അനാമിക, ഭാഗം - 3

Valappottukal


രചന: ലിബി മാത്യു

           വൈകിട്ട് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു... ആഹാരം നന്നായിട്ടുണ്ട് എന്നു അഛനും അമ്മയും അഭിയെട്ടനും പറഞ്ഞു.. കുറച്ചു നാളുകൾക്കു ശേഷം മനസ്സിന് വല്ലാത്ത സന്തോഷം തോന്നി... അമ്മക്ക് വയ്യാത്തത് കൊണ്ടും അമ്മയെ ശുശ്രൂഷിച്ചും അവിടെ തന്നെ ഞാനും താമസമാക്കി...പതിയെ ഞാൻ ജോലി ഉപേക്ഷിച്ചു.....തുടർന്ന് പഠിക്കാനുള്ള ആഗ്രഹത്തിന് പുറകെ.. എല്ലാവരുടെയും സപ്പോർട്ട് കൂടി ആയപ്പോൾ.... പഠിക്കാൻ തീരുമാനിച്ചു...  ഒരിക്കലും ആസ്വദിക്കാനും അനുഭവിക്കാനും കഴിയില്ല എന്ന് കരുതിയതെല്ലാം എനിക്ക് കണ്മുമ്പിൽ കിട്ടിയിരിക്കുന്നു.  ഞാൻ അനുഭവിക്കുന്നു. ഓരോ പുലരിയെയും ഞാൻ ആവേശത്തോടെയാണ് വരവേറ്റത്. .. അത്ഭുതവും അതിലുപരി ആത്മനിർവൃതിയോടെയും മുന്നോട്ട് പോയത്. അമ്മയുടെ വയ്യായ്ക മാറിയിട്ടും എന്നെ അവർ അവിടെ നിന്നും വിട്ടില്ല. അഭിയെട്ടനുമായി ഒരുപാട് അടുക്കാൻ സാധിച്ചു...... ആദ്യമെല്ലാം സൗഹൃതമായിരുന്നെങ്കിൽ.... പിന്നീെപ്പോഴോ പ്രണയം എന്നിൽ നിറയുന്നത് പോലെ.....  എന്റെ കുസൃതിയും കുറുമ്പും സ്നേഹവുമെല്ലാം അഭിയെട്ടനും ആസ്വദിക്കുന്നു എന്നു ഞാൻ മനസിലാക്കുകയായിരുന്നു. അനുമോളെനു വിളിച്ചു പുറകെ നടക്കുന്ന അച്ഛനും അമ്മയും. എന്റെ മുന്നിൽ എന്നും ഏഴുതിരിയിട്ട നിലവിളക്കുപോലെ പ്രകാശം പരത്തികൊണ്ടേയിരുന്നു. 


                    അഭിയേട്ടനോടൊപ്പമുള്ള ഓരോ നിമിഷവും ഉള്ളിൽ പുതിയ ഒരനുഭൂതിയെ പടർത്തുന്നത് ഞാൻ അറിയുകയായിരുന്നു.അഭിയേട്ടൻ അരികെ വരുമ്പോൾ ഉള്ളം തുടിക്കുന്നു... എന്റെയുള്ളിൽ പ്രണയം മൊട്ടിട്ടു തുടങ്ങിരിക്കുന്നു.. പ്രണയം തിരിച്ചറിഞ്ഞപ്പോൾ സന്തോഷത്തേക്കാളും ദുഃഖമാണ് എന്നെ വന്നു മൂടിയത്.'അഭിയുടെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല.' ആ വാക്കുകൾ .... ഹൃദയഭേദകമായ ചിന്തകൾ എന്നെ ഒരു ഭ്രാന്തിയാക്കും പോലെ തോന്നി. "മോളേ... അനു... എന്താണ് എന്റെ കുട്ടിക്ക്‌ പറ്റിയത്."??.. "ഒന്നുമില്ല അച്ഛാ... അച്ഛന് തോന്നുന്നതാ"..."മോള് ഞങ്ങളോട് കള്ളം പറയില്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്"... അച്ഛന്റെ ആ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല....... "എന്തു പറ്റി മോളെ?".... ആകുലതയോടെ അമ്മയും വന്നു. "അവൻ നിന്നെ സ്നേഹിക്കും...  എന്റെ മോള് കാത്തിരിക്കണം... അവനോളം നിന്നെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല..." അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ ഞാൻ നിശ്ശബ്ദയായി പോയി... അച്ഛൻ എന്നെ ഇത്രയധികം മനസ്സിലാക്കിയോ.???.. എന്തു പറയണമെന്നറിയതെ... ഉമിനീരുപോലും വറ്റിപോയോരവസ്ഥ... "മോളേ".... അമ്മയായിരുന്നു... "അവനെ ഞാനാണ് വളർത്തിയതെങ്കിൽ നിന്റെ സ്നേഹം അവൻ മനസ്സിലാക്കും... ന്റെ കുട്ടിക്ക്‌ ഇത്തിരി എടുത്തുചാട്ടം ഉണ്ടെന്ന് ഉള്ളൂ... അവനു സ്നേഹിക്കാൻ മാത്രം അറിയൂ."...

