മയിൽപീലിക്കാവിൽ ❣️❣️ ഭാഗം 19

Valappottukal
മയിൽപീലിക്കാവിൽ ❣️❣️

ഭാഗം 19


" മുത്തശി....  എന്താ ഒന്നും പറയാത്തെ.. എന്തെങ്കിലും ഒന്ന് പറയ്..."

ആവണിയും നേദ്യയും തങ്ങൾക്കിപ്പോ ആരാണെന്നും ഇതുവരെ പാർവതിയമ്മക്ക്‌ അജ്ഞാതമായിരുന്ന
ആവണിയുടെ യഥാർത്ഥ കഥയും  മുത്തശ്ശിയെ അറിയിച്ച്,  ആ നാവിൽ നിന്നുമുള്ള മറുപടിക്കായി ടെൻഷനോടെ കാത്ത് നിൽക്കുകയാണ് രണ്ട് കൊച്ചു മക്കളും..

" മുത്തശ്ശി...." ഒരിക്കൽ കൂടി ആര്യനും നന്ദനും ഒന്നിച്ചു വിളിച്ചു...

പാർവതിയമ്മ അവർക്ക് നേരെ തിരിഞ്ഞ് നിന്ന് കണ്ണട ചൂണ്ട് വിരൽ കൊണ്ട് അല്പം കൂടി മുകളിലേക്ക് കയറ്റി വെച്ച്  രണ്ടു പേരെയും ഗൗരവത്തോടെ നോക്കി...
പതിയെ പതിയെ ആ മുഖത്ത് വിരിഞ്ഞ ചിരി ആര്യന്റെയും നന്ദന്റെയും ചുണ്ടുകളിലേക്കും വ്യാപിച്ചു..

ആര്യൻ ഓടിച്ചെന്ന് മുത്തശ്ശിയെ പൊക്കി എടുത്ത് വട്ടം കറക്കി..

" താഴെ ഇറക്കടാ തെമ്മാടി... എടാ താഴെ ഇറക്കാൻ..."

മുത്തശ്ശിയെ താഴെ ഇറക്കി ആര്യനും നന്ദനും അവരെ ഒരുപാട് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു...

" എന്റെ മക്കളുടെ സന്തോഷത്തിനപ്പുറം മറ്റൊന്നുണ്ടോ എനിക്ക്... ലക്ഷ്മി ചൈതന്യം ഉള്ള കുട്ടികളാ...  അവരെക്കാൾ നല്ല പെൺകുട്ടികളെ കാണാൻ കിട്ടില്ല.. നല്ല ചേർച്ചയാ നിങ്ങള് തമ്മിൽ.. പക്ഷേ  ആര്യാ... മാധവൻ..."

മകന്റെ തീരുമാനം എന്തായിരിക്കുമെന്ന ആശങ്കയായിരുന്നു പാർവതിയമ്മക്ക്..

" അച്ഛനെ ഞങ്ങളെക്കാൾ മുത്തശ്ശിക്ക് അറിയില്ലേ... അച്ഛന് ഒരെതിർപ്പും ഉണ്ടാകില്ല... അമ്മക്ക് അവരെ കാണുമ്പോൾ തന്നെ ഇഷ്ടപ്പെടും... കാവിലെ ചടങ്ങിന്  അവരിങ്ങോട്ട്‌ വരുമ്പോ ഞങ്ങൾ തന്നെ നേരിട്ട് പറയാം ആദ്യം.. മുത്തശ്ശി ഒന്ന് കൂടെനിന്നാൽ
മതി... "

ആര്യൻ പറഞ്ഞത് കേട്ട്  പാർവതിയമ്മ രണ്ടുപേരെയും ചേർത്ത് പിടിച്ചു...
"മുത്തശ്ശി എപ്പോഴും നിങ്ങടെ കൂടെ ഉണ്ടാകും.. നാളെ മുതൽ രണ്ട് ദിവസം വൃതം ഒക്കെയാണ് ആര്യാ... അതുകൊണ്ട് ഉത്സവത്തിന്റെ അവസാന ദിവസം നമുക്കവരുടെ വീട്ടിൽ പോവാം... ഞാൻ ചോദിക്കാം എന്റെ മക്കൾക്ക് വേണ്ടി അവരെ..."

ആര്യന്‍റെയും നന്ദന്റെയും മനസ്സ് സന്തോഷത്താൽ മതിമറന്നു....

പ്രണയം ഹൃദയത്തിൽ പെയ്യിക്കുന്ന മഴയുടെ തണുപ്പിൽ ആര്യനും നന്ദനും ഉറങ്ങുമ്പോൾ മറ്റൊരു പ്രണയത്തിന്റെ കൊടും താപത്തിൽ പകയുടെ കനലിനെ ഊതിക്കാച്ചി ഉറക്കം നഷ്ടപ്പെട്ട് മാധവത്തിൽ തന്റെ റൂമിനോടു ചേർന്ന
ബാൽക്കണിയിലെ  ആട്ടുകട്ടിലിൽ രാവിന്റെ നിശബ്ദതയിലേക്ക് മിഴികൾ പായിച്ച് ഇരിക്കുകയായിരുന്നു ജീവൻ...

മുടിയിഴകളിൽ മൃദുവായ തലോടൽ അനുഭവപ്പെട്ടപ്പോഴാണ് ചിന്തകളിൽ നിന്നവൻ ഉണർന്നത്... അമ്മയാണ്.. ചിന്തയിലാണ്ടിരിക്കുന്ന മകന്റെ മുഖവും മനസ്സുമോർത്ത് ഉത്കണ്ഠയോടെ നോക്കുന്ന അമ്മ..
വളരെ സൗമ്യമായി ജീവൻ സേതുലക്ഷ്മിയെ നോക്കി ചിരിച്ചു..
അവനിരികിലേക്ക്‌ അമ്മയെ പിടിച്ച് ഇരുത്തി ആ മടിയിലേക്ക് കിടന്നു അവൻ..

"എന്താ പറ്റിയെ എന്റെ കുട്ടിക്ക്..  നിന്നെ ഇങ്ങനെ കാണുമ്പോ അമ്മക്കും അച്ഛനും സമാധാനം ഉണ്ടാകുമോ...അച്ഛന്റെ തീരുമാനം ഇന്ന് വരെ തെറ്റിയിട്ടുണ്ടോ..?  നിന്റെ ഈ ഒഴിഞ്ഞു മാറ്റം അച്ഛന് എത്രമാത്രം വേദനിക്കും എന്ന് നീ ഓർക്കുന്നുണ്ടോ..."?

