ഒരു നിയോഗം പോലെ, ഭാഗം: 11 വായിക്കൂ...

Valappottukal

 


രചന: അശ്വതി


ദിവസങ്ങൾ പിന്നെയും കടന്നു പോയി. രണ്ടു കുടുംബക്കാരുടെയും അന്നയുടെയും നേർക്കു പിന്നീട് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.അത് ഒരു ആശ്വാസം ആയിരുന്നു.എന്നാലും ശിവൻ എപ്പോഴും ജാഗരൂകൻ ആയിരുന്നു. ശിവൻ വിക്ടർ നെ കാണാൻ പോയി ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവന്റെ കാൾ വന്നു.. ഒന്ന് കാണണം എന്ന് പറഞ്ഞു. അവനു എന്തേലും വിവരം കിട്ടിയിട്ടുണ്ടാവും എന്ന പ്രതീക്ഷയിൽ ശിവൻ അപ്പോൾ തന്നെ എറണാകുളത്തേക്ക് പുറപ്പെട്ടു.


" എന്താടാ പെട്ടെന്ന് കാണണം എന്ന് പറഞ്ഞത്? ഞാൻ അന്വേഷിക്കാൻ പറഞ്ഞ കാര്യങ്ങളുടെ എന്തേലും വിവരം ഉണ്ടോ? "


അവർ ഒരുമിച്ചു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശിവൻ ചോദിച്ചു. 


" ഉണ്ട്.. ചില ഇമ്പോര്ടന്റ്റ് വിവരങ്ങൾ കിട്ടിയിട്ടുണ്ട്.. നിനക്ക് സഹായകം ആണെന്ന് തോന്നി.. അതാ വിളിപ്പിച്ചത്.. "


വിക്ടർ പറഞ്ഞു. 


" നീ പറയെടാ "


" നീ പറഞ്ഞ ആ ടാറ്റൂ വിനെ പറ്റി ഞാൻ കുറെ തിരഞ്ഞു.. ആദ്യമൊന്നും ഒരു വിവരവും കിട്ടിയില്ല. ഞാനും വിചാരിച്ചതു അത് അയാൾ ചുമ്മാ പച്ച കുത്തി വച്ചതു ആണെന്നാണ് .  പക്ഷെ പിന്നെയും ഒന്ന് കൂടി ഉറപ്പിക്കാൻ ഞാൻ പഴയ ചില പോലീസ് ഫയൽസ് ഒന്ന് കൂടി പരിശോധിച്ചു.. അപ്പോൾ അതിൽ നിന്നു പണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരു കൊട്ടേഷൻ ഗാങ്ങിനെ പറ്റി വിവരം കിട്ടി. ഒരു പത്തു വർഷം മുന്നേ വരെ സിറ്റിയെ വിറപ്പിച്ചിരുന്ന ടീംസ് ആയിരുന്നത്രെ.  അവന്മാർക്ക് കൊട്ടേഷൻ മാത്രമല്ല വേറെ പല ബിസിനെസും ഉണ്ടായിരുന്നു. പോലീസിന് ഒക്കെ അവരെ കൊണ്ട് വലിയ തലവേദന ആയിരുന്നു. അവർക്കു ഒരു ശീലം ഉണ്ടായിരുന്നു. ആ ഗാങ്ങിലെ മെംബേർസ് എല്ലാം കയ്യിൽ തേളിന്റെ പടം പച്ച കുത്തും...  അവനവന്റെ പേരിന്റെ ഇനിഷ്യൽസ് അതിന്റെ ഇടയിൽ ഉണ്ടാവും..അത് കൊണ്ട് തന്നെ ഈ ഗാങ്ങിൽ ഉള്ളവർ അറിയപ്പെട്ടിരുന്നത് തന്നെ സ്കോർപ്യൻസ് എന്നാണ്..ആ ടാറ്റൂ അന്ന് പലരുടെയും പേടി സ്വപ്നം ആയിരുന്നു. നീ പറഞ്ഞ വിവരങ്ങൾ വച്ചു നോക്കിയപ്പോൾ ഇത് കറക്റ്റ് ആണെന്ന് തോന്നി. "


ശിവന് കുറച്ചു ഒരു ആശ്വാസം തോന്നി.. അവസാനം ഒരു ലീഡ് കിട്ടിയിരിക്കുന്നു.. ആ ടാറ്റൂ വിനു പിന്നാലെ പോയത് ഒരു കണക്കിന് നന്നായി.