 
          അവർ 2 പേരും മുറിവിട്ടു പോയിട്ടും ഞാൻ ഏതോ സ്വപ്നലോകത്തായിരുന്നു. അമ്പരപ്പൊ..??.. അത്ഭുതമോ.??.. എങ്ങനെ കഴിയുന്നു ഇങ്ങനെ മനസ്സുവായിക്കാൻ...???".  ഓരോന്നോർതു ഇരുന്നു... "അനു മോളേ.... ഒന്നു പുറത്തേക്കു വരാമോ??"? അമ്മയായിരുന്നു..." മീൻകാരി വന്നിട്ടുണ്ട് മോൾക്ക്  മീൻ ഇഷ്ടാണോന്നു അറിയനാ"??... എന്റെ മറുപടിക്ക് മുന്നേ അവർ സംസാരിച്ചു തുടങ്ങി... "ഓ...  ഇതാണോ ഇവിടുത്തെ അഭിമോന്റെ"... അവരുടെ മുഖത്തു പുച്ഛം നിറഞ്ഞുനിന്നു... "ന്നാലും ഒരു താലി പോലും ഇല്ലാതെ".. "കുട്ടിടെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കാണ്" അങ്ങാടിന്നെ കേൾക്കാം ഓരോന്നു.".. ...... നിങ്ങൾ എന്തറിഞ്ഞിട്ട... 'അമ്മ ദേഷ്യപ്പെട്ടു... എന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി.... പെയ്യാൻ വെമ്പിനില്കുന്ന കാരമേഘം കണക്കെ... മുഖം ഇരുണ്ടു... മുറിയിലേക്ക് നടക്കാൻ തിരിഞ്ഞപ്പോൾ കണ്ടു. എല്ലാം കേട്ടുകൊണ്ട് മുഷ്‌ടി ചുരുട്ടി... കണ്ണുകളിൽ അഗ്നി പടർത്തി നിൽക്കുന്ന അഭിയേട്ടൻ... കാറ്റുപോലെ  അവരുടെ മുൻപിൽ വന്നു നിന്നു... മീൻ കുട്ട പോയ വഴി കണ്ടില്ല.... കണ്ണുപൊട്ടുന്ന ചീത്തയായിരുന്നു... പിന്നീടവിടെ... ആ ശബ്ദത്തിനു മുന്നിൽ തറഞ്ഞു നിൽക്കാനേ അച്ഛൻ ഉൾപ്പെടെയുള്ളവർക്കു കഴിഞ്ഞുള്ളു.... കുറേ കഴിഞ്ഞു അഭിയേട്ടൻ ഒന്നാടങ്ങി... എങ്കിലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടേയിരുന്നു... ആരും പിന്നീട് സംസാരിച്ചില്ല... ഞാൻ മുറിയിൽ വന്നു ആവോളം കരഞ്ഞു... "പോണം .... തിരികെ പോണം" .... എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി..... കണ്ണുനീരും തെങ്ങലുകളും മറ്റാരും അറിയാതിരിക്കാൻ ഞാൻ നന്നെ പാടുപെട്ടു....... എപ്പോഴോ ഉറങ്ങിപ്പോയി...*************
*******************************************