വിഷമത്തോടെ സേതുലക്ഷ്മി പറഞ്ഞു നിർത്തിയതും മുടിയിഴകളിൽ തഴുകുന്ന അമ്മയുടെ വിരലുകൾ പിടിച്ച് നെഞ്ചോട് ചേർത്ത് ചെറു ചിരിയോടെ ജീവൻ സേതുലക്ഷ്മിയെ നോക്കി..

" അമ്മ വിഷമിക്കണ്ട... ഇനി എന്റെ ഭാഗത്ത് നിന്നും യാതൊരു പ്രശ്നവും ഉണ്ടാകില്ല... "

  സേതുലക്ഷമി  വാത്സല്യത്തോടെ ജീവന്റെ നെറ്റിയിൽ ഉമ്മ വെച്ചു..
" പിന്നെ... മോനെ.. മറ്റൊരു കാര്യം കൂടി ഉണ്ട്.. അത്... നിന്റെ..."

" എന്റെ കല്യാണം... അല്ലേ... അതല്ലേ അമ്മക്ക് പറയാനുള്ളത്...?"  അവൻ അലസമായി പുറത്തേക്ക് മിഴികൾ പായിച്ചു...

" അതേ മോനെ... ഇനിയും നീ അതിനു എതിര് പറയരുത്... നിനക്കിഷ്ടപ്പെടുന്ന ഏത് പെൺകുട്ടിയെയും നമുക്ക് ആലോചിക്കാം..."
ഒരു ദീർഘശ്വാസം എടുത്തുകൊണ്ട്  ജീവനൊന്ന് മൃദുവായി ചിരിച്ചു.. ഉള്ളിലപ്പോൾ ഗായത്രിയോടുള്ള വെറുപ്പ് അഗ്നി പർവതം പോലെ തിളച്ച് മറിയുന്നുണ്ടായിരുന്നു...

" അച്ഛനും അമ്മയും കുറച്ചു കൂടി സമയം തരണം എനിക്ക്... ഇപ്പൊ ഒരു വിവാഹം എന്റെ ചിന്തയിൽ കൂടി ഇല്ല. പക്ഷേ എന്റെ അമ്മക്കുട്ടിക്ക്‌ ഞാൻ ഉറപ്പ് തരുന്നു.. ഒരുപാട് വൈകാതെ തന്നെ നമുക്കെല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കാം..."

 അമ്മയുടെ സമാധാനത്തോടെയുള്ള ചിരി കണ്ട് നെറുകയിലൂടെ തഴുകുന്ന ആ വിരലുകളുടെ തലോടലേറ്റ് ജീവൻ ഉറക്കത്തിലേക്ക് വീണു...

            ***********

മഞ്ഞ നിറത്തിന്റെ  ശോഭയിൽ അടിമുടി തിളങ്ങി നിൽക്കുന്ന വലിയ പുരക്കൽ മാളിക കല്യാണത്തലേന്നുള്ള ഹൽദി ചടങ്ങിനു വേദിയകുവാൻ പൂർണമായി സജ്ജമായിരിക്കുന്നു. 
തോരണങ്ങൾ കുഞ്ഞുവിളക്കുകൾ ബലൂണുകൾ  ചെണ്ടുമല്ലി പൂമാലകൾ തുടങ്ങി മുക്കിനും മൂലയിലുമുള്ള  അലങ്കാര വസ്തുക്കളെല്ലാം പീതവർണ്ണത്തിന്റെ രാജകീയ പ്രൗഢിയോടെ കല്യാണ വീടിനെ അതിമനോഹരമാക്കി.. ആഘോഷ നിമിഷങ്ങളിൽ മതിമറന്ന ഒരു സായാഹ്നം..

കണിക്കൊന്ന പൂക്കൾ വസന്തം തീർത്ത പോലെ അണിഞ്ഞൊരുങ്ങിയ പെൺകുട്ടികൾ  മണവാട്ടിയെ ഹൽദി ചാർത്തുമ്പോൾ ബന്ധുക്കളായ  മുതിർന്നവരും അവരോടൊപ്പം ആവേശത്തോടെ  കൂടുന്നുണ്ട്....

ഇളം നീല നിറത്തിലുള്ള അനാർക്കലി സൽവാറിൽ തിളങ്ങി നിൽക്കുന്ന ആവണിയിലും  വാഴക്കൂമ്പിന്റെ നിറമുള്ള സൽവാറിൽ  സുന്ദരിയായിരിക്കുന്ന നേദ്യയിലുമായിരുന്നു ചടങ്ങിനെത്തിയ  ഒട്ടുമിക്കവരുടെയും കണ്ണ്..

 കുട്ടിപ്പടയുടെ അപ്രതീക്ഷിതമായ ഓട്ടപാച്ചിലിൽ  അഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ചെണ്ടുമല്ലികപൂക്കൾ കൊണ്ടുള്ള പൂമാലകൾ യഥാസ്ഥാനത്ത് വീണ്ടും വീണ്ടും കെട്ടിവെച്ച് തളർന്നിരിക്കുന്ന നേദ്യയോട്‌ ഇടയ്ക്ക് കണ്ണ് കൊണ്ട് ആവണി അന്വേഷിക്കുന്നുണ്ട് 'വന്നില്ലല്ലോ അവരിതുവരെ....'

"പോടീ.. മനുഷ്യൻ ഇവിടെ ഊപ്പാടിളകി ഇരിക്കുമ്പോഴാ... വരുമ്പോൾ വരട്ടെ"..
നന്ദനെ കാണാൻ വൈകുന്നതിനുള്ള പരിഭവത്തോടെയും ദേഷ്യത്തോടെയുമുള്ള  നേദ്യയുടെ ശബ്ദമില്ലാതെയുള്ള ചുണ്ടുകളുടെ ചലനങ്ങൾ ആവണിക്ക് മനസ്സിലായതുകൊണ്ട് അവൾ കുറുമ്പോടെ ചുണ്ട് കോട്ടി മുഖംതിരിച്ചു...

സന്തോഷ നിമിഷങ്ങൾക്ക് സംഗീതത്തിന്റെ  മേമ്പൊടി ചേർത്തു കൊണ്ട് ഓർക്കസ്ട്ര ടീം നൃത്തം ചെയ്യാൻ തയ്യാറെടുക്കുന്ന പെൺകുട്ടികളോടായി തുടങ്ങാമെന്ന് അനൗൺസ്മെൻറ് നൽകിയപ്പോൾ ആവണി പ്രതീക്ഷയോടെ വാതിൽക്കലേക്ക് വീണ്ടും നോക്കി...
നേദ്യയും നോക്കാതെ നോക്കി.....  ഇല്ല അവരെത്തിയിട്ടില്ല രണ്ടുപേരുടെയും മുഖം മങ്ങി..