" പത്തു വർഷം മുന്നേ വരെ എന്നല്ലേ നീ പറഞ്ഞത്? .. അപ്പോൾ ഈ സ്കോർപ്യൻസ് ഇപ്പോൾ എവിടെ? "


ശിവൻ ചോദിച്ചു..


" പത്തു വർഷം മുന്നേ ഈ ഗാങ്ങും പോലീസും തമ്മിൽ വലിയ ഒരു ഷൂട്ട്‌ ഔട്ട്‌ ഉണ്ടായി.. ഇവിടെയല്ല.. അങ്ങ് നോർത്തിൽ എവിടെയോ വച്ചു.. എന്തോ ഡ്രഗ്സ് കടത്താൻ നോക്കുമ്പോൾ അവിടെ പോലീസ് തടഞ്ഞു.. ഇവന്മാർ ആദ്യം ഷൂട്ട്‌ ചെയ്തു.. ഒരു പോലീസുകാരൻ മരിച്ചു.. ഒന്ന് രണ്ടു പേർക്ക് നല്ല പരിക്കും ഉണ്ടായിരുന്നു. അപ്പോൾ പോലീസുകാർ വിടുമോ? അവർ ചേസ് ചെയ്തു പിറകെ ചെന്നു. ഇവന്മാർ പിന്നെയും ഷൂട്ട്‌ ചെയ്തു.. പോലീസും ഷൂട്ട്‌ ചെയ്തു.  ആ ഗാങ്ങിലുള്ള മിക്കവരും ആ ഷൂട്ട്‌ ഔട്ടിൽ കൊല്ലപ്പെട്ടു.. "


" മിക്കവരും? "


" ഹ്മ്മ്.. അന്ന് മൊത്തം ആ വണ്ടിയിൽ എട്ടു പേര് ഉണ്ടായിരുന്നു എന്നാണ് കണക്കു.. അതിൽ അഞ്ചു പേരും ഷൂട്ട്‌ ഔട്ടിൽ കൊല്ലപ്പെട്ടു.. അവരുടെ രണ്ടു തലവന്മാർ ഉൾപ്പടെ.. പിന്നെ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. അവരെ ഹോസ്പിറ്റലിൽ ആക്കി.. പിന്നെ കോടതിയിൽ ഹാജരാക്കി.  ശിക്ഷ ഒക്കെ കിട്ടി അവിടുത്തെ ജയിലിൽ ആയിരുന്നു. "


" ജയിലിൽ ആയിരുന്നുന്നു പറയുമ്പോൾ ഇപ്പോൾ ജയിലിൽ അല്ലേ? "


" എട്ടു വർഷം തടവാണ് അന്ന് അവർക്ക് കിട്ടിയത്. ഒരാൾ തടവ് കാലാവധിക്കു ഇടയിൽ തന്നെ മരിച്ചു. പിന്നെ രണ്ടു പേര് രണ്ടു വർഷം മുന്നേ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. ഒരു ജോണിയും പിന്നെ ഒരു ഷണ്മുഖനും.. ഈ ജോണി ഇവരുടെ ഡ്രൈവർ കൂടി ആയിരുന്നു.  ഷണ്മുഖൻ സ്കോർപ്യൻസ് ന്റെ തലവന്മാരുടെ വലം കൈയായിരുന്നു.ഇവന്മാർ രണ്ടാളും ശിക്ഷ കഴിഞ്ഞപ്പോൾ തിരികെ ഇങ്ങോട്ട് തന്നെ പോന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ ഒരു പക്ഷെ നീ അന്വേഷിക്കുന്നത് ഇവരിൽ ഒരാളെ ആവാൻ സാധ്യത ഉണ്ട്. എത്ര ശിക്ഷ കിട്ടിയാലും ചിലപ്പോൾ ഇവന്മാർ ഒന്നും നന്നാവാൻ പോണില്ല.. "


പണ്ടത്തെ കൊട്ടേഷൻ ടീമിലെ മെമ്പർ.. ജയിൽ ശിക്ഷ കഴിഞ്ഞു ഇറങ്ങിയവർ.  വിക്ടർ പറഞ്ഞത് പോലെ ഇവരിൽ ഒരാൾ ആവാൻ സാധ്യത കൂടുതൽ ആണ്.