         രാവിലെ എഴുന്നേൽക്കാൻ വൈകി.. രാത്രി ഒരുപാട് കരഞ്ഞതുകൊണ്ട് മുഖമെല്ലാം നീരുവച്ചതുപോലെ ഇരുന്നു... അമ്മക്ക് എന്നെ കണ്ട മാത്രയിൽ കാര്യം മനസ്സിലായി... "മോളേ... ഒന്നു നിന്നേ... ആയിരം കുടങ്ങളുടെ വായ നമുക്കു മൂടികെട്ടാം... പക്ഷെ ഒരു മനുഷ്യന്റെ പോലും വായ മൂടാൻ നമുക്കാവില്ല... മനുഷ്യർക്ക് എന്നും പറയാൻ ഓരോ കഥകൾ വേണം... ഒന്നു തീരുമ്പോ മറ്റൊന്ന്... നമ്മൾ വിഷമിക്കരുത്... മനസ്സാക്ഷിക്കു മുൻപിൽ തെറ്റുകരവാതിരുന്നാൽ മതി..." ആ വാക്കുകൾ പകർന്നു തന്ന ധൈര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു


         അഭിയേട്ടൻ അമ്മക്ക് അരികിലേക്ക് വന്നു... എന്നെ കണ്ടതും തിരിഞ്ഞു നടന്നു... ആ മൗനം ഹൃദയഭേദകമായിരുന്നു... ഭക്ഷണം കഴിക്കുമ്പോഴും കൂടി കാണാൻ സാധ്യത ഉള്ള സാഹചര്യങ്ങൾ മനപൂർവം ഒഴിവാക്കുന്നു... മുറിയടച്ചു എനിക്ക് മുഖം തരാതെ ഒഴിഞ്ഞുമാറ്റം... പൊള്ളുന്ന വേദനയായിരുന്നു.. മെഴുകുതിരി ഉരുകുന്നതുപോലെ നിന്നുരുകുന്നത് ഞാൻ അറിഞ്ഞു..... ദിവസങ്ങളോളം ഉള്ള ഒഴിഞ്ഞുമാറ്റം... വീട്ടിൽ ശ്മശാന മൂകത സൃഷ്ടിച്ചു തുടങ്ങി...... "ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല... നിങ്ങളുടെ സ്വർഗത്തിൽ ഞാൻ ഒരു കട്ടുറുമ്പായിക്കൂടാ... എനിക്ക് നാളെ തന്നെ വീട്ടിലേക്ക് പോണം"... അച്ഛനോട് അത് പറയുമ്പോൾ കണ്ണുനീരുപോലും വന്നില്ല... അത്രക്ക് നിസ്സംഗത ആയിരുന്നു...ശാപം കിട്ടിയ ജന്മം.... അച്ഛനും മറുപടി ഉണ്ടായിരുന്നില്ല... നേരം വെളുക്കാൻ ഞാൻ കാത്തിരുന്നു.....*******


       " അനു... എഴുന്നേല്ക്കു... വാതിൽ തുറക്കൂ..... ഞാൻ  വാതിൽ തുറന്നപ്പോൾ അഭിയേട്ടൻ... എന്താണെന്ന അർഥത്തിൽ ആ മുഖത്തേക്ക് ഒന്ന് നോക്കി... "വേഗം കുളിച്ചു റെഡി ആയി വരൂ"... "ഈ ഡ്രസ് ഇട്ടാൽ മതി"... അഭിയേട്ടൻ ഒരു കവർ എനിക്ക് നേരെ നീട്ടി... സ്വപ്നത്തിലെന്ന പോലെയുള്ള എന്റെ നോട്ടത്തിൽ... "നീ ഞാൻ പറഞ്ഞത് കേട്ടോ"??... എന്നുറക്കെ ചോദിച്ചു... ഒന്നു ഞെട്ടി... കേട്ടു എന്നു തലയാട്ടി... "ആ ന്നാൽ വേഗം ആകട്ടെ"... എന്നു പറഞ്ഞു ആള് പോയി..


