ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 36 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്


നീതുവിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ കേട്ട് ആകെ തകർന്ന് ഇരിക്കുവാണ് മാധവനും സീതയും. തങ്ങളുടെ മകൻ ചെയ്ത ഓരോ പ്രവൃത്തികളും ആ അച്ഛനെയും അമ്മയെയും അത്രയും നോവിച്ചിരുന്നു. അവരെ കൂടുതൽ തളർത്തിയത് എന്തെന്നാൽ ആമിയാണ് അവൻ ദ്രോഹിക്കാൻ നോക്കിയത് എന്നാണ്. അവൾക്ക് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അവളോട് ഉള്ള സ്നേഹം കൊണ്ടാകും എന്നാണ് അവർ കരുതിയത്. എന്നാൽ അവളെ കൂടുതൽ നോവിക്കാൻ ആകും എന്നവർ കരുതിയിരുന്നില്ല.


"അവൻ തിരികെ വന്നാൽ ഈ വീടിന്റെ പടി ചവിട്ടാൻ സമ്മതിക്കരുത്.ഇനി മുതൽ എനിക്ക് ഒരു മകളെ ഉള്ളൂ. ഇങ്ങനെ ഉള്ള ഒരു അസുരവിത്തിന് ഞാൻ ജന്മം കൊടുത്തിട്ടില്ല എന്ന് കണക്കാക്കുവാ മനസ്സിലായോ രണ്ടാൾക്കും "


അൽപ്പം നേരത്തെ ആലോചനയ്ക്ക് ശേഷം മാധവൻ എഴുന്നേറ്റ് നിന്ന് ഭാര്യയേയും മകളെയും നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു. അത് കേട്ട് നീതുവിന്റെ മുഖം സന്തോഷത്തിൽ പുഞ്ചിരി വിരിഞ്ഞു എങ്കിലും ആ അമ്മയുടെ ഉള്ള് നീറി പുകയുവായിരുന്നു.


"ഞാൻ പറഞ്ഞത് സീത കേട്ടില്ല എന്ന് ഉണ്ടോ "


മറുപടി ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയേ നോക്കി അയാൾ കുറച്ച് ഉച്ചത്തിൽ ചോദിച്ചു.


"ഞാൻ അവന്റെ അമ്മ അല്ലെ എനിക്ക് അവനെ ഇത്ര പെട്ടന്ന് തള്ളി കളയാൻ പറ്റുവോ മാധവട്ടാ "


അവർ നിറഞ്ഞ കണ്ണുകളോടെ തേങ്ങി കൊണ്ട് പറഞ്ഞു.അത് കേട്ട് അയാൾ ദേഷ്യം ആണ് തോന്നിയത്.


"ഇതുപോലെ ഒരു അമ്മയുടെ മകളെ ആണ് അവൻ ദ്രോഹിക്കാൻ നോക്കിയത് അത് നീ കാണുന്നില്ലേ. സ്നേഹം അഭിനയിച്ച് അവൻ ആ പാവം പെണ്ണിനെ ചതിക്കാൻ നോക്കിയത് നീ കാണുന്നില്ലേ. ദേ ഈ ഇരിക്കുന്ന നമ്മുടെ മകൾക്ക് ആണ് ഇങ്ങനെ ഒന്ന് വന്നിരുന്നത് എങ്കിൽ നീ ഇങ്ങനെ തന്നെ പറയുമായിരുന്നോ "


അയാൾ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി. അവർക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഭാഗത്ത്‌ മകനെ ഓർത്ത് വേദനിക്കുന്നു എങ്കിൽ മറു ഭാഗത്ത്‌ അവൻ ചെയ്ത തെറ്റുകൾ ഓർത്ത് അവർക്ക് ദേഷ്യവും തോന്നുന്നുണ്ടായിരുന്നു.


"അവന്റെ കാര്യത്തിൽ ഞാൻ എന്റെ അവസാന വാക്ക് ആണ് പറഞ്ഞത് അനുസരിക്കുന്നവർക്ക് ഇവിടെ നിൽക്കാം. ഇല്ലാത്തവർക്ക് അവനോടൊപ്പം പോകാം "


അത്രയും തറപ്പിച്ചു പറഞ്ഞു കൊണ്ട് അയാൾ അകത്തേയ്ക്ക് കയറി പോയി. തന്റെ മുന്നിൽ ഇരുന്ന് കരയുന്ന അമ്മയെ കാൺകേ നീതുവിനും സങ്കടം തോന്നി എങ്കിലും ഏട്ടന്റെ പ്രവൃത്തിയും തന്റെ കൂട്ടുകാരി അനുഭവിച്ച വേദനയും മനസിലേയ്ക്ക് വന്നതും അവൾ അത് കണ്ടില്ലന്നു നടിച്ചു കൊണ്ട് അകത്തേയ്ക്ക് പോയി. ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെ ആ അമ്മ നിസ്സഹായതയോടെ അവിടെ തന്നെ കണ്ണിരോടെ ഇരുന്നു.