" ഇവരുടെ അഡ്രെസ്സ് വല്ലതും? "


" ഇപ്പോഴത്തെ അഡ്രസ് ഒന്നുമില്ല.. ഇങ്ങോട്ട് വന്നു എന്നത് അറിവ് മാത്രമാണ്. പിന്നെ പണ്ടത്തെ അഡ്രെസ്സ് ഉണ്ട്.. പത്തു വർഷം മുന്നത്തെ.. അത് ഞാൻ കൊണ്ട് വന്നിട്ടുണ്ട്.. "


" തത്കാലം അവിടുന്ന് തുടങ്ങാം.. ഈ സംഭവത്തിന്‌ ശേഷം ആ ഗാങ്ങിലെ ബാക്കി ഇവിടെ ഉണ്ടായിരുന്നവർ ഒക്കെ എവിടെ പോയി? "


ശിവൻ ചോദിച്ചു..


" തലവന്മാർ രണ്ടാളും, പിന്നെ മെയിൻ ആൾക്കാരും പോയതോടെ ആ ഗാങ് പിന്നെ നശിച്ചു പോയി. ബാക്കി ഉണ്ടായിരുന്ന കുറച്ചു പേര് വേറെ ഗാങ്ങിലൊക്കെ ചേർന്നു. ചിലർ ഈ പണി നിർത്തി നന്നായി, ചിലർ ഈ നാടെ വിട്ടു. അങ്ങനെ അങ്ങനെ"


" ഓക്കേ.. എന്തായാലും നീ പറഞ്ഞ പോലെ മറ്റേ രണ്ടു പേരുടെയും അടുത്തുന്നു തുടങ്ങാം.. അവർ ഒന്നും അല്ലെങ്കിൽ പിന്നെ ഇവന്മാരെയും തപ്പണ്ടി വരും "


" ഹ്മ്മ്.. അപ്പോ എങ്ങനാ? നിനക്കവിടെ സ്ഥലം വലിയ പരിചയം ഇല്ലല്ലോ? ഞാൻ കൂടെ വരാം.. ആരാ ആദ്യം? "


" ജോണിയിൽ നിന്നു തന്നെ തുടങ്ങാം.. "


ശിവൻ പറഞ്ഞു. എറണാകുളത്തു അത്യാവശ്യം ഉണ്ട്.. അത് കൊണ്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന് അവൻ സ്റ്റേഷനിലും വീട്ടിലും വിളിച്ചു പറഞ്ഞു. വിഷ്ണുവിനെ മാത്രം വിളിച്ചു കാര്യങ്ങൾ പറഞ്ഞു വീട് രണ്ടും നോക്കണം എന്ന് പറഞ്ഞു. 


*************************************************


അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകുകയായിരുന്നു വിഷ്ണു. ഒൻപതു മണി കഴിഞ്ഞിരുന്നു. വീടും ക്ലിനിക്കും തമ്മിൽ ഇരുപതു മിനിറ്റ് ദൂരമേ ഉള്ളു. അത് കൊണ്ട് മിക്കവാറും അവൻ നടന്നാണ് പോവുകയും വരികയും ചെയ്യാറ്. നടപ്പ് ആരോഗ്യത്തിനു നല്ലതു ആണല്ലോ? ക്ലിനികിൽ നിന്നു വീട്ടിലേക്കു പോകുന്ന വഴിയാണ് ഹോസ്പിറ്റലിന്റെ പണി നടക്കുന്ന സൈറ്റ്. അതിന്റെ മുന്നിൽ എത്തിയപ്പോൾ അവൻ ഒന്ന് നിന്നു. അന്ന വന്നതിൽ പിന്നെ പണിയൊക്കെ നല്ല സ്പീഡിൽ ആണ് നടക്കുന്നത്. നാട്ടിൽ എല്ലാവർക്കും എളുപ്പത്തിൽ നല്ല ചികിത്സ എന്ന തന്റെ സ്വപ്നം ഈ ഹോസ്പിറ്റൽ വന്നാൽ അതോടെ സാധ്യമാവും എന്നോർത്തപ്പോൾ അവനു സന്തോഷം തോന്നി. പതുക്കെ വീട്ടിലേക്കു നടക്കാൻ തുടങ്ങുമ്പോഴാണ് അവിടുത്തെ ഓഫീസ് റൂമിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. ഓഫീസ് റൂം കുറച്ചു മാറിയാണ്. അത് കൊണ്ടാണ് അവിടുത്തെ വെളിച്ചം വന്നപ്പോഴേ അവന്റെ ശ്രദ്ധയിൽ പെടാഞ്ഞത്. ഈ ഒൻപതര മണിക്ക് ആരാ ഓഫീസിൽ?  സാമൂവൽ അച്ചായൻ ആയിരിക്കുമോ? അകത്തേക്ക് നീങ്ങി ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ ഒരു പെണ്ണിന്റെ രൂപം റൂമിൽ കൂടി നീങ്ങുന്നത് അവൻ കണ്ടു..


