രചന: ജോളി ഷാജി
"സെലീനേ...,എടി എഴുന്നേൽക്കടി റോഡിൽ നിന്നും.. ദേ വണ്ടികളൊക്കെ ബ്ലോക്ക് ആവുന്നു..."
"സത്യൻ സാറെ ദേ എന്റെ കയ്യിൽ പിടിച്ചു പൊക്കിക്കേ ഞാൻ എഴുന്നേൽക്കാം...
"നീ എന്ത് വട്ടാണ് ഈ പറയുന്നത്.. ആളുകൾ മുഴുവൻ നോക്കി നിൽക്കുമ്പോൾ നിന്റെ ഒരു കിന്നാരം.."
"എന്താ സാറെ സ്റ്റേഷനിൽ എന്നെ കിട്ടിയാൽ പൊക്കിയെടുക്കാൻ മടിക്കാത്ത സാറിന് ഇപ്പൊ എന്റെ കയ്യിലൊന്നു പിടിക്കാൻ നാണക്കേട്.."
പോലിസുകാർ സെലിനയെ മാറ്റാൻ കഷ്ടപെടുമ്പോൾ വണ്ടിക്കാർ ദേഷ്യപ്പെട്ടു തുടങ്ങി... ആളുകൾ ചുറ്റിലും കൂടി..
"സാറെ ഇമ്മാതിരി സാധനത്തിനെയൊക്കെ തൂക്കിയെടുത്തു ജയിലിൽ ഇട്... ഈ സന്ധ്യ സമയത്ത് ആളുകളെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങിയേക്കുന്നു മൂക്കുമുട്ടെ വെള്ളമടിച്ച്..."
"ചെറുപ്പം ആണല്ലോടാ ലവള്, നല്ല ഉരുക്കു സാധനം... ഇന്നു പോലീസുകാർക്ക് കോളാണ്... എന്തോ പറയാനാ ടൗണിൽ ആയി പോയി ഇല്ലെങ്കിൽ ഇതിനെ തൂക്കിയെടുത്തു പോകാമായിരുന്നു..."
ചുറ്റിലും കൂടിനിൽക്കുന്നവർ കമന്റ് പറഞ്ഞു തുടങ്ങി... സെലീന മെല്ലെ റോഡിൽ നിന്നും എണീറ്റ് തൊട്ടടുത്ത പച്ചക്കറി കടയിലേക്ക് കയറി..
"എടാ താടി ചെറുക്കാ എനിക്ക് ഒരു കുപ്പി വെള്ളം തന്നേ ...
"ആദ്യം പൈസ... എന്നിട്ട് വെള്ളം.."
"ആഹാ നിനക്ക് പൈസയോ... എടാ താടി ഇന്നാള് പാതിരക്കു നീ കട അടക്കാൻ നേരത്ത് ഞാനീ വഴി വന്നപ്പോൾ എന്നെ കടക്കകത്തു കൊണ്ടുപോയി എന്റൊപ്പം കിടന്നതല്ലേടാ.. എന്നിട്ട് നീയെനിക്കു പൈസ തന്നോ..."
"ദേ പെണ്ണുമ്പിള്ളേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ അരിയും ഞാൻ.."
അവൻ പച്ചക്കറി മുറിക്കുന്ന കത്തിയുമായി അവൾക്ക് നേരെ ചെന്നു...അപ്പോളേക്കും പോലീസുകാർ അവനെ പിടിച്ചു മാറ്റി... രംഗം വഷളായി തുടങ്ങിയപ്പോൾ ആണ് അവിടെ അടുത്തു കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതി അവർക്കിടയിലേക്ക് ചെന്നത്...
പച്ചക്കറി കടയിൽ തൂക്കിയിട്ടിരുന്ന നേന്ത്ര വാഴക്കുലയിൽ നിന്നും സെലീന ഒന്ന് അടർത്തി എടുക്കുകയും ആ കടയുടമയായ താടിക്കാരൻ അവളെ തല്ലാനായി കൈ ഓങ്ങുകയും സെയിൽസ് ഗേൾ ആയ പെൺകുട്ടി അയാളുടെ കൈയിൽ പിടിച്ചു... എല്ലാം പെട്ടെന്ന് ആയിരുന്നു...
"ജാൻസി നീ പോ... നീയെന്തിനാ ഇപ്പൊ ഇങ്ങോട് വന്നത്..."
കടയുടമ അവളോട് കയർത്തു..
"നിങ്ങൾ കുറേ പുരുഷന്മാർക്ക് ഇടയിൽ കിടന്ന് ഈ സ്ത്രീ കാട്ടികൂട്ടുന്നതൊക്കെ കുറേ നേരമായി ഞാനും കാണുന്നുണ്ടായിരുന്നു..."
"അവൾക്ക് നല്ല തല്ലിന്റെ കുറവാണു.. ഇനി അവള് ഇമ്മാതിരി ഗോഷ്ടി ആയി ഇങ്ങോട് വരരുത്... രണ്ട് കൊടുത്തു വിടണം..."
അപ്പോഴേക്കും പോലീസുകാർ വന്നു സെലീനയുടെ കയ്യിൽ പിടിച്ചു...
"കേറടി വണ്ടിയിൽ... വഴിയിൽ കിടന്ന് അഴിഞ്ഞാട്ടം ഇന്നു നിർത്താം..."