കല്യാണ പെണ്ണിന്റെ കൂട്ടുകാരികളിൽ  ഒരുവൾ ആവണിയുടെ കൈയും പിടിച്ചു വലിച്ചു കൊണ്ടു പോകും വരേയും അവളുടെ കണ്ണുകൾ ആര്യനേ തേടി...
ലൈറ്റുകൾ അണഞ്ഞു..

"മധുമതീ പൂ വിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ.."

എല്ലാവരുടെയും ശ്രദ്ധ ആ ശബ്ദം കേട്ടിടത്തേക്ക് നീങ്ങിയപ്പോൾ അവിടെ മാത്രം ഒരു കുഞ്ഞു നീലവെളിച്ചം തെളിഞ്ഞു.. ആവണി ആ കുഞ്ഞു പ്രകാശത്തിൽ തിളങ്ങുന്ന നീല നക്ഷത്രമായി കാണികളുടെ കണ്ണിനെ കുളിരണിയിപ്പിച്ചു..
ആ ഗാനം പിന്നീട് ഓർക്കസ്ട്ര ഏറ്റെടുത്തു.. ഏതാണ്ട് സിനിമാസ്റ്റൈൽ പ്രകടനത്തിനായി പെൺകുട്ടികൾ അവൾക്കൊപ്പം അണിനിരന്നു.... നൃത്തം ആരംഭിച്ചു വീണ്ടും ആ വരികൾ ഒരിക്കൽ കൂടി ആവണിയുടെ ശബ്ദത്തിലൂടെ ഒഴുകിയെത്തി...

"മധുമതീ പൂ വിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ.."

"മധുരമീ ഗാനം കേൾക്കുമ്പോൾ മനസ്സിൽ രാഗ ലോലമായ് "

ആ വരികൾ കേട്ടതും ഞെട്ടി തിരിഞ്ഞ് ശബ്ദം കേട്ടിടത്തേക്ക് നോക്കിയതും സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടർന്നു... 

 ' ആര്യൻ'

നേദ്യയുടെ  കണ്ണുകൾ  പക്ഷേ നിരാശയോടെ താഴ്ന്നു. നന്ദനെ  പ്രതീക്ഷിച്ച അവൾക്ക് ആര്യനെ മാത്രമാണ് കാണാൻ പറ്റിയത്.. മിഴികൾ താഴ്ത്തി നിൽക്കുമ്പോൾ തോളിൽ പതുക്കെ ഒരു തട്ടൽ... ഈർഷ്യയോടെ നോക്കിയതും നേദ്യയുടെ കണ്ണുകൾ വിടർന്നു.. കുസൃതി ചിരിയോടെ അവൾക്കരികിൽ നന്ദൻ....

ആരും കാണാതെ നേദ്യയുടെ ഇടം കൈയ്യിൽ അവന്റെ വിരലുകൾ കോർത്ത് ഒന്നുമറിയാത്ത പോലെ മുന്നോട്ട് നോക്കി ചിരിയോടെ നിന്നു..
നേദ്യ ആ മുഖത്തേക്ക് നോക്കി നാണത്തോടെ അതിലുപരി സന്തോഷത്തോടെ ചിരിച്ചു... ശേഷം അവളും മുന്നോട്ട് നോക്കി നിന്നു… പിന്നീടവിടെ ആവണിയുടെയും ആര്യന്റെയും ശബ്ദമാധുര്യത്തിന് ഒപ്പം ആ ഗാനത്തിന്റെ ചലച്ചിത്രാവിഷ്കാരം പോലെ വൈവിധ്യമാർന്ന നൃത്ത വിസ്മയത്തിന് സാക്ഷികളാവുകയായിരുന്നു ചടങ്ങിന് വന്നെത്തിയ അതിഥികൾ എല്ലാം...

"കാണുന്നു  നിന്നെപ്പോലെ സൂര്യനായ് അന്തിവെയിൽ ചായുന്ന ചന്തവും നീ തന്നെ..."
(ആവണി)

" കേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യും കാറ്റിൻറെ പാട്ടിലും നിൻ നാദം"
(ആര്യൻ)

"നാമൊരേ വീണയായ്‌ നാമൊരേ ഈണമായ്"...(ആവണി)

ആ വരികൾ ആര്യന്റെ ശബ്ദത്തിലും അലയടിച്ചപ്പോൾ നാണത്താൽ അവളുടെ കവിളുകൾ ചുവന്നു..
പിന്നീടുള്ള വരികൾ ഒന്നിച്ചു പാടുന്നതിനോടൊപ്പം അവൾ അറിയാതെ തന്നെ പിറകിലേക്കടുക്കുന്ന അവളുടെ ചുവടുകൾ കാണുമ്പോൾ അവനിൽ ഒരു കുസൃതിച്ചിരി വിടർന്നു...

നീളമുള്ള ഇടനാഴിക്ക് അടുത്തേക്ക് ആ പെൺകുട്ടികളുടെ ചുവടുകൾ നീങ്ങിയപ്പോൾ അവസാനമായി നിന്നിരുന്ന ആവണിയുടെ കൈകളിൽ പിടിച്ചു വലിച്ച്‌ അടുത്തുള്ള കുഞ്ഞു മുറിയിലേക്ക് ആരോ തള്ളിയിട്ടു..

വാതിലിന്റെ കൊളുത്തു വീഴുന്ന ശബ്ദം കേട്ട് ഭയത്തോടെ പിന്തിരിഞ്ഞു നോക്കി അലറാൻ  തുടങ്ങവേ ആരോ
അവളുടെ വായ പൊത്തി...

വേദിയിൽ അടുത്ത പാട്ടിനായി താളം മുറുകിയിരുന്നു അപ്പോഴേക്കും.... 

          ********

നേദ്യയുടെ കൈവിരലുകളിൽ വിരലുകൾ കോർത്ത് നിന്നിരുന്ന നന്ദനെ സദസ്സിൽ ഉയർന്നുകേൾക്കുന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാൻ ഏതോ ഒരു പെൺകുട്ടി പിടിച്ചു വലിച്ചു കൊണ്ടു പോകുമ്പോൾ കണ്ണുകൾ ചുവന്നു ഭദ്രകാളി രൂപമെടുക്കാൻ തയ്യാറായി നിന്ന നേദ്യയെ ഒറ്റത്തവണയേ നന്ദൻ നോക്കിയുള്ളൂ ... ചിരിക്കണോ കരയണോ എന്നറിയാത്ത  അവസ്ഥയായിരുന്നു അവന്...

