിയിരുന്നു. അവളുടെ കയ്യിൽ വലിയൊരു ബാഗും ഉണ്ടായിരുന്നു. അവൾ നടന്നതൊക്കെ മീരയോട് വിശദീകരിച്ചു.

" എന്തൊക്കെയാ ഗായു നീ പറയുന്നത്? 
നീ വീട് വിട്ട് ഇറങ്ങിയെന്നോ? നിനക്കെന്താ പ്രാന്താണോ? ഭർത്താവിനോടും വീടുകാരോടുമുള്ള വാശി ഇങ്ങനെയാണോ തീർക്ക? 

" എനിക്കറിയില്ല മീര, എൻ്റെ മുന്നിൽ വേറെയൊരു മാർഗവും ഇല്ലായിരുന്നു, ഞാൻ തീരുമാനിച്ചുറപ്പിച്ചിട്ടു തന്നെയാ ഇറങ്ങി പോന്നത്"

ഗായത്രിയുടെ കണ്ണുകളിൽ അത് പറയുമ്പോൾ വല്ലാത്തൊരു തീക്ഷണത അനുഭവപെട്ടു.

"എന്നാലും മോളെ, നിൻ്റെ ഇനിയുള്ള ജീവിതം എന്താവുമെന്നതിനെ പറ്റി നീ ചിന്തിച്ചോ? നിൻ്റെ വയറ്റിലെ കുഞ്ഞിനെ പറ്റി നീ ചിന്തിച്ചോ? നീ എങ്ങനെ ജീവിക്കും? "

" എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി അച്ഛൻ കൊറച്ച് പൈസ എൻ്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ടയിരുന്നു. തൽക്കാലം പഠിത്തം കഴിയുന്നത് വരെയും അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം, അത് കഴിഞ്ഞ് ഒരു ജോലി കിട്ടുമ്പോഴെക്കും എല്ലാം ശെരിയാവും. ഇപ്പൊ താമസിക്കാൻ ഒരു മുറി സംഘടിപ്പിക്കണം. ബാക്കിയെല്ലാം വരുന്നിടത്ത് വച്ച് കാണാം..."

" എന്നാലും ഗായു, ഞാൻ പറയുന്നത്...."

പെട്ടന്ന് ഗായത്രിയുടെ ഫോൺ ബെല്ലടിച്ചു. അവൾ നോക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ. രാജീവേട്ടനാണ്... അവൾ തെല്ലൊന്ന് ആലോചിച്ചിട്ട് ഒട്ടും ഭയപ്പെടാതെ തന്നെ ഫോൺ എടുത്തു.

" എടീ പന്ന മോളെ, നീ എവിടെ പോയി കിടക്കുവാടീ...നിന്നോട് ഈ വീട് വിട്ട് പുറത്ത് പോവല്ലെന്ന് പറഞ്ഞതല്ലേ, എവിടാഡീ നീ...?"
അയാൾ അലറി.

ഗായത്രി പതറിയില്ല. അവൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.

"രാജീവെട്ടാ, എനിക്ക് മതിയായി ഇനിയും ക്ഷമിക്കാൻ എന്നെ കൊണ്ട് വയ്യ, സഹിക്കാവുന്നതിൻ്റേ ഒരുപാട് ഞാൻ സഹിച്ചു, ക്ഷമിച്ചു, പക്ഷേ ഒരിക്കെ പോലും എന്നെ മാസ്സിലാക്കാനോ കേൾക്കാനോ നിങ്ങൾ ശ്രമിച്ചിട്ടില്ല. എനിക്ക് മടുത്തു, ഇനി വയ്യ. കേവലം നിങ്ങളുടെ കുഞ്ഞിൻ്റെ അമ്മയായി അവിടുത്തെ അടുക്കളയിൽ ഒതുങ്ങി കൂടി ജീവിക്കാൻ എനിക്കിനി മനസ്സില്ല.
ഇത് എൻ്റെയും കൂടെ ലോകമാണ്, എനിക് സ്വപനങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, എനിക്ക് അത് നേടണം.ലക്ഷ്യത്തിൽ എത്തണം, അതിനു എനിക് പഠിക്കുക തന്നെ വേണം. ഇനിയും ഞാൻ പഠിക്കും. എൻ്റെ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കുന്നതിനു തടസ്സമായി നിൽക്കുന്നത് നിങ്ങളും നിങ്ങളുടെ വീട്ടുകാരുമാണ്. അതുകൊണ്ട് ആ വീട്ടിലേക്ക് ഇനി ഞാനില്ല, എന്ന് നിങ്ങളുടെ മനസ്സ് മാറുമോ അന്ന് നിങ്ങൾക്കെന്നെ കൂട്ടിക്കൊണ്ട് പോവാം..."