==================================




പിറ്റേന്നും പതിവ് പോലെ ആദം തന്നെ ആണ് ആമിയെ കോളേജിൽ ഡ്രോപ്പ് ചെയ്തത്. അവളെയും കാത്ത് നീതു പുറത്ത് നിൽപ്പുണ്ടായിരുന്നു. ആദാമിനോട് by പറഞ്ഞു കൊണ്ട് അവൾ വേഗം നീതുവിന്റെ അടുത്തേയ്ക്ക് നടന്നു.ആദം കാർ ഒതുക്കിയതിന്റെ മറു സൈഡിൽ ആണ് നീതു നിൽക്കുന്നത്. ആമി വേഗത്തിൽ അവളുടെ അടുത്തേയ്ക്ക് നടന്നതും ആമിയുടെ അടുത്ത് ഒരു കാർ വന്ന് നിന്നതും ഒരുമിച്ച് ആയിരുന്നു. പെട്ടന്ന് ആയതിനാൽ അവൾ പേടിയോടെ ഒരടി പുറകിലേയ്ക്ക് നീങ്ങി. ഇത് കണ്ട് നീതു മുന്നോട്ട് വരാൻ തുടങ്ങിയതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഡാനി ഇറങ്ങിയതും ഒരുമിച്ച് ആയിരുന്നു. അവനെ കണ്ട് നീതു അവിടെ തന്നെ നിന്ന് പോയി.


"സോറി പൗർണമി പെട്ടന്ന് താൻ വരുന്നത് ഞാൻ ശ്രദ്ധിച്ചില്ല "


അവൻ അവളുടെ അടുത്തേയ്ക്ക് വന്ന് പുഞ്ചിരിയോടെ പറഞ്ഞു. അത് കേട്ട് അവൾ ഒരു ചെറിയ പുഞ്ചിരി തിരികെ കൊടുത്തു കൊണ്ട് പറഞ്ഞു.


"സാരമില്ല സാർ "


അവന്റെ കണ്ണുകൾ അവളുടെ ചിരിക്കുന്ന മുഖമാകെ ഓടി നടന്നു. അവളുടെ സ്വരം ആണ് അവനെ തിരികെ കൊണ്ട് വന്നത്.


"സാർ ഞാൻ പൊയ്ക്കോട്ടേ "


"യാ sure "


അവൾ അവനെ മറികടന്ന് പോയതും ഡാനി തിരിഞ്ഞ് അവളെ തന്നെ കുറെ നേരം നോക്കി നിന്ന്. നീതുവിനോട് എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പോകുന്ന ആമിയെ നോക്കി വശ്യമായ ചിരിയോടെ അവൻ മനസ്സിൽ പറഞ്ഞു.


"നിന്റെ ഈ കളിയും ചിരിയും എനിക്ക് മാത്രമായ് വേണം പൗർണമി. അധികം നാൾ കാത്തിരിക്കില്ല ഞാൻ. ഉടനെ തന്നെ നിന്നെയും കൊണ്ട് ഞാൻ പോകും. ആർക്കും വരാൻ പറ്റാത്ത അത്രയും ദൂരെ "


അത്രയും പറഞ്ഞ് ആമി കണ്ണിൽ നിന്ന് മറഞ്ഞതും ഡാനി ഒരു ചിരിയോടെ കാറിലേയ്ക്ക് കയറി.


അവന്റെ കാർ അവിടുന്ന് പോകുന്നതും നോക്കി ഇരുന്ന ആദമിന്റെ കൈ സ്റ്റിയറിങ്ങിൽ നന്നായ് മുറുകുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകളിലെ ചുവപ്പ് രാശിയും കഴുത്തിലേ തെളിഞ്ഞ ഞരമ്പും അവന്റെ ഉള്ളിൽ തിളച്ചു മറിയുന്ന ദേഷ്യത്തെ വിളിച്ചോതുന്നുണ്ടായിരുന്നു. ഒരു ഇരമ്പലോടെ അവന്റെ കാർ അവിടെ നിന്നും കോളേജ് ഗേറ്റ് കടന്ന് പുറത്തേയ്ക്ക് പാഞ്ഞു.


ക്ലാസ്സിൽ വന്ന ശേഷം വീട്ടിൽ നടന്ന കാര്യങ്ങൾ ഒക്കെ ആമിയെ പറഞ്ഞു കേൾപ്പിക്കുവാണ് നീതു. എല്ലാം കേട്ട് കഴിഞ്ഞതും ആമിക്ക് സീതയെ ഓർത്ത് ഒത്തിരി വിഷമം തോന്നുന്നുണ്ടായിരുന്നു.


