രചന: ഉണ്ണി കെ പാർത്ഥൻ
"ഇവള് ഇത് എവിടെ പോയി കിടക്കുവാ..
വിളിച്ചിട്ട് എടുക്കുന്നില്ല ലോ.."
പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു..
"വാട്സാപ്പ് ചെയ്തു നോക്കാം.."
മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു..
"ആഹാ..
ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ...
ഡീ.."
സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു..
ഒരു മിനിറ്റ്..
രണ്ട് മിനിറ്റ്..
നിമിഷങ്ങൾ അങ്ങനെ കടന്നു പോയി..
അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്...
"ഡീ.."
സുധി ഒന്നുടെ മെസ്സേജ് ചെയ്തു...
നോ രെക്ഷ..
"എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം.."
വാട്സാപ്പ് കാൾ ചെയ്തു...
അനക്കമില്ല..
"ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ..."
മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി..
"ങ്ങേ...
ഇത് ദേവി അല്ലേ..
എന്റെ ഭാര്യ..
ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം.."
ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു..
അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും..
"ചേട്ടാ..
ഒരു മിനിറ്റ്..
ആ ഫോൺ ഒന്ന് തരോ..
എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്.."
ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു...
"പിന്നെന്താ..
ദാ ചേട്ടാ ഫോൺ.."
വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി..
"ഡീ..
ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു...
മെസ്സേജ് ഇടുന്നു..
നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ..
ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ..
എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ..
അതേ..
ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്...
വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ.."
മെസ്സേജ് സെന്റ്...
"ങ്ങേ.."
അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി..
"ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു...
ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ.."
ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു...
അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു...
അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല...
"ഓൾടെ നെറ്റ് കഴിഞ്ഞു കാണും..
അതാണ് റിപ്ലൈ ഇല്ലാത്തത്..
സർപ്രൈസ് കൊടുക്കാന്നു കരുതിയതാ..
ഇനി ഇപ്പൊ അത് വേണ്ടാ ലോ..."
മൊബൈൽ തിരിച്ചു നൽകി കൊണ്ട്
നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി..
"ചേട്ടാ ആളിറങ്ങാൻ ണ്ട്.."
ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു...
"ഇനി അടുത്ത സ്റ്റോപ്പ് കൊല്ലത്തു ആണ്.."
കണ്ടക്ടർ വിളിച്ചു പറഞ്ഞു...
"അതൊന്നും പറ്റില്ല..
എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം..."
ചെറുപ്പക്കാരൻ ബെൽ അടിച്ചു..
ഡ്രൈവർ വണ്ടി നിർത്തി..
ചെറുപ്പക്കാരൻ ഇറങ്ങി..
തിരിഞ്ഞു നോക്കാതെ ഓടി...
സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു...
"നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്...
ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക.."
സുധി ഒന്നുടെ വിളിച്ചു...
"നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്..
ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക..."
"ഇന്നലെ നല്ല മഴ അല്ലായിരുന്നോ..
ഫോൺ ചാർജ് പോയി കാണും.."
അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു...
ശുഭം..
ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി..
വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും..
അത് പണ്ട് മുതലേ ഉള്ള ശീലമാണ്..
സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം..
എഴുതി നോക്കും..
വായിക്കുന്നവരുടെ അഭിരുചിക്ക് വിടും..
അവരേ കേൾക്കും അതാണ് പതിവ്..
ജീവനുള്ള കഥയുമായി വീണ്ടും കാണാം..