ജാൻസി സത്യൻ സാറിന്റെ കൈകളിൽ നിന്നും സെലീനയുടെ പിടി വിടുവിച്ചു...
"അല്ല സാറന്മാരെ ഇവിടെ ഒരു സ്ത്രീ മദ്യപിച്ചു ബഹളം കൂട്ടുന്നു എന്നറിഞ്ഞു വന്നതല്ലേ നിങ്ങൾ..."
"അതേ അതുകൊണ്ടല്ലേ അവളെ കൊണ്ടുപോകുന്നെ..."
"കൊണ്ടുപോകാൻ നിങ്ങടെ കൂടെ വനിതാ പോലീസ് എവിടെ സാർ..."
ജാൻസിയുടെ ചോദ്യം കേട്ട പോലീസുകാർ മറുപടി പറയാൻ ഇല്ലാതെ നിന്നു...
"എന്താ സാറന്മാരെ ഉത്തരം ഇല്ലാത്തതു..."
"അത് രാത്രി ഡ്യൂട്ടിയിൽ ഒരു വനിതാ പോലീസ് മാത്രമേ ഉള്ള് അവരെ ഇമ്മാതിരി കേസിലേക്ക് കൂട്ടേണ്ടല്ലോ എന്നോർത്തു..."
"അതല്ല സാറെ സത്യം.... മദ്യപിച്ചു ബോധമില്ലാത്ത ഈ സ്ത്രീയെ പൊക്കികൊണ്ടുപോയി രാത്രി മുഴുവൻ ഉപയോഗിച്ചിട്ട് വെളുപ്പിനെ ഏതേലും കടത്തിണ്ണയിൽ തള്ളിയിട്ടു നിങ്ങൾ പോകും.... അതല്ലേ പതിവ്.."
"നീയാരാടി പോലീസിനെ ചോദ്യം ചെയ്യാൻ..."
കൂട്ടത്തിൽ അല്പം ചെറുപ്പം തോന്നിക്കുന്ന പോലീസുകാരൻ അവൾക്ക് നേരെ തിരിഞ്ഞു കൈ ഓങ്ങി ചെന്നു... അവൾ അയാളുടെ കൈകൾ തട്ടിമാറ്റി..
"സാറെ എടി പോടീ എന്നൊക്കെ വീട്ടിൽ ഉള്ളവരെ വിളിക്കേണ്ട പേരാണ്.. ഞാൻ ജാൻസി.... ഒരു സാധാരണ ഇന്ത്യൻ പൗരൻ അനീതിക്കെതിരെ പ്രതികരിക്കാൻ എനിക്കും അവകാശമുണ്ട്..."
അവളുടെ സംസാരം കേട്ട ആളുകൾ പോലീസുകാരെ കളിയാക്കി ചിരിച്ചു... ജാൻസി വേഗം സെലീനയുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ച് താൻ ജോലി ചെയ്യുന്ന കടയുടെ മുൻപിലേക്കു പോയി...
*********************************
"സെലീന നീയെന്താ മിണ്ടാതിരിക്കുന്നത്... നീ ഓർക്കുന്നുണ്ടോ ഇന്നലെ വരെയുള്ള കാര്യങ്ങൾ..."
അവൾ കുനിഞ്ഞ പടി ഇരുന്ന് തലയാട്ടി...
"നീ ഇവിടെ വന്നിട്ട് എത്ര ദിവസം ആയെന്ന് അറിയാമോ..."
"എന്നെ ആരാണ് ഇവിടെ എത്തിച്ചത്.."
"ജാൻസി എന്ന ഒരു യുവതിയാണ് ഇങ്ങോട് വിളിച്ചതും നിന്റെ അപ്പോഴത്തെഅവസ്ഥ ഞങ്ങളോട് പറഞ്ഞതും.. രാത്രിയിൽ തന്നെ ഇവിടുത്തെ ആംബുലൻസിൽ ആണ് നിന്നെ ഇവിടെ കൊണ്ടുവന്നത്... അതിൽ പിന്നെ നീ മാനസികമായി തകർന്ന നിലയിൽ ആയിരുന്നു... വീണ്ടും നീ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് "
"എനിക്ക് എന്റെ മകളെ കാണണം.."
"എനിക്ക് അറിയേണ്ടത് അതാണ് എവിടെ നിന്റെ വീട്, ഭർത്താവ്, മക്കൾ, ഒക്കെ എവിടെ... ജാൻസിക്ക് നിന്നെ മിക്കവാറും രാത്രിയിൽ ടൗണിൽ മദ്യപിച്ചു ലക്ക് കെട്ട അവസ്ഥയിൽ കണ്ടുള്ള പരിജയം മാത്രമേ ഉള്ളു..."
സിസ്റ്റർ മാർഗരറ്റ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... അപ്പോളൊക്കെ സെലീന വിറക്കുന്നുണ്ടായിരുന്നു..
"സിസ്റ്റർ എന്നെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ അതിന്റെ തുടക്കം എന്നെ ഈ നിലയിൽ എത്തിച്ച ആളിൽ നിന്നു വേണമല്ലോ..
എന്റെ സ്വന്തം വീട് ആലപ്പുഴയിൽ ആണ്.... അദ്ദേഹത്തിന്റെ വീട് കാസറഗോഡ്..."