നന്ദൻ പരമാവധി ഒഴിഞ്ഞു മാറിയിട്ടും ആ പെണ്ണ് വിടുന്ന മട്ടില്ല.. ആളുകൾ ആണെങ്കിൽ പ്രോത്സാഹിപ്പിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ ഒരു വഴിക്ക് ആക്കുന്നുണ്ട്..  നേദ്യയുടെ അസൂയ നിറഞ്ഞ ദേഷ്യം അവളുടെ ഭംഗി വർധിപ്പിക്കുന്നുണ്ടായിരുന്നു...അവളിൽ നിന്ന് കണ്ണെടുക്കാതെ ഒന്നുരണ്ട് ചുവടുകൾ വെക്കുമ്പോൾ നന്ദൻ ആസ്വദിക്കുകയായിരുന്നു തന്റെ  പെണ്ണിൻറെ കുശുമ്പിന്റെ ചന്തം....
നേദ്യയുടെ മുഖം വലിഞ്ഞു മുറുകി പൊട്ടാറായി.. കണ്ണിൽ ഉരുണ്ടുകൂടിയ നീർ മണികൾ മറക്കാനായി അവൾ അവിടെ നിന്നും അല്പം മാറി നിന്നു..

നൃത്തം അവസാനിക്കുമ്പോൾ ഹൽദി ചടങ്ങ് ആഘോഷ പൂർണമായി മാറിയതിന്റെ സന്തോഷത്തിലായിരുന്നു വലിയപുരക്കൽ കുടുംബാംഗങ്ങൾ.. കണ്ണും മനസ്സും നിറഞ്ഞ മുതിർന്നവർ വധുവിന് അനുഗ്രഹം ചൊരിഞ്ഞു..

ഇടനാഴിയിലൊരു അറ്റത്ത് മാറിനിന്ന് നഖം കടിച്ച് നന്ദനെ അറിയാവുന്ന ചീത്ത എല്ലാം വിളിച്ച് തനിക്ക് അരികിൽ തൂങ്ങിയാടുന്ന ചെണ്ടുമല്ലി മാലകൾ വലിച്ചു പൊട്ടിക്കുന്ന  നേദ്യയെ ചിരി അമർത്തി പിടിച്ചു കൊണ്ട് വീക്ഷിക്കുകയായിരുന്നു നന്ദൻ..

അവൻറെ സാന്നിധ്യം തിരിച്ചറിഞ്ഞതും
തിരിഞ്ഞുനിന്ന് നന്ദന്റെ നെഞ്ചിലേക്ക് രണ്ട് കൈകളും കൊണ്ട് അവൾ ഇടിച്ചു കൊണ്ടിരുന്നു..

"ആ..... നോവുന്നെടി പെണ്ണേ..."

അവളുടെ ഇരു കൈകളും തന്റെ  വലംകൈ കൊണ്ട് പിടിച്ചടക്കി നന്ദൻ അവളെ തന്നിലേക്ക് വലിച്ചു ചേർത്തു ..

"നിന്റെ  ഈ കുശുമ്പ് നിന്നെ എത്ര സുന്ദരിയാക്കുന്നുണ്ടെന്ന് അറിയുമോ...
എനിക്ക് മാത്രം അവകാശപ്പെട്ട ഈ ഭംഗി കാണാൻ വേണ്ടിയല്ലേ ഞാനങ്ങനെ നിന്ന് കൊടുത്തത് ..."

അവളുടെ കണ്ണുകളിൽ നിന്ന് അടർന്നു വീഴാൻ ഒരുങ്ങിയ നീർത്തുള്ളികളെ അധരങ്ങളാൽ ഒപ്പിയെടുക്കാൻ അവന്റെ  നെഞ്ചകം വെമ്പി..
തന്നോട് അടുക്കുന്ന അവനെ നാണം കലർന്ന ചിരിയോടെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ ഒന്നുകൂടി ശക്തിയാൽ നന്ദൻ അവളെ ചേർത്തു പിടിച്ചു..

"ഒന്നടങ്ങി നിൽക്കെടി പെണ്ണേ  ഞാൻ ഒരു കാര്യം പറയട്ടെ...."

നന്ദന്റെ കണ്ണുകളിലേക്ക് നോക്കി അവൻറെ വാക്കുകൾക്കായി നേദ്യ കാതോർത്തു നിന്നു...

      **********
കണ്മുന്നിൽ ആര്യനെ കണ്ടപ്പോൾ ആണ് ആവണിയുടെ ശ്വാസം നേരെ വീണത്....  പിന്നീട് അവൻ പറഞ്ഞ കാര്യം കേട്ടപ്പോൾ മനസ്സും നിറഞ്ഞു... 

" ഈശ്വരാ..... സത്യമാണോ....?

ആവണിയുടെ മുഖം പാരിജാതപൂ പോലെ വിടരുന്നത് ആസ്വദിക്കുകയായിരുന്നു ആര്യൻ...

" അതേടി പെണ്ണെ... ഇന്ദീവരത്തെ പാർവ്വതിയമ്മ കൊച്ചുമക്കളുടെ പെൺകുട്ടികളെ കാണാൻ രണ്ടുദിവസം കഴിഞ്ഞ് വരും.. മുത്തശ്ശിക്ക് പൂർണ്ണ സമ്മതം..."

ആവണി സന്തോഷംകൊണ്ട് അവന്റെ  നെഞ്ചിലേക്ക് ചാഞ്ഞു.. ആര്യന് ഇതിൽ പരം സന്തോഷം കിട്ടാനുണ്ടോ.. കിട്ടിയ അവസരം പാഴാക്കാതെ അവളെ ചേർത്തു പിടിക്കാൻ പോയതും അവൾ പെട്ടെന്ന് അവനിൽനിന്ന് അകന്ന് മാറി... മനസ്സ് നിറഞ്ഞ് സന്തോഷത്താൽ പരിസരം മറന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു  പോയതാണ്.. നാണത്തോടെ തലതാഴ്ത്തി നിന്ന ആവണിയുടെ താടി തുമ്പ്  പിടിച്ചുയർത്തി അവനാ കണ്ണിലേക്ക് നോക്കി...

" ഈ കഴുത്തിൽ താലിചാർത്തി നിന്നെ സ്വന്തമാക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വേണി ഞാൻ ...
നീ എന്റെ  മാത്രമായി മാറുന്ന ദിവസത്തിനായി ഇനിയെത്രനാൾ.... അറിയില്ല.... മയിൽപീലി കാവിൽ നമുക്ക് നാലുപേർക്കും കൂടി ചേർന്നുനിന്നു പ്രാർത്ഥിക്കണം... നിന്നെ ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റുന്നില്ലടീ... അത്രയ്ക്ക്  ..അത്രയ്ക്ക് നീ എന്നിൽ നിറഞ്ഞു നിൽക്കുന്നുണ്ട്...."

