വിവാഹം കഴിഞ്ഞെന്ന് കരുതി റൊമാൻസ് പാടില്ലാന്നുണ്ടോ...

Valappottukal
വിവാഹം കഴിഞ്ഞെന്ന് കരുതി റൊമാൻസ് പാടില്ലാന്നുണ്ടോ...





"ഏട്ടോ ഞാൻ കുറച്ചു കൂടി ചേർന്നു കിടന്നോട്ടേ ഇങ്ങനെ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തമൊക്കെ തന്നു"

'ഇന്ന് പെണ്ണിനു പതിവില്ലാത്ത റൊമാൻസാണല്ലോ"

"എന്തേ വിവാഹം കഴിഞ്ഞെന്ന് കരുതി റൊമാൻസ് പാടില്ലാന്നുണ്ടോ"

പതിവില്ലാതെ പ്രിയതമയുടെ പ്രണയപൂർവ്വമുളള ഡയലോഗ് കേട്ട് ഞാനാദ്യം അമ്പരക്കാതിരുന്നില്ല.....

വിവാഹം കഴിഞ്ഞു അഞ്ച് വർഷമായി ഒരിക്കൽ പോലും കിടക്കറയിൽ അധികം റൊമാൻസ് അവൾ പ്രകടിപ്പിക്കാറില്ല.,എന്നു കരുതി പരസ്പരമുളള സ്നേഹത്തിനൊരു കുറവുമില്ല....

ഇരട്ടക്കുട്ടികൾ കൂടി ജനിച്ചതോടെ ഭാര്യക്ക് എന്നോടുളള സ്നേഹം കുറച്ചു കുറഞ്ഞോന്നും ഞാൻ സംശയിക്കാതിരുന്നില്ല....

ഇത്രയും നാളും സ്നേഹം എനിക്കവൾ തന്നില്ലേ മക്കൾക്കും കൂടി ഷെയർ ചെയ്യുവല്ലേ സാരമില്ലെന്ന് ഞാൻ ആശ്വസിപ്പിച്ചു.....

വിവാഹം ആലോചനകൾ വന്നു തുടങ്ങിയപ്പോഴേ ഒരുജോലിക്കാരി പെണ്ണിനെ മതിയെന്ന് ഞാൻ ആഗ്രഹിച്ചു.അത് വേറൊന്നും കൊണ്ടല്ല..ഈ കാലഘട്ടത്തിൽ ഒരാളുടെ ശമ്പളം കൊണ്ട് ജീവിതം മുമ്പോട്ട് പോകാൻ പ്രയാസമാണ്.....

ഈശ്വർക്ക് കൃപയാൽ ഭാഗ്യത്തിനു എല്ലാം കൊണ്ട് ഒത്ത് വന്നത് സർക്കാർ സ്കൂൾ അധ്യാപികയായ ഗൗരിയുടെ ആലോചന ആയിരുന്നു...

ടീച്ചർ ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ സന്തോഷമായി. പഠിക്കുന്ന കാലത്ത് ഒരു ടീച്ചറെയും ബഹുമാനിച്ചിരുന്നില്ല.അത് മറ്റൊന്നും കൊണ്ടല്ല.....

"നമ്മളിങ്ങനെ ക്ലാസിൽ ഉഴപ്പടിച്ചിരിക്കുമ്പോൾ ടീച്ചർ എന്നെ തന്നെ പൊക്കി ചോദ്യം ചോദിക്കും.....

ക്ലാസിൽ ശ്രദ്ധിക്കാത്ത ഞാനെവിടെ നിന്ന് ഉത്തരം പറയാൻ... അവസാനം അവരുടെ വക തല്ലും ഫ്രീയായുളള ഉപദേശവും ...

ഒടുവിൽ സഹികെട്ട് മതിയാക്കിയെല്ലാം ...ഞാനല്ല ടീച്ചർമാർ....

ഭാഗ്യം കൊണ്ട് കഷ്ടിച്ച് പത്താം ക്ലാസും ഡിഗ്രിയുമൊക്കെ എങ്ങനെയോ പാസായി പിതാമഹന്മാർ ചെയ്ത പുണ്യത്തിനു എനിക്കും കിട്ടിയൊരു സർക്കാർ ജോലി....

സർക്കാർ ജോലി കിട്ടി പലരും പ്രമോഷനു ശ്രമിക്കുമ്പോഴാണു പണ്ട് ടീച്ചർമാർ നൽകിയ ഉപദേശങ്ങൾ ഓർമ്മ വന്നത്....

" എത്ര കൂടുതൽ പഠിക്കാവൊ അത്രയും ഗുണം ഭാവിയിൽ ലൈഫിൽ കിട്ടും"

ഇനി പറഞ്ഞിട്ടൊരു പ്രയോജനവുമില്ലെന്ന് നന്നായിട്ട് അറിയാമെങ്കിലും മനസ്സിൽ ഒന്ന് തീർച്ചപ്പെടുത്തി....