            ഞാൻ മുറിയടച്ചു... കുറച്ചു നേരം കട്ടിലിൽ ഇരുന്നു... അഭിയേട്ടൻ സംസാരിച്ചത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗ തുല്യം ആയിരുന്നു... ഒരു സെറ്റും മുണ്ടും... മലയും വളയും എല്ലാമുണ്ടായിരുന്നു കവറിൽ... വേഗം റെഡി യായി അതെല്ലാം ഉടുത്തു വന്നു.. കണ്ണാടിയിൽ നോക്കി... ഞാൻ സുന്ദരി ആണ് എന്ന് ഞാൻ തന്നെ പറഞ്ഞു... അപ്പോഴാണ് 'അമ്മ പൂവുമായി വന്നത്... ന്റെ അനു മോൾ സുന്ദരിയാട്ടോ... നാണം കൊണ്ടെന്റെ മുഖം ചുവന്നു... പൂവ് വച്ചുതന്നിട്ട്.. അമ്മയുടെ കണ്ണിൽ നിന്നും അല്പം കണ്മഷി എടുത്ത് എന്റെ ചെവിക്ക് പുറകിലായി തൊട്ടു... "കണ്ണുകിട്ടാതിരിക്കാനാ".... ഞാൻ പുഞ്ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി... 'അമ്മ എന്നെയും കൂട്ടി ഉമ്മറത്തേക്ക് വരുമ്പോൾ അച്ഛനും അഭിയേട്ടനും അഭിയെട്ടന്റെ കൂട്ടുകാരൻ നവനീതും ഉണ്ടായിരുന്നു... എല്ലാവരും ഒരുമിച്ച് അമ്പലത്തിലേക്ക് പോയി... നേർച്ചകളും വഴിപാടുകളും കഴിച്ചു... കണ്ണീരോടെ ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു... മനസ്സിലെ ആഗ്രഹം ഈശ്വരനിൽ അർപ്പിച്ചു...


       അമ്പലത്തിൽ വച്ചു അഭിയേട്ടൻ എന്നെ വിളിച്ചു... "അനു.... ഇന്ന് അഭിയേട്ടൻ അനുവിനോട് ചോദിക്കാതെ ഒരു തീരുമാനം എടുക്കുകയാണ്.. 'നിന്റെ വിവാഹം.' ഇനിയാരും നിന്നെ പറ്റി മോശമായി സംസാരിക്കരുത്....." ഇത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്.".. എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ...  എല്ലാത്തിനും സാക്ഷിയായി അച്ഛനും അമ്മയും കൂടി വേണം"..... അച്ഛന്റെയും അമ്മയുടെയും എന്റെയും മുഖത്തു അമ്പരപ്പ് പ്രകടമായിരുന്നു. എന്തെങ്കിലും പറയും മുന്നേ അഭിയേട്ടൻ അവിടെനിന്നും നടന്നു നീങ്ങി...... നടക്കാൻ പോകുന്നത് ഏകദേശം ഞാൻ ഊഹിച്ചു... വീണ്ടും ഞാൻ അഗ്നിപരീക്ഷക്ക് വിധേയ അകാൻ പോകുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു... എന്റെ പ്രണയം..... ഇന്നിവിടെ അവസാനിക്കും..... വേദനയായിരുന്നില്ല ഒരുതരം മരവിപ്പായിരുന്നു... എന്തോ പറയാൻ പോയ അച്ഛനെ ഞാൻ തടഞ്ഞു.... "അഭിയെട്ടന്റെ ഇഷ്ടം നടക്കട്ടെ അച്ഛാ"..... അരുമില്ലാതിരുന്ന എന്നെ സംരക്ഷിച്ചു.. അവരുടെ ചിറകിനടിയിൽ സുരക്ഷിതമായി കൊണ്ടു നടന്നതിനു.. എന്തു പ്രായശ്ചിത്തം ചെയ്താലും മതിയാകില്ല... എന്റെ ആഗ്രഹങ്ങളെക്കാളും വലുതാണ്... ആ കടപ്പാട്...
 

          താലി ചർത്താനായി തല കുനിക്കുമ്പോൾ മനസ്സു ശൂന്യമായിരുന്നു... അച്ഛനെയും അമ്മയെയും ഒന്നു നോക്കി അഭിയെട്ടനെ നോക്കാൻ മനസ്സനുവദിച്ചില്ല.. കണ്ണുകൾ ഇറുക്കിയടച്ചു.....
To Top