ആര്യന്റെ വാക്കുകൾ കേട്ട് നിറഞ്ഞുതുളുമ്പിയ അവളുടെ കണ്ണുകളെ അവന്റെ ഹൃദയതാളം തലോടുന്നുണ്ടായിരുന്നു...
നീ എന്റെത് മാത്രമാണെന്ന വരികൾ ആ ഹൃദയതാളത്തിൽ അവൾ കേട്ടുകൊണ്ടിരുന്നു...

വീണ്ടും അവനിൽ നിന്ന് അടർന്നുമാറി അവൾക്ക് പിന്നിലായുള്ള വാതിലിനടുത്തേക്ക് നീങ്ങുന്ന ആവണിയെ കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവൻ നോക്കി...

"ഡി അവിടെ നിന്നോ... മര്യാദയ്ക്ക്... "

"ഇല്ല മതി ശൃംഗാരം... ഞാൻ പോവാ..."

ചിരിച്ചു കൊണ്ട് അവൾ പിന്നിലേക്ക് ഓരോ അടി വെച്ചു കൊണ്ടിരുന്നു...

"നിക്കാനാപറഞ്ഞേ.... അവിടെ നിന്നോ..."

" ഇല്ലന്നെ..."

പിന്നിലേക്ക് നീങ്ങുന്ന അവളുടെ ഓരോ ചുവടിനൊപ്പം അവന്റെ കാലുകൾ അവൾക്കടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു..

"ദേ.. ഏട്ടാ... വേണ്ടാട്ടോ..."

"നിനക്ക് വേണ്ടായിരിക്കും പക്ഷേ എനിക്ക് വേണം... ഇത്രയും നല്ലൊരു ന്യൂസ് ഞാൻ പറഞ്ഞിട്ട്  നീ  തിരിച്ചൊന്നും തരാതെ പോകുന്നത് ശരിയാണോ മുത്തേ....?"

അവൻ മീശപിരിച്ച് കൊണ്ട് അവളെ വലം കൈയ്യാൽ പിടിക്കാനാഞ്ഞതും ഇടം കൈ ഉയർത്തി അവൾ വാതിലിന്റെ സാക്ഷ മാറ്റിയതും ഒരുമിച്ചായിരുന്നു...

നെഞ്ചിലേക്ക് അവളെ വലിച്ചു ചേർത്ത് പിൻ കഴുത്തിൽ പിടിച്ച് അവളുടെ മുഖത്തേക്ക്  മുഖം അടുപ്പിക്കുമ്പോൾ അവനാ കണ്ണിലേക്കൊന്നു നോക്കി.. ഒരു നിമിഷം അവന്റെ ശ്രദ്ധ മാറി കൈകൾ അയഞ്ഞതും അവളൊന്നു കുതറി കുസൃതി ചിരിയോടെ അവനെ തള്ളി മാറ്റി വളരെ വേഗത്തിൽ വാതിൽ തുറന്ന് പിന്തിരിഞ്ഞ് അവനെ നോക്കി...

 തനിക്ക് പിന്നിലേക്ക് നോക്കുന്ന ആര്യന്റെ കണ്ണുകളിൽ കണ്ട ഭയം,  അവനിൽ അപ്പോൾ കാണുന്ന ഭാവമാറ്റം ആവണിയുടെ ചുണ്ടിലെ ചിരി മായ്ച്ച് കണ്ണുകളിൽ പരിഭ്രമം വരുത്തി..
നിറകണ്ണുകളോടെ രക്തവർണ്ണമായി മാറിയ മുഖത്തോടെ സീത....
കൂടെ ശാരദാമ്മയും

"അമ്മേ.... ഞാൻ... "

വിറക്കുന്ന ചുണ്ടുകളോടെ കണ്ണുനീരാൽ കാഴ്ച്ച മറയ്ക്കപ്പെട്ട മിഴികളോടെ ആവണിയിൽ നിന്നും വന്ന വാക്കുകളെ മുഴുവനാക്കാൻ സമ്മതിക്കാതെ  അവളുടെ മുഖമടച്ചു  ഒരൊറ്റ അടിയായിരുന്നു സീത.... കലിയടങ്ങാതെ മറു കവിളിലും ആഞ്ഞടിച്ചു.പുറകിലേക്ക് വെച്ച് പോയ അവളെ അതീവ ഹൃദയ ഭാരത്തോടെ ആര്യൻ കൈകളിൽ താങ്ങി നിർത്തി.. അതുകൂടി കണ്ടതും സീത ദേഷ്യം കൊണ്ട് വിറച്ച് അവളെ പിടിച്ചുവലിച്ച് ആ വീടിനു പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആര്യൻ അവർക്കു മുന്നിലേക്ക് കയറി തടസമായി നിന്നു..

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അതുകണ്ടപ്പോൾ സീതയുടെ ഉള്ളൊന്നു പിടഞ്ഞു.. പക്ഷേ മുഖത്ത് യാതൊരു ഭാവ മാറ്റവും വരുത്താതെ ദേഷ്യത്തോടെ നോക്കി..
കുറ്റം പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ തലതാഴ്ത്തികൊണ്ട് ഇടറുന്ന ശബ്ദത്തോടെ ആര്യൻ പറഞ്ഞ് തുടങ്ങി...

"ആന്റി... ഞാനാണ് ...അവളൊരു തെ...."

ആര്യൻ പറഞ്ഞു മുഴുവൻ ആകുന്നതിനുമുമ്പ് കൈയുയർത്തി സീത അവനെ തടഞ്ഞു...
ഇത് കണ്ടുകൊണ്ടാണ് നന്ദനം നേദ്യയും വരുന്നത്.. കരഞ്ഞുകൊണ്ട് നിൽക്കുന്ന ആവണിയും നിസ്സഹായനായി നിൽക്കുന്ന ആര്യനും ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന സീതയും..
നേദ്യയെ കണ്ടതും ശാരദ അവളെ രൂക്ഷമായി ഒന്ന് നോക്കി... അവൾ നന്ദന്റെ അരികിൽ നിന്നും അല്പം മാറിനിന്നു..

"ഒരക്ഷരം മിണ്ടരുത്...  ചോദിക്കാനും പറയാനും ആരും ഇല്ലാതെ,  മുതിർന്ന പെൺകുട്ടിയുണ്ടെന്ന്  പോലും ചിന്തിക്കാതെ വരുന്നവർക്കും പോകുന്നവർക്കും അമിത സ്വാതന്ത്ര്യം കൊടുത്ത എന്നെയാണ് തല്ലേണ്ടത്.....
ആരോരുമില്ലാത്തത് മുതലെടുക്കും എന്ന് കരുതിയില്ല.. "

ആര്യന്റെ മുഖത്ത് നോക്കാതെയാണ് അത്രയും സീത പറഞ്ഞത്...
ആ വാക്കുകൾ ഇടുത്തി പോലെ കാതുകളിൽ പ്രഹരം തീർത്തപ്പോൾ ആര്യൻ കണ്ണുകൾ ഇറുക്കിയടച്ചു..