" അന്ന.. "


അന്നയെന്താ ഇത്രയും വൈകി സൈറ്റിൽ.. ഇവിടെ പണി ഒന്നും നടക്കുന്നില്ല.. സൈറ്റിൽ ഒന്നും വെളിച്ചവുമില്ല, ആളുകളുമില്ല. ആകെ ഓഫീസ് റൂമിൽ മാത്രമേ വെട്ടം ഉള്ളു. അവൾ ഒറ്റക്കെ ഉള്ളു എന്നാണ് തോന്നുന്നത്. ഒറ്റയ്ക്ക് ഈ രാത്രി ഇരുന്നു ചെയ്യാനും മാത്രം എന്താണ് ഇത്ര പണി? അതും അവളുടെ ജീവനും കൂടി ആപത്തുള്ള ഈ സമയത്തു. അവൻ പതുക്കെ അകത്തേക്ക് ചെന്നു.ഓഫീസ് റൂമിന്റെ വാതുക്കൽ ചെന്നു അവൻ അകത്തേക്ക് നോക്കി.. ഒരു രജിസ്റ്റർ ബുക്കിന്റെ പേജുകളുടെ ഓരോന്നിന്റെയായി ഫോട്ടോ എടുക്കുകയാണ് അവൾ. അത് കണ്ടപ്പോൾ അവനു എന്തൊക്കെയോ സംശയം തോന്നി.. അവൻ വാതിലിൽ മെല്ലെ തട്ടി.. അന്ന ഞെട്ടി വാതുക്കലേക്കു നോക്കി.. വിഷ്ണു ആണെന്ന് കണ്ടതും അവൾ നെഞ്ചത്ത് കൈ വച്ചു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു. അവൻ അകത്തേക്ക് കയറി അവളുടെ അടുത്തേക്ക് വന്നു. 


" പേടിപ്പിച്ചു കളഞ്ഞല്ലോ വിഷ്ണു? വിഷ്ണു എന്താ ഈ സമയത്തു ഇവിടെ? "


അന്ന നെഞ്ചത്ത് തടവി കൊണ്ട് ചോദിച്ചു. 


"ഞാൻ ഓഫീസ് റൂമിൽ ലൈറ്റ് കണ്ടു കയറിയതാ.. താൻ ഈ രാത്രി ഒറ്റയ്ക്ക് ഇവിടെ എന്തെടുക്കുവാ? അതും ഈ രജിസ്റ്ററിലെ ഡീറ്റൈൽസിന്റെ ഫോട്ടോ എടുക്കുന്നത് എന്തിനാ? "


അന്ന അവനെ നോക്കി. വിഷ്ണു സംശയത്തോടെ അവളെ നോക്കി നിൽക്കുകയാണ്. താൻ ചെയ്യുന്നത് എന്താണെന്ന് അവൻ കണ്ടു. ഇനി അവനോടു സത്യം പറയുന്നതു ആയിരിക്കും നല്ലത് എന്നവൾക്ക് തോന്നി. അവൾ അവനോടു എന്തോ പറയാൻ തുടങ്ങിയതും സൈറ്റിലേക്ക് ഒരു ജീപ്പ് വരുന്നതിന്റെ ഒച്ച അവർ കേട്ടു.. വിഷ്ണു അവളെ നോക്കി..


" വിഷ്ണു.. ഞാൻ വിശദമായി കാര്യങ്ങൾ പിന്നെ പറയാം.. പക്ഷെ ഇപ്പോൾ നമ്മൾ ഇവിടെ ഉണ്ട് എന്ന കാര്യം ആ വന്ന ആൾ ആരാണെങ്കിലും അയാൾ അറിയാൻ പാടില്ല.. പ്ലീസ് ട്രസ്റ്റ്‌ മി നൗ "