"കെട്ടുന്നെങ്കിൽ അത് ഏതെങ്കിലും ടീച്ചർ പെണ്ണിനെ മതിയെന്ന്.. ചെയ്ത തെറ്റുകൾക്ക് ഒരു പ്രായ്ശ്ചിത്തവുമാകും ഭാവിയിൽ  മക്കൾക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കാൻ ആളുമാകും"

എന്തായാലും ഞാൻ ആഗ്രഹിച്ചതുപോലെ എനിക്ക് ഗൗരിയെ കിട്ടി..രണ്ടു സുന്ദരിക്കുട്ടികളെയും....

ഗൗരിക്ക് ജോലി അധികം ദൂരെയല്ലാഞ്ഞതിനാൽ വീട്ടിൽ നിന്ന് വന്ന് പോകാൻ എളുപ്പമായിരുന്നു.ഈ അടുത്തിടെയാണു കാര്യങ്ങൾ തകിടം മറിഞ്ഞത്...

എനിക്ക് നാടായ ആലപ്പുഴയിൽ ആയിരുന്നു.. പൊണ്ടാട്ടിക്ക് നാട്ടിൽ ആയിരുന്നു എങ്കിലും മലപ്പുറത്തേക്ക് ട്രാൻസ്ഫറും....

മലപ്പുറത്ത് ആണെന്ന് അറിഞ്ഞതോടെ ഗൗരിയാദ്യം പോകുന്നില്ലെന്ന് തീരുമാനിച്ചു. മക്കളെ പിരിയാൻ വയ്യ..അത് തന്നെ പ്രധാന കാരണവും.....

ഉളള സമ്പാദ്യം മുഴുവനും വിറ്റു പഠിപ്പിച്ചു ഇപ്പോൾ വാടക വീട്ടിൽ കഴിയുന്ന അച്ഛനും അമ്മക്കും അനിയത്തിക്കും കൂടിയൊരു സ്വന്തമായിട്ടൊരു കിടപ്പാടം ഗൗരിയുടെ സ്വപ്നമായിരുന്നു....

ഞാൻ പെണ്ണുകാണാനായി ചെന്നപ്പോഴെ അവളാദ്യം വെച്ച ഡിമാന്റ് ഇതായിരുന്നു....

"സമ്പാദ്യവും കിടപ്പാടവും വിറ്റാണു അച്ഛനും അമ്മയും എന്നെയും അനുജത്തിയെയും പഠിപ്പിച്ചത്.അവർക്ക് സ്വന്തമായിട്ടൊരു വീട് എന്റെ സ്വപ്നമാണ്.അതുകൊണ്ട് ചേട്ടൻ ഒന്നു കൂടി ആലോചിച്ചു മതി എന്നെ വിവാഹം കഴിക്കുന്നത്....

മാതാപിതാക്കളെ ഇത്രയുമധികം സ്നേഹിക്കുന്ന പെൺകുട്ടിയെ വിട്ടുകളയാൻ എനിക്കും മനസ്സു വന്നില്ല...

" സാരമില്ലെടോ ഈ വന്ന കാലത്ത് ജന്മം നൽകിയവരെ മറക്കുന്നവരാണു കൂടുതലും. തന്റെ വലിയ മനസ്സ് ഞാൻ കാണാതെ പോയാൽ എനിക്കത് വലിയ നഷ്ടമാണു.അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാനില്ല"

എന്റെയും ഗൗരിയുടെയും വിവാഹത്തിനു ശേഷം ശമ്പളത്തിന്റെയൊരു വീതം അവൾ വീട്ടുകാർക്ക് നൽകുന്നതിൽ ഞാനെതിർത്തില്ല.ലോണെടുത്തവൾ വീട്ടുകാർക്ക് നല്ലൊരു വീട് വെച്ചു കൊടുത്തു. അനിയത്തിയുടെ വിവാഹവും നടത്തി.എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും സഹായിച്ചു.....

അതിന്റെയൊക്കെ കടം തീരാനുണ്ട് ഇല്ലെങ്കിൽ ഗൗരി ജോലി റിസൈൻ ചെയ്യുമായിരുന്നു.....

മലപ്പുറത്ത് നിന്ന് എല്ലാ വെളളിയാഴ്ച ദിവസവും ട്രയിൻ കയറും.അവൾ വന്നാൽ രണ്ടു ദിവസം വീട്ടിൽ ഉത്സവപ്രതീതിയാണു..ഞായറാഴ്ച ഉച്ച കഴിഞ്ഞാൽ വീട്ടിൽ മരണവീടുപോലെ ശോകമൂകമാണ്.ഞാനും മക്കളും അവളും എല്ലാം.....

രാത്രിക്കുളള ട്രയിൻ അവൾ  കയറുന്നത് അലമുറയിട്ടാണു.ട്രയിനിൽ കയറും ഇറങ്ങും.മക്കളെ കെട്ടിപ്പിടിച്ചു  ഉമ്മ കൊടുക്കും വീണ്ടും കയറും.ട്രയിൻ വിടുന്നത് വരെ ഇതാണ് അവസ്ഥ.....