"കേരളത്തിന്റെ രണ്ടറ്റത്തു ഉള്ള നിങ്ങൾ എങ്ങനെ കണ്ടുമുട്ടി.. ആരാണ് അയാൾ.. അയാളുടെ ജോലി എന്ത്..."
"മനോഹരമായി എഴുതുന്ന ആളായിരുന്നു അദ്ദേഹം... ഹനീഫ കാസറഗോഡ് എന്ന് പറഞ്ഞാൽ ചിലർ എങ്കിലും കേട്ടിട്ടുണ്ടാവും... ഒരു സിനിമ ഷൂട്ടിങ് എന്റെ വീടിനോട് ചേർന്നുള്ള കടപ്പുറത്തു നടക്കുമ്പോൾ അവിടെ വെച്ചാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.... അന്ന് ഞാൻ പ്രീഡിഗ്രി പഠിക്കുന്ന സമയം... ഷൂട്ടിങ് ടീമിലെ ആളുകൾക്ക് വിശ്രമിക്കാൻ ഞങ്ങളുടെ വീട് കൊടുത്തിരുന്നു... അദ്ദേഹം തിരക്കഥാകൃത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു...ഏതാണ്ട് നാലോ അഞ്ചോ ദിവസം കൊണ്ടു ഞങ്ങൾ നല്ല പരിചയക്കാർ ആയി... പോവാൻ നേരം അദ്ദേഹം തന്റെ ഫോൺ നമ്പർ എനിക്ക് തന്നു...
ആ പരിജയം മെല്ലെ പ്രണയത്തിലേക്കു വഴിമാറി... എന്നേക്കാൾ പതിനാറു വയസ്സിന് മൂത്ത ആൾ... പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഉപ്പയും ഉമ്മയുമൊക്കെ ഒരുപാട് എതിർത്തു... പക്ഷെ അപ്പോഴേക്കും എനിക്ക് അയാളെ മറക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു...
ഇതിനിടെ ഒന്നുരണ്ടു വട്ടം അയാൾ എന്നെ തിരക്കി വന്നു...ക്ലാസ്സിൽ പോകുന്നു എന്ന പേരിൽ അയാൾക്കൊപ്പം ഹോട്ടലുകളിൽ പകൽ കഴിച്ചുകൂട്ടി....
ഒരു ദിവസം അയാളെന്നെയും കൊണ്ടു റൂമിൽ ചെന്നിട്ടു ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതെ എനിക്ക് ഓർമ്മ ഉള്ളൂ... എപ്പോളോ കണ്ണുതുറന്നപ്പോൾ വിവസ്ത്രയായി ബെഡിൽ കിടക്കുന്ന എനിക്കരുകിൽ മലയാളത്തിലെ പ്രശസ്തനായ ഒരു സംവീധായകൻ... അലറി വിളിച്ച എന്റെ ശബ്ദം കേട്ട അയാൾ പറഞ്ഞു...
"ഒച്ച വെക്കേണ്ട നിങ്ങടെ നന്മക്കു വേണ്ടിയാണ്..."
"ഹനീഫിക്ക എവിടെ.."
"അവൻ പുറത്ത് പോയതാ ഉടനെ വരും...."
പൊട്ടിക്കരഞ്ഞു ഞാൻ ബെഡിൽ നിന്നും ചാടി എണീക്കാൻ ശ്രമിച്ചു പക്ഷെ അയാൾ കടിച്ചു കുടഞ്ഞ ശരീരംമുഴുവൻ നോവ് പടർന്നിരുന്നു...
കുറച്ചു കഴിഞ്ഞു തിരിച്ചെത്തിയ ഹനീഫിക്ക എന്നെ അശ്വസിപ്പിച്ചു...
"നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം .. എനിക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം കിട്ടണമെങ്കിൽ പലരെയും നമുക്ക് തൃപ്തിപെടുത്തിയേ പറ്റു... നാളെ ഞാൻ വലിയൊരു സ്ഥാനത്തു എത്തിയാൽ നിനക്ക് അഭിമാനിക്കാമല്ലോ..."
അങ്ങനെ പലപ്പോഴും പലർക്കും മുന്നിൽ അയാളെന്നെ കാഴ്ചവസ്തുവാക്കി... അവരിൽ ആരുടെയോ ബീജം എന്റെ ഗർഭപാത്രത്തിൽ ജീവൻ വെച്ച് തുടങ്ങിയത് എന്നേക്കാൾ മുന്നേ എന്റെ ഉമ്മ മനസ്സിലാക്കി...വീട്ടിൽ ആകെ ബഹളം ആയി..
അയാളെ വിളിച്ചു പറഞ്ഞു.... അപ്പോളാണ് അറിയുന്നത് അയാൾക്ക് നാട്ടിൽ വേറെ ഭാര്യയും മക്കളും ഉണ്ടെന്ന്... എന്ത് വേണമെന്ന് അറിയാതെ പാവമെന്റെ ഉപ്പയും ഉമ്മയും ഉരുകുന്നത് ഞാൻ കണ്ടു...