എവിടെ നിന്നോ ഊർജിതമായൊരു ധൈര്യം അവളിൽ വന്ന് നിറഞ്ഞു. അവളുടെ കണ്ണുകളുടെ തീക്ഷണത കൂടി കൂടി വന്നു. അവളുടെ ഉറച്ച വാക്കുകളിൽ അവളുടെ തീരുമാനം വ്യക്തമായിരുന്നു. ഒരു നിമിഷം പോലും പതർച്ചയില്ലാതെ അവളത് പറയുമ്പോൾ മീര അൽഭുതത്തോടെ അവളെ നോക്കി.

" ഭേഷ്!! കൊള്ളാം! നീ ആള് കൊള്ളാല്ലോഡി, സ്വയം തീരുമാനങ്ങളോക്കെ എടുക്കാറായോ നീ.. അല്ല എങ്ങനെ ജീവിക്കാനാണ് നിൻ്റെ ഉദ്ദേശം, എവിടെ ചെന്ന് തല ചായ്ക്കും? വിശന്നാൽ വയറ്റിലോട്ട് എന്തെങ്കിലും പൊണ്ടെ? അതിനു എൻ്റെ മോൾ എന്ത് ചെയ്യും? നടുറോട്ടിൽ ചെന്ന് പിച്ചയെടുക്കാനാണ് നിൻ്റെ വിധി"
"പിന്നെയൊരു കാര്യം നിൻറെയുള്ളിലുള്ളത് എൻ്റെ കുഞ്ഞാണ്, മര്യാദയ്ക്ക് ഇങ്ങോട്ട് വരുന്നതാണ് നിനക്ക് നല്ലത്"

" ഇല്ല ഏട്ടാ, എൻ്റെ തീരുമാനത്തിൽ ഇനിയൊരു മാറ്റമില്ല, ഞാൻ ഉറപ്പിച്ചു കഴിഞ്ഞു"

" ഓഹോ,...അങ്ങനെയാണോ? എങ്കിൽ പോടി, പോയി തുലയെടി നീ, വയറ്റിലോരു കുഞ്ഞിനേം ചുമന്ന് നീ പഠിക്കാൻ പോകുന്നത് എനിക്കൊന്നു കാണണം,,,അവസാനം ഒരു ഗതിയുമില്ലാതെ നീ എൻ്റെ മുന്നിലേക്ക് തന്നെ വരുമെടി, നീ  കുറിച്ചിട്ടോ..."

അയാൾ പ്രാന്തനെ പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഗായത്രിയുടെ കണ്ണുകൾ ചുമന്നു. അവൾ കോപം കൊണ്ട് ജ്വലിച്ചു. അവളുടെ കണ്ണിലെ തീ ആളിക്കത്തി.

" താൻ പറയുന്നുണ്ടല്ലോ തൻ്റ കുഞ്ഞ്, തൻ്റെ കുഞ്ഞെന്ന്,,, താൻ മലർന്ന് കിടന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ ഉണ്ടായതല്ലല്ലോ അത്....ഞാനും കൂടെ സഹകരിച്ചിട്ടല്ലെ...അതുകൊണ്ട് അതിൻ്റെ മേൽ ഉത്തരവാദിത്തം അമ്മയെന്ന നിലയിൽ എനിക്കുമുണ്ട്.
പിന്നെ ഒരു കാര്യം, എൻ്റെ ജീവിതത്തിന് തടസമായി അത് നിക്കുന്നെന്ന് തോന്നിയാൽ അതങ്ങ് ഇല്ലതായിക്കോട്ടെ എന്ന് ഞാൻ കരുതും...."

അവൾ ഫോൺ കട്ടാക്കി. 
എടുത്തടിച്ചത് പോലെ ഗായത്രി അത് പറഞ്ഞപ്പോൾ മീര ശെരിക്കും ഞെട്ടിയിരുന്നു.

To Top