" സീതമ്മേ....."

നന്ദന്റെ അലർച്ച കേട്ടാണ് സീത തിരിഞ്ഞു നോക്കിയത്... മകനായി ചേർത്തുനിർത്തിയവന്റെ  കണ്ണുകളിലെ അപ്പോഴത്തെ ഭാവം സീതയുടെ നെഞ്ചിനെ  നീറ്റുന്നുണ്ടായിരുന്നു...

"സീതമ്മ ഇപ്പോ എന്താ പറഞ്ഞേ.... എന്താ പറഞ്ഞേ... ന്ന്..."?
ചിലമ്പി കൊണ്ട് ചിതറിയ വാക്കുകളിൽ നന്ദന്റെ മനസ്സ് കാണാമായിരുന്നു സീതയ്ക്ക്..

"എന്റെ  സീതമ്മ തന്നെയാണോ ഇപ്പൊ ഇത് പറഞ്ഞെ.... എന്റെ  കണ്ണിലേക്ക് ഒന്നു നോക്കമ്മേ...."

സീതയുടെ കൈകളിൽ പിടിച്ചു കൊണ്ട് കൊച്ചുകുഞ്ഞിനേ പോലെ അപേക്ഷിക്കുന്ന നന്ദനേ കണ്ട് നേദ്യയുടെ നെഞ്ച് വിങ്ങുകയായിരുന്നു... സീതയുടെ അവസ്ഥയും  മറിച്ചായിരുന്നില്ല.. പക്ഷേ സീതയ്ക്ക് അവന്റെ  കണ്ണുകളെ നേരിടാൻ ആവുമായിരുന്നില്ല..

"ഇവിടെ ഇപ്പൊ എന്താ നടന്നതെന്ന് സീതമ്മയുടെ ദേഷ്യം കാണുമ്പോൾ എനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ട്... പക്ഷേ സീതമ്മേ ഞങ്ങൾ ഇത് പറയാനിരിക്കുകയായിരുന്നു...  ആര്യന്...."

കരഞ്ഞു കൊണ്ടിരിക്കുന്ന  ആവണിയെ ആര്യന്റെ അരികിലേക്ക് പിടിച്ചുനിർത്തി നന്ദൻ ..
ശാരദയും  സീതയുടെ ഈ ഭാവ മാറ്റം കണ്ടു പകച്ച് നിൽക്കുകയാണ്.. നന്ദനെ ബാക്കി പറയാൻ സമ്മതിക്കാതെ സീത കൈയ്യുയർത്തി തടഞ്ഞു..

"ഇന്നത്തോടെ തീർന്നു.... ഇനി ഒരു ബന്ധത്തിന്റെ  പേരിലും നമ്മൾ തമ്മിൽ കാണാൻ ഇടവരരുത്...."

കേട്ടത് സഹിക്കാനാവാതെ ആര്യനും നന്ദനും സീതയെ നോക്കി... താങ്ങാൻ കഴിയുന്നതിലും വേദന ആ കണ്ണുകളിലും ഉണ്ടെന്ന് നന്ദനും കാണുന്നുണ്ടായിരുന്നു..

ആവണിയുടെ തേങ്ങൽ ആര്യന്റെ നെഞ്ചിൽ  ശക്തമായി തറച്ചു... രക്തം പൊടിയുന്ന വേദന... ആവുന്നില്ല പെണ്ണേ ഇത് കാണാൻ ... നിന്റെ  കണ്ണീരെന്നെ ചുട്ടു പൊള്ളിക്കുന്നു..
അവളെ പിടിച്ചുവലിച്ച് സീത പുറത്തേക്ക് നടക്കുമ്പോൾ ശാരദയ്ക്ക് പിറകിലായി നേദ്യയും നടന്നു... പിന്തിരിഞ്ഞ് നിറകണ്ണുകളോടെ ആര്യനെയും നന്ദനേയും നോക്കി ... വ്യർത്ഥമെന്ന് അറിയാമായിരുന്നിട്ടും കണ്ണീർ തുളുമ്പുന്ന കണ്ണുകളാൽ അവരെ ആശ്വസിപ്പിച്ചു കൊണ്ട് അവരോടൊപ്പം പോയി..
അകന്നു പോകുന്നവരെ നോക്കി നിൽക്കെ നന്ദന്റെ കൈകളിൽ ആര്യന്റെ കൈകൾ മുറുകി..

"എന്നോട് പൊറുക്കടാ ഞാൻ.... ഞാൻ കാരണമാ..  ഇങ്ങനെ ഒക്കെ...."

ഇടറിയ ശബ്ദത്തോടെ ആര്യനത്‌ പറയുമ്പോൾ നന്ദന്റെ കണ്ണുകളും നിറഞ്ഞിരുന്നു..
അപ്പച്ചിയുടെ വാത്സല്യം  മതിവരുവോളം അനുഭവിക്കുന്നുണ്ടെങ്കിലും സീത അവന് മരിച്ചുപോയ അമ്മയുടെ സാന്നിധ്യവും ഗന്ധവും ആയിരുന്നു.. കണ്ണുകൾ അമർത്തി തുടച്ച്
അവൻ ആര്യനേ നോക്കിയപ്പോൾ ആദ്യമായി തന്റെ  മുൻപിൽ കണ്ണു നിറച്ചു കൊണ്ട് നിൽക്കുന്ന അവനെ കണ്ട് നെഞ്ചിൽ ഒരായിരം അമ്പുകുത്തി ഇറങ്ങുന്ന വേദന തോന്നി നന്ദന്..

ആര്യനെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടുമ്പോൾ അവനെ കേൾപ്പിക്കാനായി കൃത്രിമമായി ഒന്ന് ചിരിച്ചു നന്ദൻ..

" എന്റെ ആര്യാ.... നിനക്ക് തോന്നുന്നുണ്ടോ സീതമ്മക്ക് എന്നെ മാറ്റി നിർത്താൻ കഴിയുമെന്ന്... ഇപ്പൊൾ ഈ കേട്ടതൊക്കെ  നമ്മളോടുള്ള സ്നേഹം തന്നെയാണ്.... നമ്മളോട് പറഞ്ഞ വാക്കുകൾ ഓർത്ത്   നമ്മളിപ്പോൾ വേദനിക്കുന്നതിന്റെ ആയിരമിരട്ടി  ആ മനസ്സ് വേദനിക്കുന്നുണ്ട് "
നന്ദനിൽ നിന്ന് അടർന്നു മാറി ആര്യൻ അവനെ സംശയത്തോടെ നോക്കി...