പിന്നെ എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരിന്നു.. പിറ്റേന്ന് പുലർച്ചെ മറ്റാരും ഉണരും മുന്നേ ഞാൻ വീട്ടിൽനിന്നും ഇറങ്ങി... റയിൽവേ സ്റ്റേഷനിൽ നിന്നും കാസർഗോഡ് വഴിപോകുന്ന ട്രെയിനിൽ ഞാൻ കയറി.... കാസർഗോഡ് ഇറങ്ങിയ ഞാൻ അവിടുന്ന് അയാളെ വിളിച്ചു...
ആദ്യം അദ്ദേഹം വരാൻ കൂട്ടാക്കിയില്ല.. ഞാൻ അയാളുടെ വീട് തിരക്കി പിടിച്ചു ചെല്ലുമെന്നായപ്പോൾ ആള് വന്നു...ഈ കുഞ്ഞ് വേണ്ട അബോർഷൻ ചെയ്യാം എന്നായാൾ പറഞ്ഞു... പക്ഷെ ഞാൻ സമ്മതിച്ചില്ല..അയാളെന്നെ അയാളുടെ ഒരു പരിചയക്കാരന്റെ അടുത്തേക്കാണ് കൊണ്ടുപോയത്... അയാൾ ഒരു പോലീസുകാരൻ ആയിരുന്നു... ഒറ്റയ്ക്ക് പോലീസ് ക്വാർട്ടേസിൽ താമസിക്കുന്ന അയാളുടെ അടുത്തു എന്നെ ആക്കി അയാൾ വീട്ടിൽ പോയി വരാമെന്നു പറഞ്ഞു പോയി...
അഞ്ചാറ് ദിവസം വീടിനുള്ളിൽ അയാളും അയാളുടെ കൂട്ടുകാരായ പലരും എന്നെ കടിച്ചു കീറി... അതിൽ സമൂഹത്തിലെ പല ഉന്നതരും ഉണ്ടായിരുന്നു.... ഞാനൊരു ഗർഭിണി ആണെന്ന പരിഗണന പോലും അവരെനിക്ക് തന്നില്ല.... ഒരാഴ്ച്ച കഴിഞ്ഞു ഹനീഫിക്ക വന്നു... അദ്ദേഹം കുറേ സ്നേഹം പുരട്ടിയ വാക്കുകൾ കൊണ്ടു വീണ്ടും എന്നെ കബളിപ്പിച്ചു... എട്ടും പൊട്ടും തിരിയാത്ത ലോകപരിജയം ഇല്ലാത്ത ഞാൻ അയാളെ വീണ്ടും വിശ്വസിച്ചു...
അങ്ങനെ അയാൾ ഒരോ സ്ഥലങ്ങളിൽ മാറി മാറി കൊണ്ടുനടന്ന് എന്നേയും കൊണ്ടു പണവും പ്രശസ്തിയും ഉണ്ടാക്കാൻ ശ്രമിച്ചു.. പുരുഷന്റെ കാമകേളികൾക്ക് വയർ തടസ്സമായി തുടങ്ങിയപ്പോൾ അയാൾക്ക് എന്നോട് ദേഷ്യമായി... അങ്ങനെയാണ് തമിഴ്നാട് അതിർത്തിയിൽ ഒരു കോളനിയിൽ അയാൾ എനിക്ക് ഒരു വാടക വീട് എടുത്തു തന്നത്... എന്നെ അവിടെയാക്കി അടുത്തുള്ള ഒരു പാട്ടിയെ എനിക്ക് കൂട്ടിന്ഏർപ്പാടാക്കി അയാൾ തിരിച്ചു് പോന്നു...
വല്ലപ്പോഴും അയാൾ വരുമ്പോൾ കൊണ്ടു തന്നിരുന്ന അരിയും സാധനങ്ങളുമായി ഞാൻ എങ്ങനെയൊക്കെയോ അവിടെ കഴിച്ചു കൂട്ടി.. മോളെ പ്രസവിച്ചത്പോലും ആ ഒറ്റമുറിക്കുള്ളിൽ ആയിരുന്നു...
പ്രസവിച്ച് തൊണ്ണൂറ് തികയും മുന്നേ അയാൾ എന്നേ വീണ്ടും വില്പനചരക്കാക്കി... രാത്രിയിൽ എന്റെ പോന്നുമോളെ ഉറക്കി കിടത്തി പല പ്രശസ്തരുടെയും കിടക്കയിൽ അവർക്കു കടിച്ചു കീറാൻ ഇരയായി മാറി ഞാൻ... പ്രതികരിക്കാൻ പേടിയായിരുന്നു പലപ്പോഴും.... അന്യനാട്ടിൽ എന്റെ മോളെയും കൊണ്ട് എങ്ങനെ ഞാൻ ജീവിക്കുമെന്നത് എന്നിൽ ഒരു ചോദ്യചിഹ്നമായി....
എന്നേ പ്രാപിക്കാൻ വരുന്നവരുടെ കാമകേളികൾക്കു മൂർച്ചക്കൂട്ടുവാൻ അവരെന്നെ ബലമായി മദ്യം കുടിപ്പിക്കുമായിരുന്നു... മയക്കുമരുന്ന് കുത്തിവെച്ച് എന്റെ ബോധം മറച്ചു രണ്ടും മൂന്നും പേരൊരുമിച്ചു എന്റെ ശരീരം കടിച്ചു കീറിയിട്ടുണ്ട്..