ട്രയിൻ മലപ്പുറത്ത് എത്തുന്നത് വരെ ഇടവിട്ട് വിളിക്കും.സങ്കടങ്ങൾ പറഞ്ഞു കരയും.എല്ലാ ആഴ്ചയും ഇതുതന്നെ സ്ഥിതി....

കൂടെ ജോലി ചെയ്തവർക്കെല്ലാം സ്ഥലം മാറ്റം കിട്ടിയെങ്കിലും ഭവതിക്കത് ബാലികേറാമലയാണിന്നും....

"ഏട്ടോ ..." ഞാൻ ചോദിച്ചതിനു എനിക്ക് ഉത്തരം കിട്ടിയില്ല...ഗൗരിയുടെ സംസാരം എന്റെ ചിന്തകളെ മുറിച്ചു...

മക്കൾ എപ്പോഴേ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു...

"അതിനെന്താ നിന്റെ ഇഷ്ടം എന്റെയും ഇഷ്ടം"

പറഞ്ഞു തീരും മുന്നെയവൾ എന്നെ പുണർന്നു കഴിഞ്ഞു. കവിളിൽ സ്നേഹചുംബനവും പതിപ്പിച്ചു....

"ഇനി എനിക്ക് കൂടി"

അവൾക്കുളള ചുംബനവും നൽകിയതോടെ  ഗൗരിയെന്നെ കെട്ടിപ്പിടിച്ചു  വരിഞ്ഞു മുറുക്കി....

"ജീവിതപ്രാരാബ്ദവും ടെൻഷനുമൊക്കെയാണു ഏട്ടാ കിടക്കറയിൽ എനിക്ക് റൊമാന്റിക് ആകാൻ കഴിയാത്തത്"

"സാരമില്ലെടീ എനിക്ക് നിന്നെ മനസ്സിലാകും"

ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു....

"മലപ്പുറത്ത് ഞാൻ ഒറ്റക്ക് കഴിയുമ്പോഴാണു ഏട്ടന്റെയും മക്കളുടെയും വില ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്.ഏട്ടനോട് റൊമാന്റിക് ആകാൻ കഴിഞ്ഞിട്ടില്ലല്ലോന്ന് ഒക്കെ ആലോചിക്കും"

അവളുടെ കണ്ണുനീർ എന്റെ മുഖത്തേക്ക് ഒലിച്ചിറങ്ങി..എനിക്ക് മനസ്സിലാകുന്നുണ്ട് എന്റെ ഗൗരിയെ അവൾ അനുഭവിക്കുന്ന സങ്കടങ്ങൾ.. വിഷമങ്ങൾ എല്ലാം... എന്റെയും അവസ്ഥ ഇതു തന്നെയാണ്... മക്കളുടെയും...

അച്ഛനും മക്കളും ഒരിടത്ത്.. മമ്മ മറ്റൊരിടത്ത്....

"ഈശ്വരാ ട്രാൻസ്ഫർ എത്രയും പെട്ടെന്ന് ശരിയായിരുന്നെങ്കിൽ...."

ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു....

ഏട്ടാ നാളെ ഞായറാഴ്ച ആണ്.. നാളെയാണു പോകേണ്ടതെന്ന് ഓർക്കുമ്പോൾ നെഞ്ച് പൊടിയുകയാണു...."

എന്നെ സന്തോഷിപ്പിക്കാൻ റൊമാൻസ് അഭിനയിച്ചതാണെന്റെ ഗൗരി..ഞാൻ മനസിൽ കരയരുതെന്ന് അവൾ ആഗ്രഹിച്ചിട്ടുണ്ടാകും..പാവം....

"അത് നാളെയല്ലെ ഗൗരി.അതിനെക്കുറിച്ച് ആലോചിച്ചു നമ്മുടെ സന്തോഷം കളഞ്ഞു എന്തിനാ വെറുതെ ടെൻഷൻ അടിക്കുന്നത്"

ഉളളിലെ വേവലാതി പുറമെ പ്രകടിപ്പിക്കാതെ ഞാൻ പറഞ്ഞു...

"അതേ ആഴ്ചയിൽ നിന്നെ കിട്ടുന്നത്. ആകെ രണ്ടു ദിവസമാണ്... അഞ്ചു ദിവസത്തെ കടം വീട്ടാനുളളത് മറക്കരുത്...."

മനപ്പൂർവം സ്വിറ്റുവേഷൻ മാറ്റി ഞാനവളെ റൊമാന്റിക് മൂഡിലെത്തിക്കാൻ ശ്രമിച്ചു....

"വഷളൻ എന്നു പറഞ്ഞവൾ ലൈറ്റുകൾ അണച്ചു എന്നിലേക്ക് കൂടുതൽ ഇഴുകി ചേർന്നു....

ഞങ്ങൾക്ക് ഒരുശരീരവും  ഒരുമനസ്സുമായി  അലിഞ്ഞു ചേരാനായി....

ടെൻഷനു വിട പറഞ്ഞു കുറച്ചു നേരമെങ്കിലും സ്വസ്ഥമാകാനായിട്ട്.....

The end
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...


 രചന: സുധീ മുട്ടം
To Top