"ഒന്നും പറയണ്ടായിരുന്നു നീതു, ആന്റി ഇപ്പൊ ഒത്തിരി വേദനിക്കുന്നുണ്ടാവും "


"അപ്പൊ നീ വേദനിച്ചതോ "


അതിന് അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.


"പിന്നെ ഞാൻ എന്ത് വേണമായിരുന്നു മകന്റെ തനി രൂപം അവരെ അറിയിക്കാതെ അയാളെ സ്നേഹിക്കുന്നത് കാണണമായിരുന്നോ "


"എടാ അങ്ങനെ അല്ല ആന്റിയുടെ അവസ്ഥ ഓർത്ത് പറഞ്ഞതാ ഞാൻ "


ആമി വിഷമത്തോടെ പറഞ്ഞു


"അതൊന്നും സാരമില്ല ഇത്തിരി കഴിയുമ്പോൾ മാറിക്കോളും അതൊക്കെ "


ആമിക്ക് പിന്നെ അതിനെ കുറിച്ച് ഒന്നും പറയാൻ തോന്നിയില്ല. അവളുടെ മുഖത്തെ വിഷമം കണ്ട് നീതു അത് മാറ്റാൻ വേണ്ടി ചോദിച്ചു.


"അല്ല രാവിലെ എന്തായിരുന്നു "


അത് കേട്ട് ആമി മനസിലാവാതെ സംശയത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.


"എന്ത് "


"അല്ല ഡാനി സാർ ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നത് കണ്ടല്ലോ "


നീതു ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും ആമി അവളുടെ കൈയിൽ ഒരു പിച്ച് വച്ച് കൊടുത്തു.


"ആ ടി കുരിപ്പേ വേദനിച്ചു "


"വേദനിച്ചോ കണക്കായി പോയി അനാവശ്യം പറഞ്ഞാൽ ഇനിയും തരും ഞാൻ "


ആമി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.


"അതിന് ഞാൻ അനാവശ്യം അല്ലല്ലോ പറഞ്ഞത് കണ്ട കാര്യം അല്ലെ "


"സാർ കണ്ടില്ലായിരുന്നു ഞാൻ വരുന്നത് എന്നോട് ഒരു സോറി പറഞ്ഞത് ആണ്. അല്ലാതെ വേറെ ഒന്നും ഇല്ല "


"മം ഞാൻ ഇനി ഒന്നും പറയുന്നില്ലേ "


"ആ പറയണ്ട "


ആമി ചിരിയോടെ അത് പറഞ്ഞതും ഡാനി ക്ലാസിലേയ്ക്ക് വന്നതും ഒരുമിച്ച് ആയിരുന്നു. ഒരു നിമിഷം അവന്റെ കണ്ണുകൾ ആഅവളുടെ ആ ചിരിക്കുന്ന മുഖത്ത് തന്നെ തങ്ങി നിന്നു എങ്കിലും പിന്നെ വേഗം നോട്ടം മാറ്റി.അവൻ വന്നതും ക്ലാസ്സ്‌ ഫുൾ സൈലന്റ് ആയ്. പിന്നെ അവൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.





====================================




ആമിയേ കോളേജിൽ കഴിഞ്ഞ് തിരികെ വിളിക്കാൻ ആലോഷി ആണ് വന്നത്. അവൾ ആദമിനെ അനേക്ഷിച്ചു എങ്കിലും എവിടേയ്‌ക്കോ പോയിരിക്കുന്നു എന്ന് അവൻ പറഞ്ഞു.


"നീതു നീ വാ പോകുന്ന വഴിക്ക് ജംഗ്ഷനിൽ വിടാം "


ആമി പോകാൻ നേരം അവളെ കൂടെ വിളിച്ചു. അലോഷി അവളെ തന്നെ നോക്കി നിൽക്കുന്നുണ്ട് എങ്കിലും പെണ്ണ് അവനെ ഒന്ന് മൈൻഡ് ചെയ്യുന്നു കൂടെ ഇല്ല.


"വേണ്ടേ ഡാ ഞാൻ പോയ്കോളാം "


"അതൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ "


ഒഴിഞ്ഞു മാറാൻ നോക്കിയ അവളെയും പിടിച്ച് വലിച്ച് ആമി കാറിൽ കയറി. പുറകെ ഒരു കുഞ്ഞ് ചിരിയോടെ അലോഷിയും.