അന്ന വേഗം ആ രജിസ്റ്റർ മടക്കി അതിന്റെ സ്ഥലത്തേക്ക് വച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു. എന്നിട്ട് അവർ രണ്ടാളും കൂടി അവിടെ കിടന്നിരുന്ന ഒരു അലമാരയുടെ പിറകിൽ ഒളിച്ചു. രണ്ടു പേർക്കും കൂടി ഒളിച്ചു നിൽക്കാൻ കഷ്ടിച്ചേ അതിന്റെ പിന്നിൽ സ്ഥലം ഉണ്ടായിരുന്നുള്ളു. അന്ന വിഷ്ണുവിനോട് വല്ലാതെ ചേർന്നാണ് നിന്നിരുന്നത്. അവൾ തന്റെ ഫോൺസൈലന്റ് ആക്കി.. അവനോടും അത് തന്നെ ചെയ്യാൻ പറഞ്ഞു. അവനും ഫോൺ സൈലന്റ് ആക്കിയപ്പോഴേക്ക് ആ മുറിയിൽ ഫോണിൽ സംസാരിച്ചു കൊണ്ട് ആൾ എത്തി.. ശ്വാസം പോലും വിടാൻ ഭയന്ന് അവർ രണ്ടാളും അതിന്റെ പിന്നിൽ നിന്നു. അയാൾ മുറിയിലെ ലൈറ്റ് ഇട്ടു.. വിഷ്ണു പതിയെ ഒന്ന് എത്തി നോക്കി..


" ഗിരി.. "


സാമൂവൽ അച്ചായന്റെ വിശ്വസ്തനായ സഹായി. പണ്ട് മുതലേ തങ്ങൾക്കൊക്കെ അറിയാവുന്നവർ.. ഇവനിൽ നിന്നു ഒളിച്ചു നിൽക്കുന്നത് എന്തിനാണെന്ന് വിഷ്ണുവിന് മനസിലായില്ല. പിന്നെ എന്തേലും കാര്യമില്ലാതെ അന്ന അങ്ങനെ പറയില്ല എന്നവന് തോന്നി. ഗിരി അപ്പോഴും ആരോടോ ഫോണിൽ സംസാരിക്കുകയാണ്..


" ഞാൻ സൈറ്റിൽ എത്തി സാർ.. രജിസ്റ്റർ ഇപ്പോൾ തന്നെ മാറ്റാം.. "


ഗിരി അന്ന നേരത്തെ എടുത്തു വച്ച രജിസ്റ്റർ എടുക്കുന്നതും അതിന്റെ സ്ഥാനത്തു അതേ പോലത്തെ മറ്റൊരെണ്ണം വയ്ക്കുന്നതും ഞെട്ടലോടെ അവർ കണ്ടു.രജിസ്റ്റർ മാറ്റുന്നത് ഒരിക്കലും നല്ല ഉദ്ദേശത്തോടെ അല്ല.. ഗിരി തങ്ങളോട് ഇങ്ങനെ ഒരു ചതി.. വിഷ്ണുവിന് അപ്പോഴും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.


" ആ സാർ രജിസ്റ്റർ മാറ്റി.. ഇനിയിപ്പോ കുഴപ്പമില്ല. ഇന്ന് രാത്രി തന്നെ മെറ്റീരിയൽസ് കടത്താം.. "


ഗിരി ആരോടോ പറഞ്ഞു.


മെറ്റീരിയൽസ് കടത്താനോ? വിഷ്ണു അന്നയെ നോക്കി.. അവൾ അനങ്ങാതെ നിൽക്കുന്നുണ്ട്.. അപ്പോൾ അത് അറിഞ്ഞിട്ടാണ് ഇവൾ.. അതിനുള്ള തെളിവ് ശേഖരിക്കാൻ ആവും ഫോട്ടോ എടുത്തത്. ഗിരിയോട് ഫോണിന്റെ അപ്പുറത്ത് ഉള്ള ആൾ എന്തൊക്കെയോ പറയുന്നുണ്ട്.. 


" ആ സാർ.. വണ്ടി പത്തു മണി കഴിയുമ്പോൾ വരും..പതിവ് പോലെ നമ്മുടെ വിശ്വസിക്കാവുന്ന രണ്ടു മൂന്നു പണിക്കാരോടും വരാൻ പറഞ്ഞിട്ടുണ്ട്.. ലോഡ് മാറ്റാൻ.  എല്ലാം കഴിയുമ്പോൾ ഞാൻ സാറിനെ അങ്ങോട്ട്‌ വിളിച്ചോളാം.. "


ഗിരി പറഞ്ഞു. അയാൾ അതിനു എന്തോ പറഞ്ഞു..


