പുതിയ സ്കൂളിലേക്ക് ചാർജ്ജെടുത്തിട്ട് മൂന്നാല് ദിവസമേ ആയുള്ളൂവെങ്കിലും

Valappottukal


രചന: ബിന്ദു


ഇച്ചേച്ചി 


പുതിയ സ്കൂളിലേക്ക് ചാർജ്ജെടുത്തിട്ട് മൂന്നാല് ദിവസമേ ആയുള്ളൂവെങ്കിലും ആ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഞാനവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . ഈ ദിവസങ്ങളിലെല്ലാം അവസാനം ക്ലാസ്സിലേക്ക് വന്ന കുട്ടി അവൻ മാത്രമായിരുന്നു . ബെല്ലടിച്ചു കഴിഞ്ഞ ശേഷം ഓടിക്കിതച്ചവൻ ക്ലാസ്സിലെത്തുമ്പോൾ ആ മുഖത്തു വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു .


ഒരു കൈകൊണ്ട് തന്റെ പുസ്തകവും മറു കൈ കൊണ്ട് തന്റെ ഊരിപ്പോകുന്ന ട്രൗസർ പിടിച്ചു നേരെയാക്കിക്കൊണ്ടും അവൻ ക്ലാസ്സിൽ വന്നപ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങി .ആരുടേയും മുഖത്തു നോക്കാതെയവൻ ക്ലാസ്സിൽ വന്നിരുന്നു . തലയുയർത്താൻ അവന് ധൈര്യമില്ലാത്തതുപോലെ തോന്നി . അവനെ കാണുമ്പോഴൊക്കെ അറിയാതൊരു വേദന എന്നിൽ വന്നു നിറയുന്നത് ഞാനറിഞ്ഞു .


വള്ളി പൊട്ടിയ നിക്കറിട്ടൊരു ആറാം ക്ലാസുകാരൻ എന്റെയുള്ളിൽ തെളിഞ്ഞു വന്നു .


"പോടാ നീ ഞങ്ങളുടെ കൂടെ വരണ്ട.. ഒരു നല്ല കുപ്പായം പോലുമില്ലല്ലോ നിനക്ക് . അത് കേട്ടിട്ടും പിന്നാലെ നടന്ന ആ ആറാം ക്ലാസുകാരനെ അതിലൊരുവൻ പിടിച്ചു തള്ളിയതും അവൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു .


"എന്താടാ നിങ്ങൾ ചെയ്തത് "എന്നുപറഞ്ഞു കൊണ്ട് അവരെക്കാൾ അല്പം മുതിർന്നൊരു പെൺകുട്ടി ഓടി വന്ന് പിടിച്ചെഴുന്നേൽപ്പിച്ചു .


"അയ്യോ കയ്യിൽ നിന്നും ചോര വരുന്നുണ്ടല്ലോ .."അവൾ ചുറ്റും നോക്കി . അവിടെ കണ്ട ഒരു ചെടിയുടെ ഇലയെടുത്ത് അതിന്റെ നീര് മുറിവിൽ വെച്ചു കെട്ടി .


"സാരോല്ല വേഗം ഉണങ്ങിക്കോളും ട്ടോ .."എന്ന് പറഞ്ഞു . ആ ആറാം ക്ലാസുകാരൻ ഞാനായിരുന്നു . അവരെ ഞാൻ ഇച്ചേച്ചി എന്ന് വിളിച്ചു . പിന്നീട് മനസ്സിലായി എന്നെ പിടിച്ചു തള്ളിയ കണ്ണന്റെ ചേച്ചിയാണ് അവരെന്ന് . കണ്ണനും ഞാനും ഒരേ ക്ലാസ്സിലായിരുന്നു . നാട്ടിലെ വലിയ തറവാടായിരുന്നു ഇച്ചേച്ചിയുടേത് . അവിടെയാണ് എന്റെ അമ്മ വീട്ടു വേലയ്ക്ക് പോയിരുന്നത് .


ആ സംഭവത്തിന്‌ ശേഷം ഇച്ചേച്ചിയും ഞാനും നല്ല കൂട്ടായി . സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും എന്നെ കൂടെ കൂട്ടും . കണ്ണന്റെ പഴയ യൂണിഫോം ആരും കാണാതെ എനിക്ക് കൊണ്ടുവന്നു തന്നതും ഇച്ചേച്ചിയായിരുന്നു . അതില്പിന്നെയാണ് ഞാനൊരു നല്ല ഡ്രസ്സ്‌ ഇട്ട് സ്കൂളിൽ പോയത് . അതൊന്നും കണ്ണനറിഞ്ഞില്ല .