"ഡി വേണ്ടായിരുന്നു ഞാൻ ബസിൽ പോയ്കോളാം "


"ദേ മിണ്ടാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത് "


ആമി ഇത്തിരി ദേഷ്യത്തിൽ പറഞ്ഞതും അവൾ പിന്നെ ഒന്നും പറയൽ നിന്നില്ല.യാത്രയിലുട നീളം അലോഷിയുടെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് ഫ്രണ്ട് മിറർ വഴി ബാക്കിൽ ഇരിക്കുന്ന നീതുവിൽ ആയിരുന്നു. പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന അവൾ അത് കണ്ടില്ല എങ്കിലും ആമിയുടെ മിഴികൾ ഇത് കാണുന്നുണ്ടായിരുന്നു. എന്തോ മനസിലായ പോലെ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.


സ്ഥലം എത്തിയതും നീതു കാറിൽ നിന്ന് ഇറങ്ങി ആമിയോട് യാത്ര പറഞ്ഞു. പോകുന്നതിന് മുന്നേ അവൾ അലോഷിയെ ഒന്ന് നോക്കാനും മറന്നില്ല. അത് ആഗ്രഹിച്ചിരുന്നത് പോലെ അവളെ തന്നെ നോക്കിയിരുന്നു. അവൾ പോയതും അവൻ കാർ സ്റ്റാർട്ട് ചെയ്തു.


"അല്ല ചേട്ടായി ഒരു സംശയം "


ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആമി അവനോട് ചോദിച്ചു


"എന്താ എന്റെ ആമി കുട്ടിയുടെ സംശയം ചോദിക്ക് കേൾക്കട്ടെ "


അവന് അവൾ എന്താ ചോദിക്കാൻ പോകുന്നത് എന്ന് അറിയാമായിരുന്നു.


"ചില പൂച്ചകൾക്ക് ഒരു വിചാരം ഉണ്ട് അവർ കണ്ണടച്ച് പാല് കുടിക്കുന്നത് ആരും കാണുന്നില്ല എന്ന് "


അവൾ പുറത്തേയ്ക്ക് വന്ന ചിരി അടക്കി പിടിച്ച് അവനെ കളിയാക്കി പറഞ്ഞതും അത് മനസിലായ പോലെ അവനും അതെ ചിരിയോടെ പറഞ്ഞു.


"എന്നാലേ ഈ പൂച്ച കണ്ണ് തുറന്ന് തന്നെയാണ് ഇരിക്കുന്നത് "


അത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു.


"സത്യാണോ ചേട്ടായി ഇഷ്ടം ആണൊ എന്റെ നീതുവിനെ "


അത് കേട്ട് അവൻ അതെ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു.ആമിക്ക് അത് കണ്ട് ഒത്തിരി സന്തോഷം തോന്നി.


"അല്ലടി ആള് എങ്ങനാ വളയുമോ "


ആലോഷി ഒരു കണ്ണിറുക്കി കള്ള ചിരിയോടെ ചോദിച്ചതും ആമിയും അതുപോലെ തന്നെ മറുപടി പറഞ്ഞു.


"വളഞ്ഞില്ല എങ്കിൽ നമുക്ക് വളയ്ക്കാമെന്നെ ഞാൻ ഇല്ലേ കൂടെ. ഈ കാണുമ്പോലെ ഒന്നും അല്ല എനിക്ക് ഭയങ്കര ബുദ്ധി ആണ് ചേട്ടായിക്ക് അറിയാവോ "


"അത് എനിക്ക് അറിയാലോ ആ ബുദ്ധി ഉപയോഗിച്ച് ആയിരിക്കും അല്ലെ നീ നിന്റെ ആ ചെകുത്താനെയും വളച്ചത് "


അതും പറഞ്ഞ് അലോഷി പൊട്ടി ചിരിക്കാൻ തുടങ്ങി. ആമിക്ക് ആണെങ്കിൽ അത് കേട്ട്  നല്ല ചമ്മൽ തോന്നി.ഒരു നിമിഷം ആദമിന്റെ മുഖം മനസിലേയ്ക്ക് തെളിഞ്ഞതും ഉള്ളിൽ ഒരു തണുപ്പ് പടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.അവൾ ഒരു പുഞ്ചിരിയോടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു. അവളുടെ ഇച്ചായനെയും ഓർത്ത്. വായിക്കുന്ന കൂട്ടുകാർ പേജിൽ എത്തി ഒന്നു ലൈക്ക് ചെയ്തിട്ട് പോണേ, മെറ്റ പുതിയ പോളിസി പ്രകാരം വായിക്കുന്ന എല്ലാ കൂട്ടുകരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമെ ഞങ്ങൾക്ക് ഇനിയും കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയൂ. ദയവായി വായിക്കുന്നവർ ഒന്ന് ലൈക്ക് ചെയ്ത് പേജ് റീച് നിലനിർത്താൻ സഹായിക്കുക.


തുടരും...


To Top