" വേണി നിന്റെ സ്നേഹം ആദ്യം നിരസിച്ചതെന്ത് കൊണ്ടാണോ അതെ കാരണം തന്നെയാണ് സീതമ്മയുടെ ഈ അഭിനയത്തിന് പിന്നിൽ..."

 " ആയിരിക്കുമോഡാ ...?"

" പിന്നല്ലാതെ...."

ആര്യനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കുകളിൽ  സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു നന്ദൻ..

" പോകാം ഡാ.... മുത്തശ്ശി മാത്രമാണ് നമ്മുടെ ഈ മുറിവിനുള്ള ഔഷധം..."

ചിന്തകളുടെ ഭാരവുമായി ഇരുവരും കല്യാണ വീടിന്റെ പടിയിറങ്ങുമ്പോൾ വലിയ പുരക്കൽ മാളിക ഇനിയുമാവസാനിക്കാത്ത ആഘോഷത്തിമിർപ്പിലേക്ക്‌ രാവിനെ ക്ഷണിക്കുകയായിരുന്നു...

           *********

പുറത്ത് പെയ്യുന്ന മഴയേക്കാൾ ശക്തമായി ഉള്ളിൽ ആർത്തലച്ച് പെയ്യുന്ന ചിന്തകൾ കൊണ്ട് കലുഷിതമായ മനസ്സുമായി ബാൽക്കണിയിലെ  ചാരുപടിയിലേക്ക് ചാഞ്ഞു കൊണ്ടുള്ള ആര്യന്റെ ഇരിപ്പ് കണ്ട്  സഹിക്കവയ്യാതെ തന്റെ ഉള്ളിൽ എരിയുന്ന കനലിനേ മറച്ചു പിടിച്ച് നന്ദൻ അവനരികിലേക്ക്‌ വന്നു നിന്നു..

"ഡാ....." ആർദ്രമായ ആ വിളി അവനെ ചിന്തകളിൽ നിന്നുണർത്തി...

" നന്ദാ... അവളെ കാണാതെ എനിക്ക് ശ്വാസം മുട്ടുന്നു...  ഇൗ രണ്ടു ദിവസവും സീതാന്റി മനഃപൂർവം അവളെ ക്ഷേത്രത്തിലേക്ക് വിടാതിരുന്നതല്ലെ...    ഞാൻ.... എനിക്ക്. .. എനിക്കവളെ .. അവളെ വേണം നന്ദാ.... നീ നേദ്യയെ ഒന്ന് കൂടി വിളിച്ച്  നോക്ക്... വേണിയുടെ ശബ്ദമെങ്കിലും..." അവന്റെ ശബ്ദം ഇടറി..

"ഡാ.... രാഘവൻ അങ്കിളിന്റെ ഫോണിൽ നിന്ന് നേദ്യ ഇങ്ങോട്ട് വിളിക്കുന്നത് എത്ര കഷ്ടപ്പെട്ടിട്ടാണ് അറിഞ്ഞൂടെ  നിനക്ക്.. എത്ര തവണ വേണിക്ക് ഫോൺ കൊടുക്കാൻ ശ്രമിച്ചു.... നടന്നോ...
സീതമ്മ അവൾക്ക് ഇടം വലം നിൽക്കുകയല്ലെ..."
ആ പേരു പറയുമ്പോൾ നന്ദന്റെ ശബ്ദത്തിലെ നോവ് ആര്യൻ തിരിച്ചറിഞ്ഞു..

" നന്ദാ... ക്ഷേത്രത്തിൽ വച്ച് സീതാന്റി നമ്മളെ ഒന്ന് നോക്കിയ പോലുമില്ലല്ലോ... സംസാരിക്കാൻ ശ്രമിച്ചപ്പൊഴൊക്കെ അകന്നു മാറി .. എന്നോട്.... എന്നോട് ദേഷ്യം തോന്നുന്നുണ്ടോ... നിനക്ക് ..ഞാൻ കാരണം..."
ആര്യൻ പറഞ്ഞ് കഴിയും മുമ്പേ നന്ദന്റെ ശബ്ദം ഉയർന്നു..

" ദേ...ഒരൊറ്റ വീക്ക് തരും ഞാൻ... അവന്റെ ഒരു സെന്റി.... എന്റെ  സീതമ്മ പാവം അല്ലേടാ... ഈ നന്ദന്റെ പാവം അമ്മ... പിന്നെ... ആരു പറഞ്ഞു നിന്നോട് നമ്മളെ നോക്കിയില്ലെന്ന്... ഈ രണ്ടു ദിവസവും സീതമ്മ ക്ഷേത്രത്തിൽ വന്നത് തന്നെ നമ്മളെ കാണാൻ ആണ്... നോക്കാതെ നോക്കുന്നത് എത്ര തവണ ഞാൻ കണ്ടു... പിന്നെ..  ഇന്നൊരു ദിവസം കൂടിയല്ലേ ക്ഷമിക്കണ്ടുള്ളൂ.. നാളെ സന്ധ്യക്ക് പൂജാമുറിയിൽ വിളക്ക് വെച്ച് മുത്തശ്ശി വൃതം അവസാനിപ്പിക്കുന്നത് വരെ എന്റെ  പൊന്നുമോൻ കാത്തിരിക്ക്‌.. എത്ര നേരം വൈകിയാലും നമ്മളവിടെ ചെന്നിരിക്കും..."

ആര്യനും അതിനു തന്നെയാണ് കാത്തു നിൽക്കുന്നത് .. മുത്തശ്ശിക്ക് മാത്രേ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ...

" ആ പിന്നെ.... ഇനിയെങ്കിലും  റൊമാൻസ് മൂത്ത് ആക്ക്രാന്തം കാണിക്കരുത് ..  എങ്ങനെ   മസ്സിലും പിടിച്ചു നടന്നിരുന്ന കോളേജ് ഹീറോ ആണ്... പ്രണയത്തിന്റെ കാറ്റ് വീശിയപ്പോൾ ഒരുമാതിരി ചക്കക്കൂട്ടാൻ കണ്ട ഗ്രഹണി പിടിച്ച പിള്ളേരെ പോലെ..... അയ്യേ മോശം...  "

ആര്യന്റെ മനസ്സൊന്നു തണുപ്പിക്കാൻ അവന്റെ വിഷാദ ഭാവം മാറാൻ നന്ദൻ ശ്രമിക്കുകയായിരുന്നു തന്നാലാവും വിധം...