നാലഞ്ച് വയസായപ്പോൾ മുതൽ എന്റെ കുഞ്ഞിന് നേരെയും നരാധമന്മാരുടെ കണ്ണുകൾ നീളുന്നത് മനസ്സിലാക്കിയ ഞാൻ കുഞ്ഞിനേയും കൊണ്ട് എന്റെ വീട്ടിലേക്കു ചെന്നു... അവർ എന്നെയോ കുഞ്ഞിനെയോ വീട്ടിൽ കയറ്റാൻ തയ്യാറായില്ല...
അവിടെനിന്നും നിസ്സഹായയായി മടങ്ങിയ എന്റെ മുന്നിലേക്ക് ദൈവം പ്രത്യക്ഷപെട്ടത് പോലെയാണ് എന്നേ ഹൈസ്കൂളിൽ പഠിപ്പിച്ച ആനിയമ്മടീച്ചർ
കടന്നുവന്നത്... ബസ്റ്റോപ്പിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ എന്നേ ടീച്ചർ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി...
എന്നെക്കുറിച്ച് ഓരോന്നൊക്കെ ചോദിച്ചു സംസാരിച്ചിരിക്കെ സമയം പൊയ്ക്കൊണ്ടേ ഇരുന്നു... സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു..
"സെലീന ഇന്നിനി ഈ സമയത്ത് നീ പോകേണ്ട... ഈ കുഞ്ഞിനേയും കൊണ്ട് എറണാകുളം എത്തുമ്പോൾ വൈകും... നാളെ പോകാം..."
പക്ഷെ എനിക്ക് പോയെ മതിയാകുമായിരുന്നൊള്ളു... കാരണം എന്റെ ശരീരം ആൽക്കഹോൾ കിട്ടാതെ പ്രതികരിച്ചു തുടങ്ങിയിരുന്നു.. ഞാൻ ടീച്ചറോടു പോകുന്നെന്ന് പറഞ്ഞു...
"നീ പൊയ്ക്കോ പക്ഷെ ഈ കുഞ്ഞിനെ നിനക്കൊപ്പം ഞാൻ വിടില്ല ഈ രാത്രിയിൽ..."
അപ്പോൾ എനിക്ക് മറ്റൊന്നും ആലോചിക്കാൻ തോന്നിയില്ല.. ഞാൻ അവിടുന്നും ഇറങ്ങി... എന്റെ മോളെ ഞാൻ ഒന്ന് നോക്കിപോലും ഇല്ല... അവൾക്കും ഞാൻ പോയതിൽ വിഷമം ഇല്ലെന്ന് തോന്നി.. കാരണം പിന്നിൽ നിന്നും ഒരു കരച്ചിൽ പോലും ഞാൻ കേട്ടില്ല...
ആലപ്പുഴ ടൗണിൽ എത്തിയപ്പോളേക്കും എനിക്ക് മദ്യം കിട്ടിയേ തീരു എന്ന അവസ്ഥയിൽ ആയി... ഞാൻ നേരെ ഒരു ബാറിലേക്ക് കയറിച്ചെന്നു.. പലരും എന്നേ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു... അവിടുന്ന് മദ്യം വാങ്ങി കഴിച്ച ഞാൻ ഇറങ്ങി നടന്നു റോഡിലൂടെ.... എങ്ങോട് എന്ന ചിന്ത പോലും ഉണ്ടായില്ല അപ്പോൾ..
എന്നോട് ചേർന്നൊരു കാർ വന്നു നിന്നു...
"ഹലോ സെലീന അല്ലേ നിങ്ങൾ.. ഹനീഫക്കയുടെ ഭാര്യ..."
"ഹനീഫീക്കയോ അതാര്..."
"തിരക്കഥാകൃത്ത് ഹനീഫിക്ക... ആളെവിടെ ഇപ്പൊ..."
"എനിക്കറിയില്ല... കുറേ നാൾ ആയി അയാൾ എന്റടുത്തു വന്നിട്ട്... ഞാനുമായി കോണ്ടാക്ട് ഒന്നുമില്ല.."
"നിങ്ങൾക്ക് എന്നേ അറിയുമോ... ഞാൻ സംവീധായകൻ മേഘവർണ്ണൻ.. നിങ്ങൾ ഇപ്പൊ ആ ബാറിൽ നിൽക്കുന്നത് കണ്ടു ഞാൻ... ഒറ്റക്കാണെന്നു തോന്നി അതാണ് ഞാൻ വണ്ടിയുമായി വന്നത്..."
"ഒറ്റയ്ക്ക് ഒരു പെണ്ണ് നടന്നാൽ അവൾക്കൊപ്പം നീ ചെല്ലുമോടാ കൂട്ടായി..."
"അതേ ഞാൻ ഒറ്റക്കല്ല എന്റെ ഒരു സുഹൃത്തും ഉണ്ട്... മുൻപ് എറണാകുളത്തുവെച്ചു ഒരിക്കൽ നമ്മൾ കൂടിയിട്ടുണ്ട്..."
"ഓ അപ്പോൾ എന്റെ സുഖം അറിഞ്ഞവനാണ് അല്ലെ... മം ഡോർ തുറക്ക് ഞാനും പോരുന്നു..."
അവർ എന്നേ തിരുവനന്തപുരതേക്കാണ് കൊണ്ടുപോയത്... പിന്നെ കുറേനാൾ അയാളുടെ ആളുകൾക്ക് കിടക്കയിലെ കളിപ്പാട്ടമായി മാറി... ദിവസങ്ങളും വർഷങ്ങളും കടന്നുപോയി...