" പിന്നെ സാർ.. സാറിന്റെ വാക്കും കേട്ടാണ് ഞാൻ ഇതിനു ഇറങ്ങി പുറപ്പെട്ടത്.  സാമൂവൽ അച്ചായൻ എങ്ങാനും അറിഞ്ഞാൽ. അതും പോട്ടെന്നു വയ്ക്കാം.. ആ മാമംഗലത്തെ ശിവനോ അവന്റെ കൂട്ടുകാരൻ വിഷ്ണുവോ വല്ലോം അറിഞ്ഞാൽ പിന്നെ എന്നെ ബാക്കി വായിക്കില്ല.. ഭയങ്കര റിസ്ക് ആണ് സാറേ.. ഈ പ്രാവശ്യത്തെ ലോഡ് തൊട്ടു കുറച്ചൂടെ എന്തേലും കൂടുതൽ തരണം.. "


ഫോൺ വയ്ക്കാൻ നേരം അവൻ പറഞ്ഞു. അത് അയാൾ സമ്മതിച്ചെന്നു തോനുന്നു.. ഗിരി പിന്നെ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു. പിന്നാലെ പുറത്തു വേറെ ഒരു വണ്ടി വരുന്നതിന്റെ ഒച്ച കേട്ടു ഗിരി പുറത്തേക്കു പോയി. പുറത്തു നിന്നു ആരൊക്കെയോ സംസാരിക്കുന്നതും കേൾക്കാം.. ലോഡ് കടത്താനുള്ള വണ്ടിയും പണിക്കാരും എത്തിയെന്നു തോന്നുന്നു. വിഷ്ണു തരിച്ചു നിന്നു. ആരോ ഹോസ്പിറ്റലിലേക്ക് വരുന്ന മെറ്റീരിയൽസ് കടത്തുന്നുണ്ട്.. ഗിരി അതിനു കൂട്ടാണ്. സാമൂവൽ അച്ചായൻ ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല. അല്ലെങ്കിലും അച്ചായൻ പണ്ടേ ഒരു പാവം മനുഷ്യൻ ആണ്. ശിവനെ വിളിക്കാമെന്നാണ് ആദ്യം ഓർത്തത്‌. അപ്പോഴാണ് അവൻ എറണാകുളത്താണ് രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന് അവൻ ഓർത്തത്‌. അവനു ആവശ്യത്തിന് തലവേദന അവിടെ ഉണ്ട്. ഇനി ഇതും കൂടി വേണ്ട. അവൻ വന്നിട്ട് പറയാം. തത്കാലം ഇപ്പോൾ പോലീസിനെ വിളിച്ചാലോ?  അന്ന എടുത്ത രജിസ്റ്ററിന്റെ കുറച്ചു പിക് അല്ലാതെ തെളിവ് ഒന്നുമില്ലലോ? തന്നെയുമല്ല അന്ന കൂടെ ഉള്ളപ്പോൾ ഒറ്റയ്ക്ക് ഹീറോയിസം കാണിക്കാൻ പോകുന്നത് മണ്ടത്തരം ആണ്. ആദ്യത്തെ എഞ്ചിനീയറേ തല്ലി ഓടിച്ചത് ഇവർ ആകാനാണ് സാധ്യത.. വെറുതെ അവളെ കൂടി അപകടത്തിലേക്കു വലിച്ചിടണ്ടാ..


" അവന്മാരുടെ ശ്രദ്ധ മാറുമ്പോൾ നമുക്ക് പിൻവശം വഴി പോകാം.. തത്കാലം ഒന്നും ചെയ്യാൻ നിക്കണ്ട..എന്താ വേണ്ടതെന്നു ആലോചിച്ചു തീരുമാനിക്കാം.."


വിഷ്ണു പതിയെ അന്നയുടെ ചെവിയിൽ പറഞ്ഞു. അവൾ തലയാട്ടി. കുറച്ചു സമയത്തിന് ശേഷം ഗിരിയും കൂട്ടരും ലോഡ് കയറ്റുന്ന തിരക്കിൽ ആയപ്പോൾ അന്നയും വിഷ്ണുവും സൈറ്റിന്റെ പിൻ വശത്തു കൂടി പുറത്തിറങ്ങി.  പിന്നെ ആരുടേയും ശ്രദ്ധയിൽ പെടാതെ പതിയെ അവരുടെ വീട്ടിലേക്കു നടന്നു.


തുടരും...

To Top