" ഡാ... പന്നി... നിന്നെ ഞാൻ... "

ആര്യനവനെ തല്ലാനായി കൈയ്യോങ്ങിയതും  നന്ദൻ ബാൽക്കണിയുടെ ഒരറ്റത്തേക്ക്‌ ഓടി.. ചിരിച്ചുകൊണ്ട് ചരുപടിയിലേക്ക്‌ ചാഞ്ഞിരുന്നു.. ആര്യന്റെ മനസ്സിലെ സങ്കർഷത്തിന് ഒരു അയവ് വന്നിരുന്നു  നന്ദന്റെ സാമീപ്യത്തിൽ... നന്ദന്റെ മടിയിലേക്ക് കിടന്നു അവൻ... രണ്ടുപേരും വിണ്ണിലെ നക്ഷത്രങ്ങളിലേക്ക്‌ നോക്കി....

ആര്യന്റെ ഉള്ളം നിറയെ ആവണി നിറഞ്ഞു നിന്നു...
നീയറിയുന്നുണ്ടോ പെണ്ണേ... ശ്വാസമായ് നീ എന്നെ വലിച്ചടുപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്.

അകന്നു മാറാനാവാതെ നിന്നിലേക്ക് മാത്രം ചേർന്ന് നിൽക്കുകയാണെന്റെ ഹൃദയം..നിന്നിൽ പെയ്തു തീരാൻ കൊതിക്കുന്ന വർഷ മേഘമായി മാറിയിരിക്കുന്നു ഞാൻ..  മൗനമായി പറയുമ്പോഴും അവന്റെ കണ്ണിൽ ആ വേദന പ്രതിഫലിച്ചു കൊണ്ടിരുന്നു..

കരഞ്ഞു കൊണ്ട് ആവണി തന്നെ നോക്കിയ നോട്ടം.. അവന്റെ ഉള്ള് വീണ്ടും ഉലഞ്ഞു.. നിന്നെ നഷ്ടപ്പെടുത്താൻ കഴിയില്ല വേണി എനിക്ക്..

വാനത്തിന്റെ നിശ്ശബ്ദതയേ കണ്ണിലേക്ക് ആവാഹിച്ച്  അമ്മയായിരിക്കാം എന്ന തോന്നലിൽ അകന്നു മാറി നിൽക്കുന്ന ഒരു കുഞ്ഞു നക്ഷത്രത്തിലേക്ക് നോക്കിയിരിക്കുന്ന നന്ദനിലേക്ക്‌ ആര്യന്റെ കണ്ണുകൾ പതിഞ്ഞു..
അറിയാം.... നീ അമ്മയോട് നിന്റെ സങ്കടം പറയുവാണെന്ന്... ആ നക്ഷത്രത്തിലേക്ക്  ആര്യനും നോക്കി..
എന്നോട് പൊറുക്കണെ ഇന്ദു ആന്റി.  ഞാൻ കാരണമാ അവന്റെ കണ്ണിന്നു നിറഞ്ഞത്.   അവനവന്റെ സീതമ്മയെ തിരികെ കിട്ടണം കൂടെ അവന്റെ പെണ്ണിനെയും.. എനിക്കെന്റെ പെണ്ണിനെയും കിട്ടണം... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ ആന്റീ.. ആര്യൻ മൗനമായി പറഞ്ഞു കൊണ്ടിരുന്നു...

        ********

" എന്റെ വേണി.. മതി ഇങ്ങനെ കരഞ്ഞത്.. ഞാൻ ശ്രമിക്കാഞിട്ടാണോ .. നീ കാണുന്നില്ലേ സീതമ്മ നിന്റെ അരികിൽ നിന്ന് മാറാതെ നിൽക്കുന്നത്.  പിന്നെങ്ങനെ ഫോൺ തരാനാ.. ഇപ്പൊൾ ആണെങ്കി അച്ഛന്റെ കൈയ്യിലാണ് ഫോൺ.. നന്ദേട്ടൻ പറഞ്ഞത് എത്ര തവണ പറഞ്ഞു ഞാൻ.. ഈ ഒരൊറ്റ ദിവസം ഒന്ന് കാത്തിരിക്ക്‌.. പാർവതിയമ്മ പറഞ്ഞാൽ സീതമ്മക്ക്‌ അത് നിരസിക്കാൻ കഴിയില്ല...ഒന്ന് സമാധാനിക്ക്‌ നീ.. "

നേദ്യ തന്നാലാകും വിധം ആവണിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്…

"എനിക്ക് പേടിയാകുന്നു.. അമ്മയെ ഇത്രയും ഉറച്ച മനസ്സോടെ ഇന്ന് വരെ കണ്ടിട്ടുണ്ടോ നമ്മൾ.. പണ്ട് മനസ്സ് തളർന്ന പോയ സമയത്ത് പോലും ഇങ്ങനെ കണ്ടിട്ടില്ല
അമ്മ അവരോട് പറഞ്ഞ വാക്കുകൾ.. ഒരുപാട് വേദനിച്ചു കാണും അവർക്ക്.. നന്ദേട്ടന്,  സഹിക്കാൻ പറ്റിയിട്ടുണ്ടാകില്ല.."

"മ്മ്..." വേദനയോടെ നേദ്യ അലസമായി ഒന്ന് മൂളി.

" എനിക്കറിയാം എന്ത് കൊണ്ടാണ് അമ്മ ഇങ്ങനെ…."

" മതി… കേട്ട് കേട്ട് തഴമ്പിച്ച കര്യങ്ങൾ ഇനിയും പറയണ്ട.. ഇന്ദീവരത്തേ ആര്യൻ ആവണിക്കും നന്ദൻ ഈ നേദ്യക്കും ഉള്ളതാണ്.."
ചുണ്ടുകോട്ടി അവളത് പറഞ്ഞപ്പോൾ ആവണിക്ക് അത് വരെ തോന്നിയ മാനസിക സംഘർഷം കുറഞ്ഞ് ചുണ്ടിൽ നേർത്തൊരു ചിരി തെളിഞ്ഞു..

' ആവണിയുടെ ആര്യൻ… ആര്യന്റെ ആവണി.'

പറിച്ചു മാറ്റാൻ ആവുന്നില്ല കണ്ണാ… അർഹതയുണ്ടോ എന്ന ചോദ്യത്തെ ഞാൻ കണ്ടില്ലെന്നു നടിക്കുകയാണ്.. എനിക്കാ സ്നേഹം വേണം.. ആ പ്രണയം എന്റെ ശ്വാസമാണിപ്പോൾ..

നേദ്യയെ കെട്ടിപ്പിടിച്ച് അവളുറങ്ങി.. ആര്യന്റെ മുഖം മനസ്സിലേക്ക് ആവാഹിച്ച് കൊണ്ട്….

(തുടരും)

പൊങ്കാല തരാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ക്യൂ പാലിക്കുക😂😂😂.. ആരും വയലന്റ് ആകരുത്… എല്ലാം ശരിയാക്കാം😂😂
Like ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top