ഒരു ദിവസം യാദൃച്ഛികമായി ഞാൻ ആനിയമ്മ ടീച്ചറേ കണ്ടു... അപ്പോളാണ് ഞാൻ എന്റെ മോളെക്കുറിച്ച് പോലും ഓർത്തത്...
"ടീച്ചറെ എന്റെ മോൾ..."
"മോളോ, നിനക്കോ.. നിനക്ക് ഒരമ്മ എന്ന് അവകാശപ്പെടാൻ എന്ത് യോഗ്യത ആണെടി ഉള്ളത്...."
"ടീച്ചറെ എന്റെ സാഹചര്യം എന്നെയിങ്ങനെ ആക്കിയതാണ്..."
"സാഹചര്യം... എടി ഈ ജീവിതത്തേക്കാൾ ഭേദം പിച്ചയെടുത്തു ജീവിക്കുകയല്ലേ.. കാണുന്നവർക്കു അല്പം അലിവെങ്കിലും തോന്നും.."
"ടീച്ചറെ എനിക്കെന്റെ മോളെ ഒറ്റപ്രാവശ്യം ഒന്ന് കാണിച്ചു തന്നാൽ മതി... ഞാൻ ഒരവകാശവും പറഞ്ഞ് വരില്ല... എന്റെ മോള് വളർന്നു വലുതായോ.. അവള് പടിക്കുന്നുണ്ടോ ടീച്ചറെ... അവളുടെ അമ്മ ആരെന്ന് ആരോടും പറയല്ലേ ടീച്ചർ... ന്റെ മോള് നന്നായി പഠിച്ചു മിടുക്കിയായി ജീവിക്കുന്നത് വല്ലപ്പോഴെങ്കിലും ദൂരെനിന്നും നോക്കി കണ്ടാൽ മതിയെനിക്ക്..."
"അവൾക്ക് കുഴപ്പമൊന്നുമില്ല, അവളിപ്പോ പ്ലസ്‌വൺ ആണ് പഠിക്കുന്നത്... എറണാകുളത്തു ഒരു മഠത്തിൽ ആണ് ഞാൻ അവളെ ആക്കിയേക്കുന്നത്... തത്കാലം നീ അവളെ കാണാൻ പോകേണ്ട കുട്ടി പഠിക്കട്ടെ..."
ടീച്ചറെ മറുത്തു പറയാൻ എനിക്കും കഴിഞ്ഞില്ല...
തിരുവനന്തപുരം ടൗണിൽ രാത്രിയും പകലും പലർക്കുമൊപ്പം അല്പം മദ്യത്തിനും ആഹാരത്തിനും വേണ്ടി തുണിയുരിയേണ്ടി വന്ന നാളുകൾ... അങ്ങനെ ഇരിക്കെയാണ് ശരീരം മുഴുവൻ ചൊറിച്ചിൽ ആയി ഞാൻ ഒരു ഡോക്ടറെ കാണുന്നത്... അയാൾ രക്തം പരിശോധിക്കാൻ പറഞ്ഞു... പ്രമേഹം എന്റെ ശരീരത്തിൽ ഏറ്റവും കൂടിയ നിലയിൽ ആയിരുന്നു.... ശരീരം മുഴുവൻ ചൊറീഞ്ഞു വൃണം പോലെ ആയ എന്നേ മുൻപ് കൂടെ കിടന്നവരൊക്കെ വെറുത്തു...
വീണ്ടും ഞാൻ എറണാകുളത്തേക്ക് വന്നത് എന്റെ മോളെ കാണുക എന്ന ലക്ഷ്യത്തിൽ തന്നെയാണ്... പക്ഷെ എന്റെ മുറിവേറ്റ ശരീരത്തെയും കൊത്തിക്കീറി അല്പം മദ്യം എനിക്ക് പകർന്നു തന്ന് കാമം അടക്കുന്ന ചിലർക്കിടയിൽ വീണ്ടും ഞാൻ പെട്ടുപോയി.... അങ്ങനെ ആണ് അന്ന് അവിടെ ആ സംഭവങ്ങൾ ഉണ്ടായത്..
സെലീന നിറഞ്ഞൊഴുകിയ കണ്ണുകളോടെ സിസ്റ്റർ മാർഗരറ്റിനെ നോക്കി...
"നീ കരയരുത് ഒരു പെണ്ണിന് അനുഭവിക്കാൻ ഇനി ഇതിലപ്പുറം ഒന്നുമില്ലെന്ന് ഞാൻ മനസിലാക്കുന്നു... നിന്നെ ഈ നിലയിൽ ആക്കിയവൻ എവിടെങ്കിലും സുഖിച്ചു ജീവിക്കുന്നതും ഉണ്ടാവും... പുരുഷനും സ്ത്രീയും ഒരുമിച്ചു തെറ്റ് ചെയ്താലും സമൂഹം എന്നും സ്ത്രീയെ മാത്രമേ കുറ്റപ്പെടുത്തു... കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി മറന്നു കളയുക... ഇനി ഒരു പുതിയ ജീവിതം ആയിരിക്കണം.."