അവധി ദിവസങ്ങളിൽ അമ്മയുടെ കൂടെ ഞാനും പോകും ഇച്ചേച്ചിയുടെ തറവാട്ടിൽ അമ്മയെ സഹായിക്കാൻ . അപ്പോൾ ആരും കാണാതെ എനിക്ക് കഴിക്കാൻ ഇച്ചേച്ചി പലഹാരങ്ങൾ കൊണ്ടുവന്നു തരുമായിരുന്നു .പിന്നീട് കാലം കഴിയവേ ഞാനും അമ്മയും അവിടെ നിന്ന് താമസം മാറി . പിന്നീടറിഞ്ഞു ഇച്ചേച്ചി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ഇറങ്ങിപ്പോയി എന്ന് . അതില്പിന്നെ ഇച്ചേച്ചിയെ കണ്ടിട്ടേയില്ല ..


ഏറെ കഷ്ടപ്പെടുമ്പോഴും മുന്നിലൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ . പഠിച്ചൊരു ജോലി വാങ്ങണം . ആ വാശിയാണെന്നെ ഈ സ്കൂളിലെത്തിച്ചത് .


ആ കുട്ടിയുടെ പേര് രാമു എന്നായിരുന്നു . ഇന്റർവെൽല്ലിന് ഞാൻ രാമുവിനെ അടുത്തു വിളിച്ചു . അതിനിടയിൽ അവൻ പഠിക്കാൻ മിടുക്കനാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു . അവന്റെ വീടെവിടെയാണെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നും ഞാൻ ചോദിച്ചു .

വീട് സ്കൂളിനടുത്താണെന്നും വീട്ടിൽ അമ്മയും ഒരനിയത്തിയുമുണ്ടെന്നും അച്ഛൻ ഒരപകടത്തിൽ മരണപ്പെട്ടുവെന്നും അവനെന്നോട് പറഞ്ഞു . അമ്മ കൂലിവേല ചെയ്താണ് കുടുംബം നോക്കുന്നതെന്നും അമ്മയ്ക്കിടയ്ക്കിടെ എന്തോ വയ്യായ്ക വരാറുണ്ടെന്നും അവൻ പറഞ്ഞപ്പോ അവന്റെ അമ്മയെ കാണാൻ ഞാൻ തീരുമാനിച്ചു .


വൈകുന്നേരം സ്കൂൾ വിട്ട് അവന്റെ കൂടെ നടക്കുമ്പോൾ അവന്റെ പഠനച്ചെലവ്  വഹിച്ചോളമെന്ന തീരുമാനത്തിൽ ഞാൻ എത്തിയിരുന്നു .. പോകുന്ന വഴിയിൽ ഒരു കടയിൽ കയറി അവന് രണ്ടു ജോഡി ഡ്രസ്സ്‌ വാങ്ങി . കൂടെ അവന്റെ അനിയത്തിക്കും . ഒടുവിൽ അവന്റെ വീടെത്തി . വീടെന്ന് പറയാനാവില്ല . ഒരു കൂര . അതിൽ നിന്നിറങ്ങി വന്ന സ്ത്രീയെ കണ്ടപ്പോൾ എവിടെയോ കണ്ട് നല്ല പരിചയം തോന്നി . പക്ഷേ എവിടെ?


പെട്ടെന്ന് ഒരു മിന്നായം പോലെ ആ മുഖം മനസ്സിലേക്ക് വന്നു .. ഇച്ചേച്ചി .. അറിയാതെ ആ വിളി പുറത്തേക്ക് വന്നു . അവർ അമ്പരന്നു . അവർക്ക് ആദ്യമൊന്നും മനസ്സിലായില്ല . ഒടുവിൽ ഞാൻ തന്നെ പരിചയപ്പെടുത്തി . മകന്റെ പഠന കാര്യമോർത്ത് വിഷമിക്കേണ്ടെന്നും എന്താവശ്യം വന്നാലും ഒരു വിളിപ്പുറത്ത് ഞാനുണ്ടെന്നും പറഞ്ഞ് അവരോട് യാത്ര പറയുമ്പോൾ തൊഴു കൈകളുമായി നിറ കണ്ണുകളോടെ   ഇച്ചേച്ചി നിൽപ്പുണ്ടായിരുന്നു.. ഒപ്പം ഒന്നും മനസിലാവാതെ ആ കുഞ്ഞുങ്ങളും.

To Top