സെലീന സിസ്റ്ററെ നോക്കി.. എങ്ങനെ ഇവർക്ക് ഇത്രയും സൗമ്യമായി പെരുമാറാൻ പറ്റുന്നു..
"എന്താ ഇനി നിന്റെ പ്ലാൻ.. മനസ്സിൽ എന്തെങ്കിലും തോന്നുണ്ടോ.."
സിസ്റ്റർ ചോദിച്ചപ്പോൾ ആ മുഖത്തേക്ക് ഉറ്റുനോക്കിയ അവളുടെ കണ്ണുകൾ അല്പം ദയ ആഗ്രഹിക്കുന്നത് ആയിരുന്നു...
"ഒന്നുമില്ല സിസ്റ്റർ... മനസ്സ് ഇപ്പോഴും സങ്കർഷം നിറഞ്ഞു നിൽക്കുകയാണ്... പത്തുമാസം ചുമന്ന് നൊവേറ്റ് പ്രസവിച്ച എന്റെ പൊന്നുമോളെ തള്ളിക്കളഞ്ഞ അമ്മയല്ലേ ഞാൻ... എനിക്ക് ഇനിയെന്ത് ജീവിതം.. ആർക്കുവേണ്ടി ജീവിക്കണം ഞാൻ...'
"സെലീന നീ ഇന്നും ചെറുപ്പമാണ്... നീ ജീവിക്കണം ഇനിയും നല്ലൊരു അമ്മയായി നല്ലൊരു സ്ത്രീയായി... നിന്നെ തള്ളി പറഞ്ഞവരൊക്കെ ലജ്ജിക്കണം... അറിവില്ലായ്മ ആണ് നിന്നെ ഈ ജീവിതത്തിലേക്ക് തള്ളിയിട്ടത് അതിൽ നിന്നും കരകയറേണ്ട നിനക്ക്..."
"എനിക്ക് അറിയില്ല സിസ്റ്റർ ഒന്നും.."
"ഇനിയുള്ള ദിവസങ്ങൾ നിനക്ക് പ്രധാനപ്പെട്ടതാണ്... നിനക്ക് നിന്റെ മോളെ കണ്ടത്തേണ്ടേ.. അവളുമായി സന്തോഷത്തോടെ കഴിയണ്ടേ..."
"വേണ്ട സിസ്റ്റർ... അവൾ ഒരിക്കലും എന്നേ കാണേണ്ട... പിഴച്ചുപ്പറ്റ ഒരമ്മയുടെ മകളായി അവളെ ആരും കാണുകയും വേണ്ട....അവൾക്ക് എന്നേ അംഗീകരിക്കാൻ കഴിയില്ല... എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആരുടെയോ അടുത്തു ഉപേക്ഷിച്ചു പോയ ഈ ഉമ്മയെ അവളിനി അംഗീകരിക്കുമോ... ഇന്നെന്റെ മോൾക്ക് പ്രായപൂർത്തീയായില്ലേ... തിരിച്ചറിവ് ആയൊരു കുട്ടിയായിരിക്കും ഇന്നവൾ.... അവളെ എനിക്കൊന്നു ദൂരെ നിന്നു കാണണം എന്നൊരാഗ്രഹം ഉണ്ട് സിസ്റ്റർ... അതിനെന്നെ സിസ്റ്റർ സഹായിക്കണം.."
അവൾ സിസ്റ്റർക്കു നേരെ കൈകൾ കൂപ്പി പൊട്ടിക്കരഞ്ഞു...
"സെലീന ഒരുപാട് അലഞ്ഞില്ലേ നീ... മദ്യത്തിന്റെ ലഹരിയിൽ എല്ലാം മറന്നെങ്കിലും ഒരോ ദിവസവും എപ്പോളെങ്കിലും നീ നിന്റെ കുഞ്ഞിനെ ഓർത്തു കരഞ്ഞിട്ടില്ലേ... നമുക്ക് അവളെ കാണണം... നിനക്കും മോൾക്കും ഒരു പാർപ്പിടം ഞങ്ങൾ എല്ലാരും കൂടി സൗകര്യപ്പെടുത്തി തരാം അവിടെ ഇനിയുള്ള നാൾ സന്തോഷത്തോടെ ഇന്നലെകൾ മറന്നു നീ ജീവിക്കണം..."
"ഇല്ല സിസ്റ്റർ... എനിക്ക് ആയാളെ കണ്ടെത്തണം.... എന്റെ ജീവിതം തച്ചുടച്ചവൻ ഇന്നും ജീവനോടെ ഉണ്ടെങ്കിൽ അവനെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല... അവനെപ്പോലുള്ള നരാധമന്മാർ ഇനിയൊരു പെൺകുട്ടിയുടെയും ജീവിതം തകർക്കാതിരിക്കാൻ അവനെ കൊന്നിട്ട് ലോകത്തിനു മുന്നിൽ എല്ലാം വിളിച്ചു പറയേണം എനിക്ക്..."
"മോളെ പ്രതികാരം ചെയ്യാൻ സ്രഷ്ടവിന് മാത്രമേ അവകാശമുള്ളൂ
. അറിഞ്ഞോ അറിയാതയോ നീയും തെറ്റുകൾ കുറേ ചെയ്തില്ലേ... ഇനി അതെല്ലാം മറന്നേക്കൂ..."
"എനിക്ക് ഇനി കൂടുതൽ ജീവിതം ഒന്നുമുണ്ടാവില്ല സിസ്റ്റർ... അന്വഷിച്ചു വരാനോ എനിക്ക് വേണ്ടി വാദിക്കാനോ ആരും ഇല്ല... പിന്നെന്തു ജീവിതം..."
"ആര് പറഞ്ഞു ആരുമില്ലെന്ന്... അപ്പോൾ ദേ അവരൊക്കെയോ..."
സെലീന കണ്ണുകൾ സിസ്റ്റർ കൈചൂണ്ടിയിടത്തേക്ക് തിരിച്ചു...
ബാപ്പ, ഉമ്മാ, അനുജത്തിമാർ അവർക്കൊപ്പം താൻ കണ്ടിട്ടില്ലാത്ത അവരുടെ പുയ്യാപ്ലമാർ അവരുടെ മാക്കൾ...
"ഉമ്മാ.. ബാപ്പാ..."
അവൾ മെല്ലെ ചുണ്ടുകൾ അനക്കി.. അപ്പോൾ അവളുടെ ബാപ്പാ ഉമ്മക്ക് പിന്നിൽ നിന്ന തട്ടമിട്ട സുന്ദരിയായ പെൺകുട്ടിയെ കയ്യിൽ പിടിച്ചു മുന്നിൽ നിർത്തി... അവൾ എല്ലാരേയും മാറീ മാറി നോക്കി...
"സെലീന നിന്റെ മോൾ അൻസിന ആണിത്..."
ബാപ്പ കുട്ടിയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു വന്നു... സെലീന ചാരിയിരുന്ന ഭിത്തിയിൽ ആള്ളിപ്പിടിച്ചു മെല്ലെ എഴുന്നേറ്റു...
"ഉമ്മാ..."
അൻസിന മോൾ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു...
"മോളെ... ഉമ്മാടെ പൊന്നുമോള് ഉമ്മയോട് പൊറുക്കെടി... ഈ ഉമ്മാ പാപിയാണ് മോളെ..."
അവൾ മോളെ ഉമ്മകൾ കൊണ്ട് മൂടി.
"സെലീന.. എന്താ ഇത്.. മോൾക്ക് സങ്കടം കൂടില്ലേ... ഇന്നവൾ കൊച്ചുകുട്ടിയല്ല.."
അവളുടെ തോളിൽ സ്പർശിച്ച ആളെ അവൾ തിരിഞ്ഞു നോക്കി...
ജാൻസി ആയിരുന്നു അത്... അന്ന് സെലീനയെ ആ ആൾക്കൂട്ടത്തിൽ നിന്നും വലിച്ചുകൊണ്ടുപോയ സെയിൽസ് ഗേൾ...
"കുട്ടിയല്ലേ അന്നെന്നെ... എനിക്ക് ഓർക്കാൻ പറ്റുന്നുണ്ട്.. ഒരുപാട് നന്ദിയുണ്ട് എന്നേ ആ കുഴിയിൽ നിന്നും രക്ഷപെടുത്തിയതിന്..."
"ചേച്ചി വിഷമിക്കേണ്ട... ചേച്ചിയുടെ അവസ്ഥ എന്തായിരുന്നു എന്ന് പലപ്പോളും ഉള്ള കാഴ്ചയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു... പിന്നെ ഒരു കാര്യം കൂടി പറയാൻ ആണ് ഞാൻ വന്നത്... എന്റെ വിവാഹം ആണ് വരൻ ദേ ആ നിൽക്കുന്ന ആളാണ്.. "
സെലീന ആയാളെ സൂക്ഷിച്ചു നോക്കി നല്ല പരിചിതമായ മുഖം...
"ഞാൻ എവിടെയോ കണ്ട് മറന്ന മുഖം..."
"ചേച്ചി കണ്ടിട്ടുണ്ട് അന്ന് ചേച്ചിയെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് സബ് ഇൻസ്‌പെക്ടർ ടോമി മാത്യു ആണിത്.."
സെലീന സന്തോഷത്തോടെ ആ മുഖത്തേക്ക് നോക്കി...
"അന്ന് എന്നേ തല്ലാൻ പൊക്കിയ കയ്യിൽ പിടിച്ച എന്നേ അദ്ദേഹം ഇനി എന്നും കൈപിടിച്ച് നടത്തിക്കോളാം എന്ന്..."
"അപ്പോൾ സെലീനക്ക് ഒരു പോലീസ് സഹോദരനെ കിട്ടി... ദേ കുറച്ചുനാൾ കൂടി കഴിഞ്ഞാൽ വക്കീലാകുന്ന മകൾ.."
അവൾ അൻസിനയെ സൂക്ഷിച്ചു നോക്കി...
"എന്താ ഉമ്മച്ചി നോക്കുന്നെ... ഉമ്മച്ചീടെ മോള് വല്യ കുട്ടിയായി... ഒരു വക്കീൽ കുപ്പായം ഇട്ടിട്ടുവേണം സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾക്ക് വേണ്ടി പൊരുതാൻ..."
അവൾ ഉമ്മയുടെ മുഖത്തേക്ക് നോക്കി... സെലീന പൊട്ടിക്കരഞ്ഞു മോളെ തന്നോട് ചേർത്തു പിടിച്ചു...